ബെംഗളുരു :ഐ.എസ്.എൽ ഫുട്ബാളിന്റെ രണ്ടാം പാദ സെമിയിലെ പെനാൽറ്റി ഷൂട്ടൗട്ടിൽ മുംബയ് സിറ്റി എഫ്.സിയെ 9-8ന് തോൽപ്പിച്ച് ബംഗളുരു എഫ്.സി ഫൈനലിലെത്തി. ആദ്യ പാദത്തിൽ 1-0ത്തിന് ജയിച്ചിരുന്ന ബംഗളുരുവിനെതിരെ രണ്ടാം പാദത്തിന്റെ നിശ്ചിത സമയത്ത് മുംബയ് 2-1ന് ജയിച്ചെങ്കിലും ഗോൾ മാർജിനിൽ 2-2ന് സമനില വന്നതോടെയാണ് അധിക സമയത്തേക്കും പിന്നീട് ഷൂട്ടൗട്ടിലേക്കും സഡൻഡെത്തിലേക്കും നീണ്ടത്.സഡൻഡെത്തിൽ മെഹ‌്താബ് സിംഗാണ് മുംബയ്‌യുടെ കിക്ക് പാഴാക്കിയത്.
ഇന്നലെ ബെംഗളുരു ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 10-ാം മിനിട്ടിൽ മുംബയ്ക്ക് അനുകൂലമായി കിട്ടിയ പെനാൽറ്റി ഗ്രെഗ് സ്റ്റിവാർട്ട് പാഴാക്കി. ആദ്യം ഗോൾ നേടിയത് ആതിഥേയരാണ്. 22-ാം മിനിട്ടിൽ പത്താം നമ്പർ കുപ്പായക്കാരൻ യാവി ഹെർണാണ്ടസാണ് മുംബയ്‌യുടെ വലകുലുക്കിയത്. നാരായണന്റെ പാസിൽ നിന്നായിരുന്നു യാവിയുടെ ഗോൾ പിറന്നത്. അധികം വൈകാതെ മുംബയ് തിരിച്ചടിക്കുകയും ചെയ്തു. ബിപിൻ സിംഗ് തൗനോജം 30-ാം മിനിട്ടിലാണ് സ്കോർ ചെയ്തത്. എന്നാൽ ആദ്യപാദത്തിലെ ഗോളിന്റെ മുൻതൂക്കം തുടർന്ന ബംഗളുരുവിനെതിരെ ഒന്നുകൂടി നേടാൻ മുംബയ് നിരന്തരം ശ്രമം നടത്തിയത് മത്സരം ആവേശകരമാക്കി. മറുവശത്ത് ബംഗളുരുവിനായി യാവി ചില മുന്നേറ്റങ്ങൾ നടത്തിയിരുന്നു.
രണ്ടാം പകുതിയിൽ ബംഗളുരു കൂടുതൽ പ്രതിരോധത്തിലേക്ക് നീങ്ങി.എന്നാൽ 65-ാം മിനിട്ടിൽ മെഹ്‌താബ് സിംഗ് മുംബയ്‌യുടെ രണ്ടാം ഗോളും നേടി.
ഇന്ന് നടക്കുന്ന മറ്റൊരു രണ്ടാം പാദ സെമിഫൈനൽ മത്സരത്തിൽ എ.ടി.കെ മോഹൻ ബഗാൻ നിലവിലെ ചാമ്പ്യന്മാരായ ഹൈദരാബാദ് എഫ്.സിയെ നേരിടും. കഴിഞ്ഞ വാരം നടന്ന ആദ്യ പാദത്തിൽ ഇരുടീമുകളും ഗോൾരഹിത സമനിലയിൽ പിരിഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |