ഹൈജമ്പിലെ ഫോസ്ബറി ഫ്ലോപ്പിന്റെ ഉപജ്ഞാതാവ് ഡിക് ഫോസ്ബറി ഇനി ഓർമ്മ,
നിലവിൽ ഹൈജമ്പ് താരങ്ങൾചാടുന്ന ശൈലി ആദ്യം അവതരിപ്പിച്ച ഇതിഹാസം
ന്യൂയോർക്ക്: ഹൈജമ്പിൽ വിപ്ലവകരമായ മാറ്റത്തിന് വഴിതെളിച്ചഫോസ്ബറി ഫ്ലോപ്പിന്റെ (ഫോസ്ബറി ചാട്ടം) ഉപജ്ഞാതാവ് അമേരിക്കൻ ഇതിഹാസ താരം ഡിക് ഫോസ്ബറി അന്തരിച്ചു. 76 വയസായിരുന്നു. ദീർഘകാലമായി കാൻസർ രോഗത്തിന് ചികിത്സയിലായിരുന്നു. അദ്ദേഹത്തിന്റെ മുൻ ഏജന്റ് റായ് ഷൾട്ടെയാണ് ഇൻസ്റ്രഗ്രാമിലൂടെ ഫോസ്ബറിയുടെ മരണ വിവരം ലോകത്തെ അറിയിച്ചത്.
1968ലെ മെക്സിക്കോ ഒളിമ്പിക്സിലൂടെയാണ് ഫോസ്ബറി തന്റെ വ്യത്യസ്തമായ ശൈലിയിലൂടെ ലോക പ്രശസ്തനായത്. നിലവിൽ ഹൈജമ്പർമാരെല്ലാം സ്വീകരിച്ചിരിക്കുന്ന ഫോസ്ബറി ഫ്ലോപ്പ് ശൈലി ആ ഒളിമ്പിക്സിലൂടെയാണ് 1968 ഒക്ടോബർ 20ന് ഫോസ്ബറി ലോകത്തിന് മുന്നിൽ അവതിരിപ്പിച്ചത്. വായുവിലുയർന്ന് മലർന്ന് കിടന്ന് ബാറിന് മുകളിലൂടെ ചാടുന്നതാണ് ഫോസ്ബറി ഫ്ലോപ്പെന്ന ശൈലി. തന്റെ പുതിയ ശൈലിയിലൂടെ 2.24 മീറ്രർ ക്ലിയർ ചെയ്ത് (7അടി നാലേകാൽ ഇഞ്ച്) ഒളിമ്പിക്സ് റെക്കാഡോടെ സ്വർണം നേടിയാണ് അന്ന് ഫോസ്ബറി പിറ്രിൽ നിന്ന് മടങ്ങിയത്. ഒറിഗണിലെ വിദ്യാർത്ഥിയായിരുന്നു ആ സമയത്ത് ഫോസ്ബറി. കവച്ചുചാട്ടം,കത്രികചാട്ടം,ഉരുളൽ ചാട്ടം എന്നിവയായിരുന്നു ഫോസ്ബറി ഫ്ലോപ്പ് ശൈലി വരുന്നതിന് മുൻപ് താരങ്ങൾ പിന്തുടർന്നിരുന്നത്. ഓടിവന്ന് കാൽകവച്ച് ചാടുന്ന രീതിയായിരുന്നു കൂടുതൽപേർക്കും.
1972 ഒളിമ്പിക്സിൽ ഹൈജമ്പിൽ പങ്കെടുത്ത 40ൽ 28 പേരും ഫോസ്ബറിയുടെ ചാട്ടം അനുകരിച്ച് മത്സരിച്ചു. പിന്നീട് ഹൈജമ്പ് താരങ്ങളെല്ലാം വ്യാപകമായി ഈ ശൈലി സ്വീകരിച്ചു. ശരീരം ഹൈജമ്പ് ബാറിന് മുകളിലൂടെ പോകുമ്പോഴും ചാടുന്ന താരത്തിന്റെ ഗുരുത്വ കേന്ദ്രം ബാറിന് താഴെക്കൂടെയാണ് പോവുകയെന്നതാണ് ഫോസ്ബറി ഫ്ലോപ്പിന്റെ പ്രധാന പ്രത്യേകത. ഇതിനാൽ ചാടാവുന്ന ഉയരം മറ്റുശൈലിയേക്കാൾ കൂടുതൽ വർദ്ധിപ്പിക്കാനാകും. ശരീരം ബാറിന് മുകളിലൂടെ താഴോട്ട് വളഞ്ഞ രീതിയിൽ പോകുന്നതിനാലാണ് ഈ ആനുകൂല്യം കിട്ടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |