മറ്റൊരു ബ്രഹ്മപുരമാക്കാൻ അനുവദിക്കില്ല: വി.കെ.സജീവൻ
കോഴിക്കോട്: ഞെളിയൻപറമ്പ് മറ്റൊരു ബ്രഹ്മപുരമാക്കാൻ അനുവദിക്കില്ലെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ. സജീവൻ. വിവാദ കമ്പനി സോണ്ട ഇൻഫ്രാടെകുമായുളള കരാർ റദ്ദുചെയ്യണമെന്നാവശ്യപ്പെട്ട് ഞെളിയൻപറമ്പ് മാലിന്യ സംസ്‌കരണ കേന്ദ്രത്തിലേക്ക് ബി.ജെ.പി നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു സജീവൻ.
ഞെളിയൻപറമ്പിൽ ബ്രഹ്മപുരത്തേക്കാൾ ഭയാനകമായ സാഹചര്യമാണുളളത്. ബ്രഹ്മപുരം ആവർത്തിക്കാതിരിക്കാൻ ഞെളിയൻ പറമ്പിലെ മാലിന്യങ്ങൾ ഉടൻ വേർതിരിച്ച് സംസ്‌കരിക്കണം. കേരളത്തിലെ നാല് പ്രമുഖ നഗരങ്ങളിലെ മാലിന്യ സംസ്‌കരണത്തിന് അടിസ്ഥാന യോഗ്യത പോലുമില്ലാത്ത സോണ്ട ഇൻഫ്രാടെക് കമ്പനിക്കാണ് കരാർ നൽകിയിരിക്കുന്നത്. എൽ.ഡി.എഫ് മുൻ സംസ്ഥാന കൺവീനറുടെ മരുമകനും മകളും നടത്തുന്ന ഈ കടലാസ് കമ്പനിക്ക് കോടികളുടെ മാലിന്യ സംസ്‌കരണത്തിന് എങ്ങനെ കരാർ ലഭിച്ചതെന്ന് സർക്കാർ വിശദീകരിക്കണം.
സോണ്ട ഇൻഫ്രാടെക് കമ്പനിയെ ഞെളിയൻപറമ്പിൽ നിന്ന് കെട്ടുകെട്ടിക്കാനുള്ള സമരത്തിന്റെ തുടക്കമാണ് ഈ മാർച്ചെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ബി.ജെ.പി കൗൺസിലർമാർ കോർപ്പറേഷനിൽ നിന്ന് അനുമതി വാങ്ങിയാണ് ഞെളിയം പറമ്പിൽ സന്ദർശനം നടത്തിയത്. എന്നാൽ പുറത്തിറങ്ങാനെത്തിയ കൗൺസിലർമാരെ പൂട്ടിയിടുന്ന സമീപനമാണ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായത്. വിവാദ കമ്പനിയുമായുള്ള കരാർ അവസാനിപ്പിക്കും വരെ സമരവുമായി മുന്നോട്ടു പോകാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി ബേപ്പൂർ മണ്ഡലം പ്രസിഡന്റ് ഷിനു പിണ്ണാണത്ത് അദ്ധ്യക്ഷത വഹിച്ചു.ജില്ലാ ജനറൽ സെക്രട്ടറി ഇ.പ്രശാന്ത് കുമാർ, ജില്ലാ സെക്രട്ടറി ടി.രനീഷ്, ഒ.ബി.സി മോർച്ച ജില്ലാ പ്രസിഡന്റ് ശശിധരൻ നാരങ്ങയിൽ, സെൽ കോ ഓർഡിനേറ്റർ ടി.ചക്രായുധൻ, മഹിളാ മോർച്ച സംസ്ഥാന സെക്രട്ടറി ഷൈമ പൊന്നത്ത്, ചാന്ദ്‌നി ഹരിദാസ് എന്നിവർ പ്രസംഗിച്ചു. മോഡേൺ പരിസരത്തു നിന്നാരംഭിച്ച മാർച്ച് ഞെളിയൻപറമ്പിന് മുന്നിൽ പൊലീസ് തടഞ്ഞു. ഷിംജീഷ് പാറപ്പുറം, സാബുലാൽ സി, ആനന്ദ് റാം, സബീഷ് ലാൽ ടി, യു.സഞ്ജയൻ, വിന്ധ്യാ സുനിൽ, എം.വിജിത്ത്, കാളക്കണ്ടി ബാലൻ, സോമിത ശശികുമാർ, അഡ്വ.മുഹമ്മദ് റിഷാൽ, അബ്ദുൾ മൻസൂർ എന്നിവർ മാർച്ചിന് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |