എടികെ മോഹൻ ബഗാൻ - ബംഗളൂരു എഫ്.സി ഫൈനൽ ഇന്ന്
മഡ്ഗാവ്: ഇന്ത്യൻ ഫുട്ബാളിലെ പുതിയ കിരീടാവകാശികളാരെന്ന് ഇന്ന് രാത്രിയറിയാം. ഗോവയിലെ ഫറ്റോർഡ സ്റ്റേഡിയം വേദിയാകുന്ന ഐ.എസ്.എൽ ഫൈനൽ പോരാട്ടത്തിൽ എ.ടി.കെ മോഹൻ ബഗാനും ബംഗളൂരു എഫ്.സിയും തമ്മിൽ ഏറ്റുമുട്ടും. ഇന്ന് രാത്രി 7.30നാണ് ഫൈനലിന്റെ കിക്കോഫ്. ലീഗ് ഘട്ടത്തിൽ ഒന്നാമതെത്തി ഐ.എസ്.എൽ ഷീൽഡ് സ്വന്തമാക്കിയ മുംബയ് എഫ്.സിയെ സെമിയിൽ വീഴ്ത്തിയാണ് ബംഗളൂരു എഫ്.സി ഫൈനലിലെത്തിയത്. നിലവിലെ ചാമ്പ്യൻമാരും ഇത്തവണ പോയിന്റ് ടേബിളിലെ രണ്ടാം സ്ഥാനക്കാരുമായ ഹൈദരാബാദ് എഫ്.സിയെ സെമിയിൽ കീഴടക്കിയാണ് എ.ടി.കെ മോഹൻ ബഗാന് കലാശപ്പോരിനെത്തുന്നത്.
ലീഗ് ഘട്ടത്തിൽ ബഗാൻ മൂന്നാമതും ബംഗളൂരു നാലാമതുമായിരുന്നു ഫിനിഷ് ചെയ്തത്. ഇത്തവണ ഏറ്രവും മികച്ച പ്രതിരോധം കാഴ്ചവച്ച ടീമുകളിൽ മുൻപന്തിയിലാണ് ബഗാൻ. ലീഗ് ഘട്ടത്തിൽ 17 ഗോളുകളേ അവർ വഴങ്ങിയിട്ടുള്ളൂ. ഏറ്റവും കുറച്ച് ഗോളുകൾ വഴങ്ങിയ ടീമുകളിൽ ഹൈദരാബാദിന് കീഴിൽ രണ്ടാം സ്ഥാനത്താണവർ. ക്രോസ് ബാറിന് കീഴിൽ വൻമതിലായി ഗോൾഡൻ ഗ്ലൗ പുരസ്കാരത്തിന് അർഹനായ വിശാൽ കെയ്ത്തിന്റെ സാന്നിധ്യം ബഗാന് പ്ലസ് പോയിന്റാണ്.
ലീഗിലെ അവസാന ഘട്ടത്തിൽ നടത്തിയ മിന്നൽക്കുതിപ്പാണ് ബംഗളൂരുവിനെ പ്ലേഓഫിലെത്തിച്ചത്. പ്ലേ ഓഫിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെ സുനിൽ ഛെത്രിയുടെ വിവാദ ഗോളിൽ വീഴ്ത്തിയാണ് സെമിയിൽ എത്തിയത്. രണ്ടാം പാദസെമിയിൽ സഡൻ ഡെത്തിൽ മുംബയുടെ കഥകഴിച്ചാണ് ഫൈനലിലേക്കെത്തിയത്.
നോട്ട് ദ പോയിന്റ്
എ.ടി.കെ മോഹൻ ബഗാൻ ആദ്യ ഐ.എസ്.എൽ കീരിടമാണ് ലക്ഷ്യം വയ്ക്കുന്നത്. അതേസമയം ടീം അത്‌ലറ്റിക്കോ ഡി കൊൽക്കത്തയെന്ന പേരിൽ ആയിരുന്നപ്പോൾ രണ്ട് തവണയും എ.ടി.കെ എന്നപേരിൽ ഒരു തവണയും ചാമ്പ്യൻമാരായി. എ.ടി.കെയും മോഹൻബഗാനും ഒന്നിച്ച ശേഷം 2020-21 സീസണിൽ ഫൈനലിൽ എത്തിയെങ്കിലും തോറ്റു.
ബംഗളൂരു എഫ്.സി നോട്ടമിടുന്നത് രണ്ടാം ഐ.എസ്.എൽ കിരീടമാണ്.
6 -കോടി
ചാമ്പ്യൻമാർക്ക് 6 കോടി രൂപയാണ് സമ്മാനത്തുക. റണ്ണേഴ്സപ്പിന് 2.5 കോടിയും ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |