■സമാന്തര സമ്മേളനം ആവർത്തിച്ചാൽ കർശന നടപടിയെന്ന് സ്പീക്കർ
തിരുവനന്തപുരം: സഭാ നടപടികളുടെ സംപ്രേഷണത്തിൽ പ്രതിപക്ഷ പ്രതിഷേധത്തിന്റെ ദൃശ്യങ്ങളും ഉൾപ്പെടുത്തുന്ന പാർലമെന്റിലെ മാതൃക നിയമസഭയിലും സ്വീകരിക്കണമെന്ന നിർദ്ദേശം പരിശോധിക്കുമെന്ന് സ്പീക്കർ എ.എൻ. ഷംസീർ റൂളിംഗിൽ വ്യക്തമാക്കി.
പരിശോധനയുടെ അടിസ്ഥാനത്തിൽ മാർഗനിർദ്ദേശങ്ങൾ ഉടൻ പുതുക്കും..വീഡിയോ ചിത്രീകരണങ്ങൾക്ക് വിലക്കേർപ്പെടുത്തിയിട്ടുള്ള സഭാതലത്തിലും പരിസരത്തും നിന്ന് ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി പുറത്ത് കൊടുക്കുന്നത് തടയുന്നതിനുള്ള
മാർഗനിർദ്ദേശങ്ങളും കക്ഷിനേതാക്കളുമായി കൂടിയാലോചിച്ച് ഉടൻ പുറപ്പെടുവിക്കും.
സഭ സമ്മേളനത്തിലായിരിക്കെ സമാന്തര സമ്മേളനം നടത്തുകയും, അതിന്റെ ദൃശ്യങ്ങൾ മൊബൈലിലൂടെ പകർത്തി ചാനലുകൾക്ക് ലഭ്യമാക്കുകയും ചെയ്തത് സഭാപൈതൃകത്തെ എത്രമാത്രം ദോഷകരമായി ബാധിക്കുമെന്ന് അംഗങ്ങൾ സ്വയം ചിന്തിക്കണം.. ഭാവിയിൽ ഇത്തരം പ്രവർത്തനങ്ങൾ ആവർത്തിച്ചാൽ കർശന നടപടികളെടുക്കും.പ്രതിഷേധത്തിന്റെ ഭാഗമായി പ്ലക്കാർഡുകളും ബാനറുകളും സഭയിൽ പ്രദർശിപ്പിക്കുന്നത് കൂടി വരുന്നതിലും ,ചെയറിന്റെ മുഖം മറയ്ക്കുന്ന തരത്തിൽ ബാനർ പ്രദർശിപ്പിക്കുന്നതിലും കടുത്ത വിയോജിപ്പറിയിക്കുന്നു. ഒരംഗം സംസാരിക്കുമ്പോൾ നിരന്തരം തടസ്സപ്പെടുത്തുക, അപശബ്ദങ്ങൾ പുറപ്പെടുവിക്കുക, ചെയറിന്റെ ആവർത്തിച്ചുള്ള നിർദ്ദേശങ്ങൾ അവഗണിച്ച് വാഗ്വാദങ്ങളിൽ ഏർപ്പെടുക എന്നിങ്ങനെയുള്ള പ്രവർത്തനങ്ങളുപേക്ഷിക്കാനും എല്ലാ അംഗങ്ങളും തയാറാകണം.
കൂടുതൽ ചർച്ചകൾക്ക്
അവസരം
നിയമസഭയിൽ ചട്ടം 50 പ്രകാരമുള്ള അടിയന്തരപ്രമേയ നോട്ടീസുകൾക്ക് പുറമേ, ചട്ടം 49 പ്രകാരമുള്ള അര മണിക്കൂർ ചർച്ച, അടിയന്തര പൊതുപ്രാധാന്യമുള്ള വിഷയങ്ങളിന്മേൽ ചട്ടം 58 പ്രകാരമുള്ള ചർച്ച, മറ്റ് പൊതുതാല്പര്യമുള്ള വിഷയങ്ങളിന്മേൽ ചട്ടം 130 പ്രകാരമുള്ള ചർച്ച, വിവിധ സഭാ സമിതികളുടെ റിപ്പോർട്ടിന്മേലുള്ള ചട്ടം 205 ബി പ്രകാരമുള്ള ചർച്ച തുടങ്ങിയവയ്ക്ക് കൂടി സഭാതലത്തിൽ കൂടുതൽ അവസരങ്ങൾ ലഭ്യമാക്കും .ഓരോ അംഗത്തിനും ലഭ്യമായിട്ടുള്ള അവകാശങ്ങൾ നിഷേധിക്കുന്ന സമീപനം ചെയറിൽ നിന്നുണ്ടാവില്ലെന്നും സ്പീക്കർ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |