ഇരുപതുകളിലൂടെ കടന്നുപോകുന്ന മകന്റെ സ്വാഭാവിക പ്രണയം. അമ്പതുകളോടടുക്കുന്ന അച്ഛന്റെ അസ്വഭാവിക പ്രണയം. നാൽപ്പതുകളിലുള്ള അമ്മയുടെ 'നിഗൂഢം/ സംശയാസ്പദ" പ്രണയം. ഇങ്ങനെ പ്രണയത്തിൽ പൊതിഞ്ഞ ഒരു കുടുംബത്തിന്റെ കഥയാണ് നിഖിൽ മുരളി ആദ്യമായി സംവിധാനം ചെയ്ത പ്രണയ വിലാസം. നൊസ്റ്റാൾജിക് റൊമാന്റിക് എന്ന് ചുരുക്കത്തിൽ വിശേഷിപ്പിക്കാവുന്ന സിനിമ.
പ്രണയം ഇഷ്ടമാണെങ്കിലും സ്വന്തം വീട്ടിൽ പ്രണയ വിശേഷങ്ങൾ ചർച്ച ചെയ്യുന്ന ശീലം മലയാളിക്ക് കുറവാണ്. അത്തരമൊരു സാഹചര്യത്തിൽനിന്നാണ് നിഖിൽ മുരളി പ്രണയ വിലാസത്തിന്റെ കഥ പറയുന്നതും. മകനായി അർജുൻ അശോകനും അച്ഛനായി കെ.യു. മനോജും അമ്മയായി (ഇന്ദു) അഭിനയയും, ഒപ്പം അനശ്വര രാജനും മമിത ബൈജുവും കൈയൊതുക്കത്തോടെ അവരവരുടെ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.
സമയമെടുത്ത
ടേക്ക് ഓഫ്
ആദ്യ സിനിമ സാക്ഷാത്കരിക്കപ്പെട്ടതിനു പിന്നിൽ രണ്ടു വർഷത്തിലധികം നീണ്ട പരിശ്രമത്തിന്റെ കഥ പറയാനുണ്ട് നിഖിലിന്. തിരക്കഥ എഴുതിയ സുനുവും ജ്യോതിഷും സിനിമയുടെ ആശയം ആദ്യം പറഞ്ഞപ്പോൾത്തന്നെ അതിലെ നൊസ്റ്റാൾജിക് ഫീലിങ്ങിൽ നിഖിലിന്റെ മനസ് കൊരുത്തു. പിന്നീട് തിരക്കഥ പൂർത്തിയാക്കി. അടുത്ത പടിയായി അഭിനേതാക്കളെ തേടിയിറങ്ങിയപ്പോഴാണ് കഥയുടെ 'പോരായ്മ' മനസിലായത്. കഥയാണ് സിനിമയിലെ നായകൻ, കഥാപാത്രമല്ല. കൃത്യമായ ഒരു നായകനോ നായികയോ സിനിമയിലില്ല. അതുകൊണ്ടുതന്നെ കുറേ അലയേണ്ടിവന്നു ആർട്ടിസ്റ്റുകളെ കണ്ടെത്താൻ.അർജുൻ അശോകനാണ് ആദ്യം സമ്മതം മൂളിയത്. അതോടെയാണ് ആദ്യ സിനിമയെന്ന യാഥാർത്ഥ്യത്തിന് ടേക്ക് ഓഫായത്. പിന്നാലെ നിർമ്മാതാക്കളായി സിബി ചാവറയും രഞ്ജിത് നായരും എത്തി. തിരുവനന്തപുരം കാട്ടാക്കട സ്വദേശിയായ നിഖിൽ ഫൈൻ ആർട്സ് കോളേജിലെ പഠന ശേഷമാണ് ഫിലിം മേക്കിങ്ങിലേക്കെത്തിയത്. പരസ്യ ചിത്രങ്ങളിലെ അനുഭവ സമ്പത്തായിരുന്നു സിനിമയിലേക്കുള്ള കൈമുതൽ.
പ്രണയം പറയും
ഡയറിക്കുറിപ്പുകൾ
കണ്ണീരിൽ കഴുകിയെടുത്ത പ്രണയം പരിശുദ്ധവും മനോഹരവുമായി എന്നെന്നും നിലനിൽക്കുമെന്ന് പറഞ്ഞത് ഖലീൽ ജിബ്രാനാണ്. അകാലത്തിൽ വിട പറഞ്ഞകന്ന ഇന്ദുവിന്റെ ഡയറിക്കുറിപ്പുകളിൽ ജിബ്രാന്റെ സ്വാധീനമുണ്ടായിരുന്നു.അമ്മയുടെ നിശബ്ദ പ്രണയത്തിന് തന്റെ പ്രണയത്തേക്കാൾ ആഴമുണ്ടെന്ന് ആ ഡയറിയിൽനിന്നാണ് മകൻ തിരിച്ചറിഞ്ഞത്. ദേഷ്യത്തോടെയാണെങ്കിലും, 'വെറുമൊരു പെണ്ണിനപ്പുറം" എന്ന് ഭാര്യയെക്കുറിച്ച്ഭർത്താവ് ആദ്യമായി ചിന്തിച്ചതും മരണശേഷം കണ്ടെത്തിയ ആ ഡയറിയിലെ പ്രണയക്കുറിപ്പുകളിലൂടെയാണ്. തുടർന്ന് അജ്ഞാതനായ ആ കാമുകനെത്തേടി അച്ഛനും മകനും നടത്തുന്ന യാത്ര.
ആ കാമുകനെ കണ്ടെത്തി അയാളോട് സംസാരിക്കുമ്പോഴാണ് അച്ഛന് ആശ്വാസമാകുന്നത്.
ഭാഗ്യം..., 25 വർഷം മുമ്പെങ്ങോ നടന്ന ഒരു ടീനേജ് പ്രണയം മാത്രമായിരുന്നു അത്. കാമുകനാകട്ടെ എന്നെന്നേക്കുമായി അവളെ മറന്നും കഴിഞ്ഞിരിക്കുന്നു.പക്ഷേ, മകൻ (അർജുൻ അശോകൻ) അച്ഛനിൽനിന്ന് മറച്ച വലിയൊരു രഹസ്യമുണ്ടായിരുന്നു. അമ്മയുടെ ഈ കാമുകനെ താൻ കണ്ടിട്ടുണ്ട്. അതേ, അമ്മയുടെ സംസ്കാര വേളയിൽ ഈ മനുഷ്യനും അവിടെ ഉണ്ടായിരുന്നു. അമ്മയെ അടക്കിയ കുഴിയിൽ അയാൾ അയാളുടെ ഹൃദയത്തെയും അടക്കിയിരിക്കുന്നു!!
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |