കൊല്ലം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനാധിപത്യഹത്യ യു.ഡി.എഫ് അതേപടി കേരളത്തിൽ പകർത്തുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ജനകീയ പ്രതിരോധ ജാഥയുമായി ബന്ധപ്പെട്ട് കൊല്ലത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാർലമെന്ററി ജനാധിപത്യത്തിന്റെ കാവലാളായ സ്പീക്കറെ പ്രവർത്തിക്കാൻ അനുവദിക്കാതിരിക്കുന്നതിലൂടെ ജനാധിപത്യ വിരുദ്ധ പ്രവർത്തനമാണ് യു.ഡി.എഫ് നടത്തുന്നത്. സ്പീക്കറുടെ ഓഫീസ് ഉപരോധിക്കുക കേട്ടുകേഴ്‌വിയില്ലാത്ത സംഭവമാണ്. ജനാധിപത്യ പ്രക്രിയയോടുള്ള യു.ഡി.എഫിന്റെ അസഹിഷ്ണുതയാണത്. പ്രതിഷേധിക്കാനുള്ള അവകാശം പ്രതിപക്ഷത്തിനുണ്ട്. അടിയന്തര പ്രമേയ നോട്ടീസ് സ്വീകരിക്കണോ എന്നത് സ്പീക്കറുടെ തീരുമാനമാണ്. അനുമതി നിഷേധിച്ചതിന്റെ പേരിൽ സ്പീക്കറുടെ മുഖം കാണാനാകാത്തവിധം ബാനർ ഉയർത്തുക, ഓഫീസ് ഉപരോധിക്കുക, വാച്ച് ആൻഡ് വാർഡിനെ മർദ്ദിക്കുക എന്നതൊന്നും അംഗീകരിക്കാനാകില്ല. ഇത്തരം തെറ്റായ പ്രതിഷേധങ്ങൾ സഭ ടി.വിയിലൂടെ ജനങ്ങൾ കാണുന്നതുകൊണ്ട് യാതൊരു പ്രശ്‌നവുമില്ല. അതിലും തീരുമാനം എടുക്കേണ്ടത് സ്പീക്കറാണ്.
മന്ത്രി മുഹമ്മദ് റിയാസിനെതിരായ പരാമർശങ്ങൾ യു.ഡി.എഫിന്റെ വിഷയദാരിദ്ര്യം കൊണ്ടാണ്. വിലക്കയറ്റം ഉൾപ്പെടെ പ്രശ്‌നങ്ങളിൽ കേന്ദ്രത്തിനെതിരെ ശബ്ദമുയർത്താതെ അനുകൂല നിലപാടാണ് കോൺഗ്രസ് എടുക്കുന്നത്. ബ്രഹ്മപുരത്ത് തീയണച്ച പ്രവർത്തനം ഹൈക്കോടതി പ്രശംസിച്ചിട്ടുണ്ട്. സംഭവത്തിൽ സമഗ്ര അന്വേഷണം സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. മുസ്‌ളിം സ്ത്രീകൾക്ക് സ്വത്തിൽ തുല്യ പിന്തുടർച്ചാവകാശം ലഭിക്കണമെന്നത് പോലുള്ള ചർച്ചകൾ സമുദായത്തിനുള്ളിൽ നടക്കേണ്ടതാണ്. അതിൽ സി.പി.എം യാതൊരു നിലപാടും എടുക്കില്ലെന്നും മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |