തിരുവനന്തപുരം: സ്കൂളുകളിലെ പാചക തൊഴിലാളികൾക്കുള്ള ഓണറേറിയം രണ്ടാഴ്ചയ്‌ക്കകം വിതരണം ചെയ്യുമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ഉച്ചഭക്ഷണ പദ്ധതിക്കുള്ള കേന്ദ്രസർക്കാർ വിഹിതത്തിന്റെ രണ്ടാംഗഡു വൈകുന്നതിനാലാണ് ഓണറേറിയം നൽകാൻ കഴിയാത്തതെന്നും മന്ത്രി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. വിവിധ ആവശ്യങ്ങളുന്നയിച്ച് സ്‌കൂൾ പാചകത്തൊഴിലാളികളുടെ സംഘടനയായ എച്ച്.എം.എസ് മന്ത്രി ശിവൻകുട്ടിയുടെ വീടിന് മുന്നിൽ നിൽപ് സമരം നടത്തിയിരുന്നു. സംസ്ഥാനത്തെ സ്‌കൂളുകളിൽ 13,611 പാചക തൊഴിലാളികളാണുള്ളത്. സ്‌കൂൾ പ്രവൃത്തി ദിനം 600- 675 രൂപ എന്ന കണക്കിലാണ് ഓണറേറിയം നൽകുന്നത്. ശരാശരി 20 പ്രവൃത്തി ദിനങ്ങളുള്ള മാസത്തിൽ 12,000- 13,500 രൂപ വരെ തൊഴിലാളിക്ക് ലഭിക്കും. മറ്റൊരു സംസ്ഥാനത്തും സ്‌കൂൾ പാചക തൊഴിലാളികൾക്ക് ഇത്രയും ഉയർന്ന ഓണറേറിയം ലഭിക്കുന്നില്ല. നടപ്പു വർഷം ഉച്ചഭക്ഷണ പദ്ധതിയ്ക്ക് 292.54 കോടിയാണ് കേന്ദ്രവിഹിതമായി ലഭിക്കേണ്ടത്. എന്നാൽ ഇതുവരെ ലഭിച്ചത് 167.38 കോടി മാത്രമാണ്. സാമ്പത്തിക വർഷം അവസാനിക്കാൻ ദിവസങ്ങൾ മാത്രമുള്ളപ്പോൾ തുക അനുവദിക്കാതെ സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കുകയാണ് കേന്ദ്രം. തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് ഡിസംബറിൽ നൽകിയ ശുപാർശ അഞ്ചുതവണ കേന്ദ്രം മടക്കി. കൃത്യമായ മറുപടി നൽകിയിട്ടും അനുകൂല തീരുമാനം ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലും നവംബർ വരെ പൂർണമായും ഡിസംബറിൽ ഭാഗികമായും ഓണറേറിയം സംസ്ഥാന സർക്കാർ നൽകി. ഇതിനായി ഇതുവരെ 106 കോടി ചെലവിട്ടു. ഡിസംബറിലെ ഭാഗിക കുടിശികയും ജനുവരിയിലെ വേതനവും നൽകുന്നതിനായി 55.05 കോടി രൂപ സംസ്ഥാനവിഹിതത്തിൽ നിന്ന് അനുവദിച്ചിട്ടുണ്ട്. രണ്ടാംഗഡു കേന്ദ്രവിഹിതം ലഭിച്ചാലുടൻ ഫെബ്രുവരിയിലെ ഓണറേറിയം വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |