20 ലോറികൾ കട്ടപ്പുറത്ത്
തൃക്കാക്കര: മാലിന്യ നീക്കത്തിനായി കൊച്ചി കോർപ്പറേഷൻ വാങ്ങിയ 20 ലോറികൾ കട്ടപ്പുറത്ത്. 20 കോടിയിലധികം രൂപ വിലമതിക്കുന്ന വിവിധ വാഹനങ്ങൾ റോഡരികിൽ കിടന്ന് നശിക്കുമ്പോൾ 61 ലോറികൾ വാടകയ്ക്കെടുത്താണ് മാലിന്യം ശേഖരിച്ച് ബ്രഹ്മപുരത്ത് എത്തിക്കുന്നത്. മാസം 80 ലക്ഷത്തോളം രൂപയാണ് ലോറി വാടകയിനത്തിൽ ചെലവാകുന്നത്.
കിഴക്കൻ മേഖലയിൽ നിന്ന് മാലിന്യം കൊണ്ടുവരുന്ന 37 ലോറികൾക്ക് 3,640 രൂപവീതവും പടിഞ്ഞാറൻ മേഖലയിലെ മാലിന്യം ശേഖരിക്കുന്ന 23 ലോറികൾക്ക് 3,400 രൂപ വീതവുമാണ് ട്രിപ്പ് വാടക. ട്രിപ്പുകളുടെ എണ്ണത്തിലും വൻവെട്ടിപ്പു നടന്നിരുന്നതായാണ് സൂചനകൾ.
സ്വന്തമായുള്ള 58 വാഹനങ്ങളിൽ 40 എണ്ണത്തോളം ഉപയോഗക്ഷമമല്ല.
മാലിന്യം ശേഖരിക്കാൻ വാങ്ങിയ അപ്പേ ഓട്ടോകളും ഉപയോഗിക്കാതെ നശിപ്പിക്കുകയാണ്.
ഓരോ വർഷവും കോർപ്പറേഷന്റെ വാഹങ്ങൾക്ക് അറ്റകുറ്റപ്പണികൾക്ക് ചെലവഴിച്ച തുകയെത്രയെന്ന് കോർപ്പറേഷന്റെ കൈയിൽ കണക്കില്ല. വാങ്ങിയ ചില വാഹനങ്ങൾ എവിടെയാണുള്ളതെന്നും തിട്ടമില്ല.
വിവരാവകാശ പ്രവർത്തകൻ രാജു വാഴയ്ക്കാലയ്ക്ക് ലഭിച്ച വിവരാവകാശ അപേക്ഷയിലെ മറുപടിയിലാണ് വിവരങ്ങൾ. വർഷങ്ങളായി മാലിന്യ ലോറി സർവീസ് കരാറെടുക്കുന്നത് രണ്ട് പേരാണ്. പത്ത് വർഷത്തിലേറെ മാലിന്യ പ്ളാന്റ് നടത്തിപ്പും ഒരാളായിരുന്നു. ഭരണം മാറിയാലും കരാറുകാർ മാറുന്ന പതിവില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |