മാന്നാർ : ഒരു നാടിന്റെ കഠിനാദ്ധ്വാനത്തിലൂടെ പുതുശ്വാസം നേടി നിറഞ്ഞൊഴുകുന്ന കുട്ടമ്പേരൂർ ആറിന്റെ പുനരുജ്ജീവന കഥ അടുത്തറിയാനും അതിന്റെ പ്രാധാന്യം മനസിലാക്കാനും കുരുന്നുകൾ പുഴയോരത്ത് ഒത്തുകൂടി . മാന്നാർ കുട്ടംപേരൂർ മുട്ടേൽ സിറിയൻ എം.ഡി.എൽ.പി സ്കൂൾ
വിദ്യാർത്ഥികളാണ് 'പുഴനടത്തം' എന്ന പരിപാടിയുടെ ഭാഗമായി അദ്ധ്യാപകരോടൊപ്പം കുട്ടംപേരൂർ ആറിന്റെ തീരത്തെത്തിയത്. ഒഴുക്ക് നിലച്ച് പായൽ മൂടിയ കുട്ടമ്പേരൂർ ആറിനെ ബുധനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.വിശ്വംഭരപ്പണിക്കരുടെ നേതൃത്വത്തിൽ സംസ്ഥാന സർക്കാരിന്റെ ഫണ്ട് ഉൾപ്പെടെ ലഭ്യമാക്കിയാണ് പുനരുജ്ജീവിപ്പിച്ചത്.
പമ്പയാറിനെയും അച്ചൻകോവിലാറിനെയും ബന്ധിപ്പിച്ച് രാജഭരണകാലത്ത് നിർമ്മിച്ച ആറിന്റെ ചരിത്രവും വാണിജ്യ പ്രാധാന്യവും വീണ്ടെടുക്കലിന്റെ കഥയും കുട്ടികൾീ്ക് പകർന്നു നൽകി ബുധനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പുഷ്പലത മധു 'പുഴനടത്തം' ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് വിപിൻ വി.നാഥ്, ഗ്രാമപഞ്ചായത്തംഗം മധു പുഴയോരം, സ്കൂൾ ഹെഡ്മിസ്ട്രസ് ലാലി ജെയിംസ്, അദ്ധ്യാപകർ, രക്ഷകർത്താക്കൾ തുടങ്ങിയവരും പങ്കെടുത്തു.
സി.ബി.എസ്.ഇ പാഠപുസ്തകത്തിലും
കുട്ടംപേരൂർ ആറിന്റെ നാശവും നാട്ടുകാരുടെ അധ്വാനത്തിലൂടെയുള്ള പുനരുജ്ജീവനവും സി.ബി.എസ്.ഇ എട്ടാം ക്ലാസ് ഇംഗ്ലീഷ് പാഠപുസ്തകത്തിൽ വരെ ഇടംപിടിച്ചിട്ടുണ്ട്. സി.ബി.എസ്.ഇ എട്ടാം ക്ലാസിനായി ഓറിയന്റ് ബ്ലാക്ക് സ്വാൻ പ്രസിദ്ധീകരിച്ച പുസ്തകത്തിൽ 'റിവേഴ്സ് അപ് ക്ലോസ് ആൻഡ് പഴ്സനൽ' എന്ന ആറാം പാഠത്തിലാണ് ‘ദ റിട്ടേൺ ഓഫ് എ റിവർ’ എന്ന പേരിൽ നദിയുടെ പുനരുജ്ജീവന കഥ വിവരിക്കുന്നത്. മണൽവാരലും മാലിന്യം തള്ളലും കാരണം 100 മീറ്റർ വീതിയിൽ നിന്നു 10 മീറ്ററിലേക്കു ചുരുങ്ങിയ ആറിന്റെ പുനരുജ്ജീവനമാണ് പുസ്തകത്തിൽ വിവരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൻ കി ബാത്ത് റേഡിയോ പ്രഭാഷണത്തിലും കുട്ടംപേരൂർ ആറിന്റെ പുനരുജ്ജീവനം പരാമർശിക്കപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |