തിരുവനന്തപുരം:ഗവർണറുടെ ഉത്തരവനുസരിച്ച് സാങ്കേതിക യൂണി. വി.സിയുടെ താത്കാലിക ചുമതലയേൽക്കാൻ അനുമതിക്ക് പ്രൊഫ.സിസാതോമസ് മന്ത്രി ബിന്ദുവിന്റെയും ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഇഷിതാറോയിയുടെയും ഓഫീസുകളിൽ എത്തിയെങ്കിലും ഇരുവരും കാണാൻ കൂട്ടാക്കിയിരുന്നില്ല.സർക്കാർ അനുമതിയില്ലാതെ ചുമതലയേറ്റെന്ന് പറഞ്ഞ് സിസാതോമസിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയതും ഇഷിതാ റോയി ആണ്.
32 വർഷത്തെ സേവനത്തിന് ശേഷം മാർച്ച് 31ന് വിരമിക്കുന്ന സിസാതോമസിനെ സസ്പെൻഡ് ചെയ്ത് പെൻഷൻ തടയുകയാണ് സർക്കാരിന്റെ ലക്ഷ്യം. ഗവർണറുടെ ഉത്തരവ് അനുസരിച്ച ഉദ്യോഗസ്ഥയോടുള്ള പ്രതികാര നടപടി നിയമപോരാട്ടങ്ങൾക്കും വഴിതുറക്കും.
സർക്കാരിന്റെ അനുമതി ഇല്ലാതെ ചുമതലയേറ്റത് സർവീസ് ചട്ട ലംഘനവും പെരുമാറ്റ ദൂഷ്യവുമാണെന്നും നടപടിയെടുക്കാതിരിക്കാൻ 15 ദിവസത്തിനകം കാരണം ബോധിപ്പിക്കണമെന്നുമാണ് നോട്ടീസ്.
സാങ്കേതിക യൂണി. വി.സിയായി സർക്കാർ ശുപാർശ ചെയ്ത ഇഷിതാറോയിയെ തള്ളിയാണ് ഗവർണർ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ സീനിയർ ജോയിന്റ് ഡയറക്ടറായിരുന്ന സിസാതോമസിനെ നിയമിച്ചത്. ഇതിൽ കുപിതയായിരുന്ന ഇഷിതാറോയി സിസ കാണാനെത്തിയപ്പോൾ വാതിലടച്ചു. എത്ര മണിക്കൂർ വേണമെങ്കിലും കാത്തിരിക്കാമെന്ന് സിസ അറിയിച്ചപ്പോൾ, 'മാഡം ദേഷ്യത്തിലാണെന്നും വേഗം പൊയ്ക്കോളൂ ' എന്നുമാണ് പേഴ്സണൽ അസിസ്റ്റന്റ് അറിയിച്ചത്. മന്ത്രി ആർ.ബിന്ദുവാകട്ടെ, സിസയെ ഒഴിവാക്കാൻ ഓഫീസിൽ എത്താതെ വിട്ടുനിന്നു. സിസ പ്രൈവറ്റ് സെക്രട്ടറിയെ വിവരമറിയിച്ച് മടങ്ങി.
ഗവർണറുടെ ഉത്തരവ് ലഭിച്ചത് സാങ്കേതിക വിദ്യാഭ്യാസ ഡയക്ടറെ കത്തിലും ഇ-മെയിലിലും സിസ അറിയിച്ചിരുന്നു. പലവട്ടം ഫോണിൽ വിളിച്ചെങ്കിലും ഡയറക്ടറുടെ ചുമതലയുള്ള ഡോ.ടി.പി.ബൈജു ബായ് പ്രതികരിച്ചില്ല. ചുമതലയേറ്റ ശേഷവും ഡയറക്ടറെ അറിയിച്ചിരുന്നു.
സിസയുടെ നിയമന ഉത്തരവ് മുഖ്യമന്ത്രി, മന്ത്രി ആർ.ബിന്ദു, ഉന്നതവിദ്യാഭ്യാസ സെക്രട്ടറി, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ, വാഴ്സിറ്റി രജിസ്ട്രാർ എന്നിവർക്ക് ഗവർണർ എത്തിച്ചിരുന്നു. ചുമതലയേൽക്കരുതെന്ന് സർക്കാർ നിർദ്ദേശിച്ചില്ല. ഗവർണറുടെ ഉത്തരവ് പാലിക്കാതിരിക്കാനുമാവില്ല.
ഗവർണർ ഇടപെട്ടേക്കും
തന്റെ ഉത്തരവ് പാലിച്ച സിസാതോമസിന് നോട്ടീസ് നൽകിയതിന് ഗവർണർ സർക്കാരിനോട് വിശദീകരണം തേടിയേക്കും.
ഉത്തരവ് അനുസരിച്ച തന്നെ സർക്കാർ വേട്ടയാടുകയാണെന്ന് സിസാതോമസ് ഗവർണറെ അറിയിച്ചിട്ടുണ്ട്.
പ്രതികാരത്തിന് കാരണം തിരിച്ചടികൾ
1)ഡോ.എം.എസ് രാജശ്രീയെ സുപ്രീംകോടതി പുറത്താക്കിയതിനെത്തുടർന്ന് വി.സിയുടെ ചുമതല കൈമാറാൻ ഡിജിറ്റൽ വി.സി ഡോ.സജി ഗോപിനാഥ്, ഇഷിതാറോയി എന്നിവരെ സർക്കാർ നിർദ്ദേശിച്ചെങ്കിലും ഗവർണർ നിരസിച്ചു.
2)സിസയുടെ നിയമനത്തിൽ ചാൻസലർക്കെതിരേ സർക്കാർ ഹൈക്കോടതിയിൽ പോയെങ്കിലും തോറ്റു. സിസയെ അയോഗ്യയാക്കണമെന്ന സർക്കാരിന്റെ ഹർജി തള്ളി. സിസയ്‌ക്ക് പകരം സർക്കാർ നൽകിയ മൂന്നംഗപാനലും ഗവർണർ തള്ളി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |