തിരുവനന്തപുരം: തലശ്ശേരി ആർച്ച് ബിഷപ്പിനെതിരെ വധഭീഷണി മുഴക്കിയ കെടി ജലീലിനെ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. നേരത്തെ പാലാ ബിഷപ്പിനെതിരെ ഉണ്ടായ വധഭീഷണിക്ക് സമാനമായ സംഭവമാണ് തലശ്ശേരി ബിഷപ്പിനെതിരെയും ഉണ്ടായിരിക്കുന്നത്. പോപ്പുലർഫ്രണ്ടിന്റെ ശബ്‌ദത്തിലാണ് ജലീൽ സംസാരിക്കുന്നത്. നേരത്തെ തീവ്രവാദ സംഘടനയിൽ പ്രവർത്തിച്ചിരുന്നയാളാണ് ജലീൽ. പോപ്പുലർഫ്രണ്ടിന്റെയും സിമിയുടേയും ആശയങ്ങൾ ഉൾക്കൊള്ളുന്ന മുൻ മന്ത്രിയുടെ വധഭീഷണിയെ ഗൗരവമായി കാണണം. കേന്ദ്രസർക്കാരിനെ പിന്തുണച്ചാൽ കഴുത്തിന് മീതെ തലയുണ്ടാകില്ലെന്നാണ് ജലീൽ ബിഷപ്പിനെ ഭീഷണിപ്പെടുത്തുന്നത്. ജലീലിന്റെ പ്രസ്‌താവന ഇടതുമുന്നണിയിലെ മറ്റ് പാർട്ടികൾ പിന്തുണയ്ക്കുന്നുണ്ടോയെന്ന് അവർ വ്യക്തമാക്കണം. ജോസ് കെ മാണി ബിഷപ്പിനെതിരായ വധഭീഷണിയെ കുറിച്ച് പ്രതികരിക്കുന്നില്ല. യുഡിഎഫ് എന്താണ് ഈ വിഷയത്തിൽ പ്രതികരിക്കാത്തതെന്നും സുരേന്ദ്രൻ ചോദിച്ചു.
അഴിമതിക്കാരെ തുടച്ച് നീക്കുമെന്ന് ചെങ്കോട്ടയിൽ പതാക ഉയർത്തി പ്രധാനമന്ത്രി പറഞ്ഞിരുന്നുവെന്ന് തിരുവനന്തപുരം ഡിസിസി സെക്രട്ടറിയുടെ വീട്ടിൽ നടന്ന ആദായനികുതി റെയിഡിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. അഴിമതിക്കാരുടെ കള്ളപ്പണം പിടിച്ചെടുക്കാനുള്ള നടപടികൾ കേന്ദ്ര ഏജൻസികൾ എടുക്കും. അതിൽ കോൺഗ്രസെന്നോ സിപിഎമ്മെന്നോ ലീഗെന്നോ വ്യത്യാസമില്ല. അഴിമതി നടത്തി കോടികൾ സമ്പാദിച്ച് സുഖമായി കഴിയാമെന്ന് ആരും വിചാരിക്കണ്ട. ഉപ്പുതിന്നവർ എല്ലാവരും വെള്ളം കുടിക്കും. എത്ര വലിയവരായാലും അഴിമതിക്കാർക്കെതിരെ മുഖം നോക്കാതെയുള്ള നടപടി കേന്ദ്രസർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |