തൃശൂർ : പെരിങ്ങാവിൽ ആശങ്കയേറ്റി ഇവന്റ് മാനേജ്‌മെന്റ് കമ്പനിയുടെ ഗോഡൗണിൽ വൻ തീപിടിത്തം. രണ്ട് കോടിയുടെ നഷ്ടം കണക്കാക്കുന്നു. ഒന്നര മണിക്കൂറിനുള്ളിൽ ആളിപടരുന്ന തീ ശമിപ്പിക്കാനായെങ്കിലും അഞ്ച് മണിക്കൂറോളം നീണ്ട കഠിന ശ്രമത്തിലാണ് പുക ശമിപ്പിക്കാനായത്. ഇന്നലെ രാവിലെ പത്തരയോടെ ഓസ്‌കാർ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയുടെ ചെമ്പൂക്കാവ് പെരിങ്ങാവ് റോഡിലെ ഗോഡൗണിലായിരുന്നു തീപിടിത്തം.
പെയിന്റ് ചെയ്ത, പ്ലൈവുഡിലും ഫൈബറിലും തീർത്ത സാമഗ്രികൾ കത്തിയതോടെ പുകയും ഉയർന്നു. അണയ്ക്കാനും പ്രശ്നമായി. ചിലർക്ക് അസ്വസ്ഥത അനുഭവപ്പെട്ടു. രക്ഷാ പ്രവർത്തനത്തിനെത്തിയ ഫയർമാൻ കുഴഞ്ഞു വീണു. കുന്നംകുളം ഫയർ സ്റ്റേഷനിലെ വിപിനാണ് കുഴഞ്ഞ് വീണത്. വിപിനെ ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തൃശൂർ, പുതുക്കാട്, വടക്കാഞ്ചേരി, ഗുരുവായൂർ, കുന്നംകുളം, നാട്ടിക, ഇരിങ്ങാലക്കുട എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്‌സ് യൂണിറ്റുകൾക്ക് പുറമേ പാലക്കാട് ജില്ലയിൽ നിന്നുള്ള ഒരു യൂണിറ്റുമെത്തി. ഗോഡൗണിനോട് ചേർന്നുള്ള പൊന്തക്കാട്ടിൽ പ്രദേശ വാസികൾ മാലിന്യം നിക്ഷേപിക്കുകയും കത്തിക്കുകയുമായിരുന്നു. ഇതിൽ നിന്നാവാം തീ പടർന്നതെന്നാണ് വിലയിരുത്തൽ. ജില്ലാ ഫയർ ഓഫീസർ അരുൺ ഭാസ്‌കർ, അസിസ്റ്റന്റ് ഫയർ ഓഫീസർ സുരേഷ് എന്നിവരുടെ നേതൃത്വത്തിൽ അമ്പതോളം വരുന്ന ഫയർ ഫോഴ്‌സ് സംഘവും നാട്ടുകാരും പൊലീസും ചേർന്നാണ് തീ അണച്ചത്.
നാടാകെ പുക, ഗതാഗത തടസം
തീക്കൊപ്പം ഉയർന്ന പുക ആശങ്ക പരത്തി. പെരിങ്ങാവ് പരിസരങ്ങളിലും മറ്റും പുകപടലം നിറഞ്ഞു. പലർക്കും അസ്വസ്ഥത അനുഭവപ്പെട്ടു. പ്രായമായവരോടും മറ്റും വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് രക്ഷാപ്രവർത്തകർ ആവശ്യപ്പെട്ടിരുന്നു. നാല് മണിക്കൂറോളം പണിപ്പെട്ടാണ് പുക ശമിപ്പിച്ചത്. അപകടം ഒഴിവാക്കാനായി നാട്ടുകാർ ഇതുവഴിയുള്ള വാഹന ഗതാഗതം വഴി തിരിച്ചു വിട്ടു. ഇത് രക്ഷാ പ്രവർത്തനത്തിന് സൗകര്യമായി. നാലു മണിക്കൂറിന് ശേഷമാണ് ഗതാഗതം പുന:സ്ഥാപിച്ചത്. തീ പടരാനുണ്ടായ കാരണത്തെ കുറിച്ച് അന്വേഷിക്കുമെന്ന് ജില്ലാ ഫയർ ഓഫീസർ അരുൺ ഭാസ്‌കർ പറഞ്ഞു. ഗോഡൗണിന്റെ ഉടമകൾ ഇവിടെയെത്തിയില്ലെന്നും പറയുന്നു. നഷ്ടം സംബന്ധിച്ച് ഇന്ന് പരിശോധന നടത്തും.
ഓടിത്തളർന്ന് ഫയർ ഫോഴ്‌സ്
വേനൽ കനത്തതോടെ നിൽക്കാൻ പോലും സമയമില്ലാതെ ഓടിത്തളരുകയാണ് ഫയർ ഫോഴ്‌സ്. ഏതാനും ആഴ്ചയ്ക്കുള്ളിൽ നൂറുകണക്കിന് സ്ഥലങ്ങളിലാണ് തീപിടിത്തം. ഇന്നലെ പുഴയ്ക്കൽ പാടത്ത് വീണ്ടും തീപിടിച്ചു. മരോട്ടിച്ചാൽ, മാന്ദാമംഗലം മേഖലയിൽ 100 ഏക്കറോളം വനഭൂമി കത്തി നശിച്ചു. നാലുദിവസമായിട്ടും അണയ്ക്കാനായില്ല. ചിമ്മിനി വനമേഖലയിൽ നിന്നാണ് തീ വ്യാപിച്ചതെന്നാണ് പറയുന്നത്. ഫയർ ലൈൻ ഇട്ട് തീ കെടുത്താനുള്ള ശ്രമം തുടരുകയാണ്. മലയോര മേഖലയിൽ വെള്ളമെത്തിക്കാനുള്ള പ്രയാസമാണ് അനുഭവിക്കുന്നത്. ആവശ്യത്തിന് ജീവനക്കാരില്ലാത്തതും ആധുനിക സൗകര്യമില്ലാത്തതും വിനയാകുന്നുണ്ട്.
ലക്ഷത്തിലധികം ലിറ്റർ വെള്ളം
ഒരു മണിക്കൂർ കൊണ്ട് തീ നിയന്ത്രണ വിധേയമാക്കാനായി. അപകടം നിറഞ്ഞ പുക ശമിപ്പിക്കാനായി ലക്ഷത്തിലധികം ലിറ്റർ വെള്ളം വേണ്ടി വന്നു. വെള്ളം തീരുന്നതിന് അനുസരിച്ച് ജില്ലാ ഫയർ ഓഫീസിലെത്തി നിറയ്ക്കുകയായിരുന്നു.
അരുൺ ഭാസ്‌കർ
ജില്ലാ ഫയർ ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |