ന്യൂഡൽഹി: ഉള്ളി കർഷകർക്ക് ക്വിന്റലിന് 600 രൂപ അടിയന്തര ധനസഹായം നൽകണമെന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് നാസിക്കിൽ നിന്നും മുംബയിലേക്ക് നടത്തുന്ന കർഷക മാർച്ചിൽ പങ്കെടുക്കുന്നത് ആയിരക്കണക്കിനാളുകൾ. അഖിലേന്ത്യ കിസാൻ സഭയുടെ നേതൃത്വത്തിൽ നടക്കുന്ന മാർച്ച് ഇന്നലെ മൂന്നാം ദിവസത്തിലേക്ക് കടന്നു. അസംഘടിത മേഖലയിലെ തൊഴിലാളികളും ആശാ പ്രവർത്തകരും ആദിവാസി സമൂഹവും മാർച്ചിൽ അണിനിരക്കുകയാണ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കർഷകർ നടത്തുന്ന മൂന്നാമത്തെ ലോംഗ് മാർച്ചാണിത്.
12 മണിക്കൂർ തടസമില്ലാതെ വൈദ്യുതിയും കാർഷിക കടങ്ങൾ എഴുതിത്തള്ളണമെന്നുമാണ് കർഷകരുടെ ആവശ്യം. അകാലത്ത് സംസ്ഥാനത്തുണ്ടായ മഴയിൽ കൃഷിനാശം സംഭവിച്ച കർഷകർക്ക് അടിയന്തര ധനസഹായം നൽകണമെന്നും സോയബീൻ, പരുത്തി തുടങ്ങിയ കാർഷികോല്പന്നങ്ങൾക്കുണ്ടായ വിലയിടിവ് തടയാൻ നടപടി വേണമെന്നും കർഷകർ ആവശ്യപ്പെടുന്നു. 2005 ന് ശേഷം സർവീസിൽ പ്രവേശിച്ച സംസ്ഥാന ജീവനക്കാർക്കും പഴയ പെൻഷൻ പദ്ധതി നടപ്പിലാക്കണമെന്നും ജാഥ ആവശ്യപ്പെടുന്നു.
കർഷകരുമായി ചൊവ്വാഴ്ച്ച നടത്താനിരുന്ന ചർച്ച ബുധനാഴ്ച്ചയിലേക്ക് മാറ്റിയിരുന്നു. രണ്ട് കേബിനറ്റ് മന്ത്രിമാർ മുബൈലേക്കുള്ള യാത്രാ മദ്ധ്യെ കർഷകരുമായി ചർച്ച നടത്തുമെന്ന് സർക്കാർ അറിയിച്ചു. ഉള്ളിയുടെ ഉയർന്ന ഉല്പാദനമാണ് ഈ അവസ്ഥയ്ക്ക് കാരണമെന്നും കർഷകർക്ക് ക്വിന്റലിന് 300 രൂപ നഷ്ടപരിഹാരം നൽകുമെന്നും മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |