അമ്പലപ്പുഴ : ഡിസ്ചാർജ് ചെയ്തിട്ടും പോകാൻ ഇടമില്ലാതെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിഞ്ഞ വൃദ്ധയ്ക്ക് രമേശ് ചെന്നിത്തല എം.എൽ.എയുടെ ഇടപെടലിൽ ഗാന്ധിഭവനിൽ സംരക്ഷണം ഒരുക്കി. ഒരു മാസം മുമ്പ് അപകടത്തിൽപ്പെട്ട നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച മാവേലിക്കര സ്വദേശിനി ഗൗരിയെ (82) ഇടുപ്പെല്ലിന്റെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയിരുന്നു. അസുഖം ഭേദമായെങ്കിലും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പതിനെട്ടാം വാർഡിൽ കഴിഞ്ഞു വരികയായിരുന്നു. ആശുപത്രി ജീവനക്കാരും സമീപത്തുള്ള കട്ടിലുകളിൽ കിടന്നിരുന്ന രോഗികളുടെ സഹായികളുമാണ് ഭക്ഷണവും മറ്റും നൽകിയിരുന്നത്. ഓർമ്മക്കുറവുള്ള ഗൗരിക്ക് ഒരു മകനുണ്ടെന്ന് പറയപ്പെടുന്നു. ഒരു മാസക്കാലമായിട്ടും ബന്ധുക്കൾ ആരും അന്വേഷിച്ച് വരാത്തതിനെത്തുടർന്ന് ഗൗരിയെ ഡിസ്ചാർജ് ചെയ്തെങ്കിലും പോകാനിടമില്ലായിരുന്നു. സോഷ്യൽ മീഡിയയിലൂടെ ഈ വിവരം അറിഞ്ഞ ഹരിപ്പാട് എം.എൽ.എ രമേശ് ചെന്നിത്തല പത്തനാപുരം ഗാന്ധിഭവനുമായി ബന്ധപ്പെട്ടു അഭയമൊരുക്കി. ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജന്റെ നിർദേശ പ്രകാരം ഗാന്ധിഭവൻ സ്‌നേഹവീട് ഡയറക്ടർ മുഹമ്മദ് ഷെമീർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തി ഗൗരിയെ ഏറ്റെടുത്തു. അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് മെമ്പർ യു. എം. കബീർ , സീനിയർ നഴ്സിംഗ് ഓഫീസർ എം.എസ് മഞ്ജു , മെഡിക്കൽ കോളേജിലെ ആരുമില്ലാത്ത രോഗികളുടെ കെയർടേക്കർ പ്രീതി, ആശുപത്രി ജീവനക്കാർ എന്നിവരുടെ സാന്നിധ്യത്തിൽ ഗൗരിയെ പത്തനാപുരത്തേക്ക് കൊണ്ടുപോയി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |