വാഷിംഗ്ടൺ: കാമുകിയെ പുറത്തിറങ്ങാൻ പോലും അനുവദിക്കാതെ അലമാരയ്ക്കുള്ളിൽ രണ്ട് മാസത്തോളം അടച്ചിട്ട് യുവാവ്. ടോയ്ലറ്റിൽ പോലും പോകാൻ അനുവദിച്ചിരുന്നില്ല എന്നാണ് രക്ഷപ്പെട്ട 40കാരി പൊലീസിനോട് പറഞ്ഞത്. യുഎസിലെ ടെന്നസിയിലെ ഡയർസ്‌ബർഗിലാണ് സംഭവം.
30കാരനായ ബ്രെന്റൺ ബെൽ എന്നയാളാണ് സ്ത്രീയെ പൂട്ടിയിട്ടത്. ഇവർ തമ്മിൽ ദീർഘനാളായി പ്രണയത്തിലായിരുന്നു. പിന്നീട് ഒന്നിച്ച് താമസിക്കാൻ തുടങ്ങിയതോടെ ബ്രെന്റൺ കാമുകിയെ നിരന്തരം ഉപദ്രവിക്കാൻ തുടങ്ങി. തുടർന്ന് സ്ത്രീയെ ഇയാൾ അലമാരയ്ക്കുള്ളിൽ പൂട്ടിയിടുകയായിരുന്നു. ദിവസവും ഒരു മണിക്കൂർ മാത്രമാണ് അലമാരയ്ക്ക് പുറത്തിറങ്ങാൻ അനുവദിച്ചിരുന്നത്. വളരെ കുറച്ച് ഭക്ഷണം മാത്രമേ നൽകിയിരുന്നുള്ളൂ, ടോയ്ലറ്റ് ഉപയോഗിക്കാനും അനുവദിച്ചിരുന്നില്ല. പിന്നീട് കാമുകൻ വീട്ടിലില്ലാതിരുന്ന ദിവസം അവിടെ നിന്ന് ഓടി രക്ഷപ്പെട്ട സ്ത്രീ സമീപത്ത് ജോലി ചെയ്തുകൊണ്ടിരുന്ന ഒരു യുവാവിനോട് സഹായം അഭ്യർത്ഥിച്ചു. ഇയാളാണ് പൊലീസിനെ വിവരം അറിയിച്ചത്.
പൊലീസ് സ്ഥലത്തെത്തിയപ്പോൾ ഇവർ ഒരു കെട്ടിടത്തിന് പിന്നിൽ ഭയന്ന് ഒളിച്ചിരിക്കുകയായിരുന്നു. അവരുടെ മുഖത്തും ശരീരത്തിലുംമുറിവുകളുണ്ടായിരുന്നു. ഇതിന് പിന്നാലെ ഇവരെ പൂട്ടിയിട്ട വീട് പൊലീസ് പരിശോധിച്ചു. മുറിക്കുള്ളിൽ മനുഷ്യ വിസർജ്യം ഉൾപ്പെടെ കിടന്നിരുന്നതായി പൊലീസ് പറയുന്നു. എന്നാൽ പ്രതിയെ കണ്ടെത്താൻ ഇതുവരെ പൊലീസിന് കഴിഞ്ഞില്ല. സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |