SignIn
Kerala Kaumudi Online
Friday, 19 April 2024 6.16 PM IST

കോഴിക്കോട് 'കോൺഗ്രസ് പോരാളികൾ' കെ.മുരളീധരനെ പിന്തുണച്ച് ഫ്ലക്‌സ് ബോർഡുകൾ

flex
കെ.മുരളീധരനെ അനുകൂലിച്ച് കോൺഗ്രസ് പോരാളികളുടെ പേരിൽ നഗരത്തിൽ സ്ഥാപിച്ച ഫ്ലക്‌സ് ബോർഡ്

കോഴിക്കോട്: പരസ്യ പ്രസ്താവനയുടെ പേരിൽ നേതൃത്വത്തോട് ഇടഞ്ഞു നിൽക്കുന്ന കോൺഗ്രസ് നേതാവ് കെ.മുരളീധരൻ എം.പിയ്ക്ക് പിന്തുണയുമായി ജില്ലയിൽ വ്യാപകമായി ഫ്ലക്സ് ബോർഡുകൾ. 'കോൺഗ്രസ് പോരാളികളുടെ പേരിലാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്. 'നിങ്ങൾക്ക് വേണ്ടെങ്കിലും കേരള ജനത ഒറ്റക്കെട്ടായി പറയുന്നു, ഞങ്ങൾക്ക് വേണം ഈ നേതാവിനെ' എന്ന കുറിപ്പിനൊപ്പം മുരളീധരന്റെ ചിത്രവും ഉൾപ്പെടുത്തിയാണ് ഫ്ലക്‌സ് ബോർഡുകൾ.
എം.കെ.രാഘവൻ എം.പിയെ പിന്തുണച്ച് പ്രസ്താവനയിറക്കിയതിന്റെ പേരിൽ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ കത്തയച്ചത് കെ.മുരളീധരനെ വലിയ രീതിയിൽ പ്രകോപിപ്പിച്ചിരുന്നു. അഭിപ്രായം പറയാൻ സ്വാതന്ത്ര്യമില്ലെങ്കിൽ പാർട്ടി പ്രവർത്തനം നിർത്തിയേക്കാം എന്നു പറഞ്ഞ മുരളീധരൻ ഡൽഹിയിലെത്തിയപ്പോൾ നിലപാട് കൂടുതൽ കടുപ്പിച്ചു. ഇനി നിയമസഭയിലേക്കോ ലോക്‌സഭയിലേക്കോ മത്സരിക്കാനില്ലെന്ന് തുറന്നടിച്ചു. ഇതാണ് കോഴിക്കോട്ടെ മുരളീധരൻ അനുകൂലികളെ പ്രകോപിപ്പിച്ചത്.

കോഴിക്കോട് ഡി.സി.സി പുനഃസംഘടനയിൽ ഉൾപ്പെടെ കൂടിയാലോചന നടത്തുന്നില്ലെന്ന് കെ.മുരളീധരൻ നേരത്തെ വിമർശനം ഉന്നയിച്ചിരുന്നു. കഴിഞ്ഞ ദിവസം നടന്ന ചർച്ചയിൽ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചുവെന്ന് നേതൃത്വം അവകാശപ്പെട്ടതിന് പിന്നാലെയാണ് ഫ്ലക്‌സ് ബോർഡുകൾ ഉയർന്നിരിക്കുന്നത്.
നേരത്തെ മുരളീധരന്റെ ഉറ്റ അനുയായികൾ ആയിരുന്നവരാണ് നിലവിൽ കോഴിക്കോട്ടെ കോൺഗ്രസിനെ നയിക്കുന്നത്. പിന്നീട് കെ.സി വേണുഗോപാലിനും കെ.സുധാകരനും ഒപ്പം ചേർന്ന ഇവർ ഡി.സി.സി പുനഃസംഘടനാ പട്ടിക സംബന്ധിച്ച് ചർച്ച ചെയ്തില്ലെന്ന് മുരളീധരൻ വിമർശിച്ചിരുന്നു. ഇതിനിടെയാണ് രക്ഷാകവചവുമായി മുരളീധരൻ അനുയായികൾ രംഗത്തിറങ്ങിയിരിക്കുന്നത്. മുരളീധരന്റെ വിശ്വസ്തരായ ചില ഡി.സി.സി ഭാരവാഹികളുടെ നേതൃത്വത്തിലാണ് ബോർഡുകൾ സ്ഥാപിച്ചതെന്നാണ് സൂചന.
അതേസമയം മുരളീധരനെ അനുകൂലിച്ച് പോസ്റ്റർ വരുന്നതിൽ തെറ്റില്ലെന്ന് ഡി.സി.സി പ്രസിഡന്റ് കെ.പ്രവീൺകുമാർ പറഞ്ഞു. മുരളീധരൻ ജനകീയ നേതാവാണ്. പാർട്ടിക്ക് അനിവാര്യനായ നേതാവാണെന്നതിൽ യാതൊരു തർക്കവുമില്ല. എന്നാൽ ബോർഡ് വച്ച പോരാളികൾ ആരെന്നറിയില്ലെന്നും പ്രവീൺകുമാർ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.