തിരുവനന്തപുരം:ബ്രഹ്മപുരം അഴിമതിക്കെതിരേ സമരം ചെയ്ത കൗൺസിലർമാരടക്കമുള്ളവരെ പൊലീസ് മർദ്ദിച്ചതിനെക്കുറിച്ചുള്ള കോൺഗ്രസിലെ റോജി എം. ജോണിന്റെ അടിയന്തര പ്രമേയ നോട്ടീസ് സ്പീക്കർ നിരസിച്ചതിൽ പ്രതിഷേധിച്ച് നിയമസഭയുടെ നടുത്തളത്തിൽ സമാന്തര സഭ ചേർന്ന് പ്രതിപക്ഷം പ്രതിഷേധിച്ചു.
'സ്പീക്കർ നീതി പാലിക്കുക' എന്ന കറുത്ത ബാനറും പ്ലക്കാർഡുകളുമായും മുദ്രാവാക്യം മുഴക്കി മുക്കാൽ മണിക്കൂറോളം പ്രതിഷേധിച്ച ശേഷമായിരുന്നു സമാന്തരസഭ. സഭയുടെ നടപടിക്രമങ്ങൾക്കിടെയാണ് പി.സി വിഷ്‌ണുനാഥ് അദ്ധ്യക്ഷനായി 10.42 മുതൽ 11.34 വരെ സമാന്തര സഭ ചേർന്നത്. കർശന നടപടിയെടുക്കുമെന്ന് സ്പീക്കർ എ. എൻ ഷംസീർ പലവട്ടം താക്കീത് നൽകി. സ്പീക്കർ തള്ളിയ അടിയന്തരപ്രമേയ നോട്ടീസ് റോജി എം ജോൺ സമാന്തര സഭയിൽ അവതരിപ്പിച്ചു. ഭരണ - പ്രതിപക്ഷ വാഗ്വാദവും പോർവിളിയുമുണ്ടായി.
വിഷ്‌ണുനാഥ് സംസാരിക്കുന്നതിനിടെ, ഭരണപക്ഷാംഗങ്ങൾ പാഞ്ഞടുത്തെങ്കിലും മന്ത്രി കെ.രാധാകൃഷ്ണൻ അവരെ തിരിച്ചയച്ചു. നിയമസഭയ്‌ക്ക് സമാന്തരമായ നടപടികൾ ശരിയല്ലാത്തതിനാൽ പുറത്തുപോയി പ്രതിഷേധിക്കാൻ സ്പീക്കർ ആവശ്യപ്പെട്ടു. നജീബ് കാന്തപുരം, ടി.സിദ്ധിഖ്, കെ.കെ.രമ, ഉമാതോമസ്, അൻവർസാദത്ത്, പി.കെ.ബഷീർ, ഷാഫി പറമ്പിൽ, ടി.ജെ.വിനോദ്, സണ്ണിജോസഫ് എന്നിവർ സമാന്തരസഭയിൽ പ്രസംഗിച്ചു. പ്രതിപക്ഷാംഗങ്ങളുടെ പേരുവിളിച്ച് നടപടിയെടുക്കുമെന്ന് സ്പീക്കർ മുന്നറിയിപ്പ് നൽകി. നടപടിയെടുക്കണമെന്ന് ഭരണപക്ഷാംഗങ്ങളായ പി.വി.ശ്രീനിജൻ, എ.പ്രഭാകരൻ, കെ.ബാബു എന്നിവർ ആവശ്യപ്പെട്ടു.
റോജി എം.ജോൺ സമാന്തരസഭയുടെ വീഡിയോ മൊബൈലിൽ ചിത്രീകരിച്ചെന്ന് ഇടതുപക്ഷത്തെ സേവ്യർ ചിറ്രിലപ്പള്ളി ആരോപിച്ചതോടെ, ഭരണ - പ്രതിപക്ഷാംഗങ്ങൾ തമ്മിൽ വാക്കേറ്റവും പോർവിളിയുമായി. വീഡിയോ ചിത്രീകരണം ശരിയല്ലെന്ന് സ്പീക്കറും പറഞ്ഞു. സഭയ്ക്ക് പുറത്ത് സംസാരിച്ചാൽ ജനം കൈകാര്യം ചെയ്യുമെന്ന് പറഞ്ഞ് എ.നൗഷാദ് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചു. ആഭ്യന്തര മന്ത്രിയുടെ റോളിലെത്തിയ സണ്ണിജോസഫ് ബ്രഹ്മപുരത്തെ സർക്കാർ നടപടികൾ 'ന്യായീകരിച്ചതോടെ' സമാന്തരസഭയിലും ബഹളമായി. ഒടുവിൽ മുദ്രാവാക്യം വിളികളോടെ പ്രതിപക്ഷം സഭവിട്ടു.
വനിതാ കൗൺസിലർമാരടക്കം നേതാക്കൾക്കെതിരായ ക്രൂരമർദ്ദത്തിൽ മുഖ്യമന്ത്രി മറുപടി പറയേണ്ടി വരുമെന്നതിനാലാണ് നോട്ടീസ് തള്ളിയത്. ബ്രഹ്മപുരം വിഷയത്തിൽ മുഖ്യമന്ത്രി ഒളിച്ചോടുകയാണ്.
--പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |