തലശ്ശേരി: സാഹിത്യവും പ്രണയവും കുടുംബബന്ധങ്ങളുമൊക്കെ പോഷിപ്പിച്ചതാണ് തലശ്ശേരിയുടെ രുചിപ്പെരുമ. ഏത് ബന്ധവും ദൃഢമാക്കിയെടുക്കാവുന്ന ചേരുവകളിലൊന്നായി മലയാളിയുടെ രസമുകുളങ്ങളെ ത്രസിപ്പിച്ച ആ രുചിക്കൂട്ട് ഒരുക്കാനുള്ള നിയോഗം ഏറെക്കുറെ അന്യസംസ്ഥാന തൊഴിലാളികൾക്കാണ്. ഇന്ത്യയുടെ ഏത് നഗരത്തിൽ ചെന്നാലും കിട്ടാവുന്ന രുചിയായി തലശ്ശേരിയുടെ ഭക്ഷണപാരമ്പര്യം മെല്ലെമെല്ലെ നഷ്ടമാകുന്നുവെന്ന് പരിഭവിക്കുന്നവരുടെ എണ്ണം വർദ്ധിക്കുകയാണ് നാൾക്കുനാൾ.
ബിരിയാണിയായാലും സദ്യയായാലും തലശ്ശേരിക്ക് നൂറ്റാണ്ടുകളായി കൽപ്പിച്ചു കിട്ടിയ നാടൻ രുചിക്കൂട്ട് ഒന്നുവേറെ തന്നെയാണ്. ചെന്നൈയിലും ബാംഗ്ളൂരിലും മുംബെയിലും കൊൽക്കൊത്തയിലും എന്തിന് ഗൾഫ് നാടുകളിൽ പോലും തലശ്ശേരി ബിരിയാണി എന്ന് ബോർഡ് തൂക്കാൻ കടയുടമകളെ പ്രേരിപ്പിച്ചത് ഈ ദേശത്തിന്റെ രുചിപ്പെരുമ ഒന്നുകൊണ്ടുമാത്രമായിരുന്നു.
തലശ്ശേരി ബിരിയാണിക്ക് സാഹിത്യ മാനം നൽകിയത് ആനന്ദും മുകുന്ദനും, പുനത്തിൽ കുഞ്ഞബ്ദുള്ളയുമൊക്കെയാണ്.പേർഷ്യൻ ബിരിയാണിയുടെ രുചി ആദ്യമായി തലശ്ശേരിയിലെത്തിച്ചത് വ്യാപാരത്തിനെത്തിയ കച്ച് മേമനായിരുന്നു. തലശ്ശേരിയിലെ മുലാമ്പത്ത് തറവാട്ടുകാരായിരുന്നു അക്കാലത്ത് ബിരിയാണി പാചക വിദഗ്ധർ.
തലശേരിയിലെ ഹോട്ടലുകളിലും അന്യസംസ്ഥാനതൊഴിലാളികളാണ് പാചകം ചെയ്യുന്നത്. പൊതുവായി പഠിച്ചെടുത്ത രീതി ഇവർ അവലംബിക്കുമ്പോൾ തലശ്ശേരിയുടെ സ്വന്തം രുചി നഷ്ടമാകുന്നുവെന്ന് ആഹാരപ്രിയർ പരിഭവിക്കുന്നുണ്ട്. ഇത്തരത്തിൽ തലശേരിയുടെ വിഭവങ്ങളുടെ രുചിയും മണവും നഷ്ടപ്പെട്ടിട്ട് വർഷങ്ങളായി. സമീപദേശമായ മാഹിയിലും സ്ഥിതിയും വ്യത്യസ്തമല്ല.
തരും ബംഗാളി അവിയൽ
തലശേരിക്കാരുടെ ഊണിന് പ്രിയ വിഭവങ്ങളായ സാമ്പാർ, കൂട്ടുകറി, അവിയൽ, പച്ചടി, ഉൾപ്പെടെയുള്ളവ ബംഗാളികളാണെന്ന് അറിയുമ്പോഴാണ് തലശേരി രുചിയുടെ നഷ്ടക്കണക്ക് അറിയുക. പഴയ പാചക രീതികളിലും രുചിയിലും,വൃത്തിയിലും പിടിച്ചു നിൽക്കാൻ അപൂർവ്വം ചില പഴയകാല ഹോട്ടലുകാർ ശ്രമിക്കുന്നുണ്ടെങ്കിലും അവർക്കും പാരമ്പര്യമറിയാത്ത അവിദഗ്ധ തൊഴിലാളികളെ സ്വീകരിക്കേണ്ടി വരികയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |