ന്യൂഡൽഹി : ബഫർസോണിൽ സമ്പൂർണ നിയന്ത്രണം പ്രായോഗികമല്ലെന്ന് സുപ്രീംകോടതി നിരീക്ഷണം. ബഫർസോൺ വിഷയത്തിൽ ഇളവ് തേടി കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ നൽകിയ ഹർജിയിൽ വാദം കേൾക്കുമ്പോഴാണ് സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഹർജിയിൽ കേരളത്തിന്റെ വാദം കോടതി നാളെ കേൾക്കും.
ഇന്ന് അമിക്കസ് ക്യൂറിയുടെയും കേന്ദ്രസർക്കാരിന്റെയും വാദമാണ് സുപ്രീംകോടതി കേട്ടത്. നിരോധിക്കേണ്ടത് നിരോധിക്കണം. നിയന്ത്രിക്കേണ്ടവ നിയന്ത്രിക്കണം. സമ്പൂർണ വിലക്ക് ഏർപ്പെടുത്തിയത് പ്രതിസന്ധി ഉണ്ടാക്കിയെന്ന് അമിക്കസ് ക്യൂറി അറിയിച്ചു. അന്തിമ, കരട് വിജ്ഞാപനങ്ങൾ വന്ന മേഖലയെ വിലക്കിൽ നിന്ന് ഒഴിവാക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. തുടർന്നാണ് സമ്പൂർണ നിയന്ത്രണം പ്രായോഗികമല്ലെന്ന നിരീക്ഷണം കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന തരത്തിലുള്ള നിയന്ത്രണമല്ല ഉദ്ദേശിച്ചതെന്ന് കോടതി വാക്കാൽ പറഞ്ഞു. കേസിൽ വാദം നാളെയും തുടരും. മറ്റ്കക്ഷികളുടെയും വാദം കൂടി കേട്ട ശേഷമായിരിക്കും അന്തിമ തീരുമാനം ഉണ്ടാകുക.
23 സംരക്ഷിത മേഖലകൾക്ക് ഇളവ് തേടിയാണ് കേരളം സുപ്രീംകോടതിയിൽ ഹർജി നൽകിയത്. സംസ്ഥാനത്തുള്ള 17 വന്യജീവി സങ്കേതങ്ങളുടെയും ആറ് സംരക്ഷിത ഉദ്യാനങ്ങളുടെയും ബഫർസോൺ സംബന്ധിച്ച ശുപാർശ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് കേരളം കൈമാറിയിട്ടുണ്ട്. മുതിർന്ന അഭിഭാഷകൻ ജയ്ദീപ് ഗുപ്ത, സ്റ്റാൻഡിംഗ് കൗൺസൽ നിഷേ രാജൻ ഷൊങ്കർ എന്നിവരാണ് കേരളത്തിന് വേണ്ടി ഹാജരാകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |