കൊച്ചി: എറണാകുളം ബസിലിക്ക അഡ്മിനിസ്ട്രേറ്റർ സ്ഥാനത്തുനിന്ന് നീക്കിയ ഫാ. ആന്റണി പൂതവേലിയെ പുതുതായി ചുമതലയേറ്റ മൂഴിക്കുളം ഫൊറോന പള്ളിക്ക് മുമ്പിൽ വിശ്വാസികൾ തടഞ്ഞു. ഇതേച്ചൊല്ലി ഇരുവിഭാഗം വിശ്വാസികൾ തമ്മിലുള്ള സംഘർഷം കണക്കിലെടുത്ത് പള്ളി അനിശ്ചിതകാലത്തേക്ക് പൂട്ടി.
ബസലിക്കയിൽ അക്രമത്തിനും വിശുദ്ധകുർബാനയെ അവഹേളിക്കുന്നതിനും നേതൃത്വം നൽകിയ പുരോഹിതനെ അംഗീകരിക്കാനാകില്ലെന്ന് ഇടവകസമൂഹം അതിരൂപതാ നേതൃത്വത്തെ അറിയിച്ചിരുന്നു. അതിരൂപതയേയും വിശ്വാസികളേയും അപമാനിച്ച ഫാ. ആന്റണി പൂതവേലിയെ എറണാകുളം അതിരൂപതയുടെ ഒരു പള്ളിയിലും വികാരിയായി അംഗീകരിക്കാൻ ആവില്ലെന്ന് അല്മായമുന്നേറ്റം അതിരൂപതാ കൺവീനർ ജെമി ആഗസ്റ്റിൻ, വക്താവ് റിജു കാഞ്ഞൂക്കാരൻ എന്നിവരും അറിയിച്ചു.
നവംബർ 27ന് ബിഷപ്പ് ഹൗസ് അടിച്ചു തകർക്കുന്നതിന് നേതൃത്വം നൽകിയവർ തന്നെയാണ് ഡിസംബർ 24ന് ബസിലിക്കയിലും അക്രമങ്ങൾ നടത്തിയത്. രണ്ടു സംഭവങ്ങളിലും ഉൾപ്പെട്ടവരുടെ വീഡിയോ ഉൾപ്പെടെയുള്ള മുഴുവൻ തെളിവുകളും ഉണ്ടായിട്ടും അതിരൂപതാനേതൃത്വം നടപടി സ്വീകരിക്കാത്തതിൽ അല്മായമുന്നേറ്റം അതൃപ്തി അറിയിച്ചു. ഇതുവകവയ്ക്കാതെ ഫാ. ആന്റണി പൂതവേലി ഇന്നലെ പള്ളിയിൽ എത്തിയതാണ് സംഘർഷത്തിന് വഴിതെളിച്ചത്.
അതേസമയം എറണാകുളം അതിരൂപതയിലെ വൈദികരുടെ വാർഷികസ്ഥലംമാറ്റം പൂർത്തിയായെന്നും ഇന്നുമുതൽ മുഴുവൻ ദേവാലയങ്ങളിലും നിലവിലെ ജനാഭിമുഖ കുർബാന മാത്രമേ അനുവദിക്കുകയുള്ളുവെന്നും 50 ദിവസമായി കുർബാന മുടങ്ങിയിരുന്ന സെന്റ് ആന്റണീസ് ദേവാലയത്തിലും ഇന്നുമുതൽ സാധാരണ നിലയിൽ കുർബാന ആരംഭിക്കുമെന്നും അല്മായമുന്നേറ്റം ഭാരവാഹികൾ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |