SignIn
Kerala Kaumudi Online
Tuesday, 16 April 2024 9.47 AM IST

നാട്ടുകാർക്ക് മുന്നിൽ യുവാവിന് കുണ്ടറ പൊലീസിന്റെ ക്രൂരമർദ്ദനം

police

■മർദ്ദനം രാത്രി മഫ്തിയിലെത്തിയ പൊലീസിനോട് ഐ.ഡി കാർഡ് ചോദിച്ചതിന്

■പൊലീസിനെ ആക്രമിച്ചതായി കള്ളക്കേസെടുത്ത് റിമാൻഡ് ചെയ്തു

കൊല്ലം: രാത്രിയിൽ മഫ്‌തിയിൽ കിളികൊല്ലൂരിലെ വീട്ടിൽ പരിശോധനയ്ക്കെത്തിയ പൊലീസുകാരോട് തിരിച്ചറിയൽ കാർഡ് ചോദിച്ചതിന്, യുവാവിനെ നാട്ടുകാർ നോക്കി നിൽക്കെ കുണ്ടറ സ്റ്റേഷനിലെ പൊലീസുകാർ ക്രൂരമായി മർദ്ദിച്ചു.

പൊലീസിനെ ആക്രമിച്ചു, ജോലി തടസപ്പെടുത്തി എന്നീ കുറ്റങ്ങൾ ചുമത്തി യുവാവിനെ ജയിലിലുമടച്ചു. കരിക്കോട് വലിയവിള തെക്കതിൽ വീട്ടിൽ സിനിലാലിനെയാണ് (42) ജയിലിൽ അടച്ചത്. സിനിലാലിനെ എസ്.ഐ അടക്കമുള്ള പൊലീസുകാർ മർദ്ദിക്കുന്ന ദൃശ്യങ്ങൾ നവമാദ്ധ്യമങ്ങളിൽ വൈറലായി.

തിങ്കളാഴ്ച രാത്രി 9.30 ഓടെ കരിക്കോട് ടി.കെ.എം കോളേജിന് സമീപമായിരുന്നു സംഭവം. വധശ്രമക്കേസ് പ്രതികളെ പിടി കൂടാൻ കുണ്ടറ സ്റ്റേഷനിലെ എസ്.ഐ അംബരീഷ്,​ സി.പി.ഒമാരായ അരുൺരാജ്, മനു എന്നിവർ മഫ്‌തിയിലെത്തി. അവിടെയുള്ള ഒരു വീടിന്റെ രണ്ടാമത്തെ നിലയിലേക്ക് ഇരച്ചു കയറി. അപരിചിതരെ കണ്ട് ഗൃഹനാഥനും ഭാര്യയും ഭയന്നു. പൊലീസുകാരാണെന്ന് പറഞ്ഞെങ്കിലും വീട്ടുകാർക്ക് വിശ്വാസമായില്ല. വിവരമറിഞ്ഞ് സിനിലാലും സുഹൃത്തുക്കളും സ്ഥലത്തെത്തി. സിനിലാൽ പൊലീസുകാരോട് തിരിച്ചറിയൽ കാർഡ് ചോദിച്ചത് തർക്കത്തിനിടയാക്കി. നാട്ടുകാർ സംഘടിച്ചതോടെ സ്ഥലത്തെത്തിയ കുണ്ടറ സി.ഐ സിനിലാലിനെ പിടി കൂടി .ജീപ്പിലേക്ക് കൊണ്ടുപോകുന്നതിനിടെ എസ്.ഐയും മറ്റ് പൊലീസുകാരും ചേർന്ന് സിനിലാലിനെ മർദ്ദിച്ചു.ജീപ്പിനുള്ളിൽ വച്ചും ക്രൂരമായി മർദ്ദിച്ച ശേഷം പൊലീസിനെ ആക്രമിച്ചെന്ന കള്ളക്കേസിൽ കുടുക്കി കിളികൊല്ലൂർ പൊലീസിന് കൈമാറി. മെഡിക്കൽ പരിശോധനയിൽ മർദ്ദനത്തിന്റെ പാടുകൾ സിനിലാൽ ഡോക്ടറെ ബോദ്ധ്യപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയപ്പോൾ പൊലീസുകാർ അകാരണമായി മർദ്ദിച്ചെന്ന് സിനിലാൽ മജിസ്ട്രേറ്റിന് മൊഴി നൽകി.

പൊലീസ് അതിക്രമം

സ്ഥിരീകരിച്ചു

വധശ്രമക്കേസിൽ ഒളിവിൽ കഴിയുന്നവരുടെ മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ പിന്തുടർന്നാണ് സ്ഥലത്തെത്തിയതെന്നാണ് കുണ്ടറ പൊലീസിന്റെ വിശദീകരണം. നാട്ടുകാർ തിരിച്ചറിയൽ കാർഡ് ചോദിച്ചപ്പോൾ കാണിച്ചിരുന്നുവെന്നും, എന്നാൽ സിനിലാൽ എസ്.ഐയെ ആക്രമിക്കുകയായിരുന്നുവെന്നുമാണ് വിശദീകരണം. സ്ഥലത്തുണ്ടായിരുന്ന പ്രതികൾക്ക് രക്ഷപ്പെടാൻ വേണ്ടിയാണ് സിനിലാലിന്റെ നേതൃത്വത്തിൽ സംഘർഷം സൃഷ്ടിച്ചതെന്നും പൊലീസ് പറയുന്നു. പ്രതിഷേധം ഉയർന്നതോടെ കമ്മിഷണറുടെ നിർദേശ പ്രകാരം നടന്ന പ്രാഥമികാന്വേഷണത്തിൽ പൊലീസ് അതിക്രമം സ്ഥിരീകരിച്ചു. വീട്ടിൽ അതിക്രമിച്ച് കയറിയെന്ന് ആരോപിച്ച് കരിക്കോട് സ്വദേശി കുണ്ടറ പൊലീസിനെതിരെ കിളികൊല്ലൂർ സ്റ്റേഷനിൽ പരാതി നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: POLICE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.