ന്യൂഡൽഹി: ഡൽഹിയിലെ ആം ആദ്‌മി സർക്കാരിന്റെ ബഡ്‌ജറ്റ് അവതരണം ഇന്നായിരുന്നു. നാളിതുവരെ കണ്ട എല്ലാ ബഡ്‌ജറ്റിലും വച്ച് വിദ്യാഭ്യാസത്തിന് ഏറ്റവും ഉയർന്ന തുക അനുവദിച്ചിരിക്കുന്നത് ഇന്നത്തെ ബഡ്ജറ്റിലാണ്. 78,800കോടി രൂപ ബഡ്‌ജറ്റിൽ 21 ശതമാനമാണ് വിദ്യാഭ്യാസത്തിനായി നീക്കി വച്ചിരിക്കുന്നത്.
ഡൽഹിയിലെ ധനമന്ത്രി കെെലാഷ് ഗഹ്ലോട്ടാണ് സഭയിൽ ബഡ്‌ജറ്റ് അവതരിപ്പിച്ചത്. സ്‌കൂൾ ഒഫ് സ്പെഷ്യലെെസ്‌ഡ് എക്‌സ്‌ലൻസ് എന്നതാണ് ആം ആദ്‌മി സർക്കാരിന്റെ പ്രധാന പദ്ധതികളിൽ ഒന്ന്. ഇത് കൂടാതെ പാഠ്യപദ്ധതികളിൽ ഫ്രഞ്ച്, ജർമ്മൻ, ജാപ്പനീസ്, സ്‌പാനിഷ് തുടങ്ങിയ വിദേശ ഭാഷകളും ഉൾപ്പെടുത്തും. എല്ലാ സർക്കാർ സ്‌കൂളുകളിലും ഏറ്റവും മികച്ച അടിസ്ഥാന സൗകര്യങ്ങൾ കൊണ്ടുവരാനും പദ്ധതിയുണ്ട്. ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളെ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം നൽകുന്നത് എന്ന തീരുമാനവും കൊണ്ടുവരും. ഇവരെല്ലാം ഡൽഹി ബോർഡ് ഒഫ് സ്‌കുൾ എജ്യുക്കേഷനുമായി(ഡി ബി എസ് ഇ) അഫിലിയേറ്റ് ചെയ്തിട്ടുണ്ട്.
എസ് ടി ഇ എം, പെർഫോമിംഗ് ആർട്‌സ്, ഹ്യുമാനിറ്റീസ്, സംരംഭകത്വം, സായുധ സേന എന്നിവയ്ക്കുള്ള തയ്യാറെടുപ്പിനുള്ള പരിശീലനം വിദ്യാർത്ഥികൾക്ക് നൽകുമെന്നും മന്ത്രി സഭയിൽ അറിയിച്ചു. 2021ൽ നഗരത്തിൽ 20 സ്പെഷ്യലെെസ്‌ഡ് സ്‌കൂളുകൾ ഉണ്ടായിരുന്നു. അത് ഈ വർഷം 31 ആയി ഉയരുമെന്നും അദ്ദേഹം അറിയിച്ചു.
തങ്ങളുടെ ലക്ഷ്യം ഡൽഹിയിലെ പ്രത്യേക കഴിവുള്ള ഓരോ കുട്ടിയ്ക്കും അവരുടെ വീടിന് അടുത്തുള്ള ഒരു എസ് എസ് ഇയിൽ പ്രവേശനം നേടണം എന്നതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കുട്ടികൾക്ക് മികച്ച ഭാവി കെട്ടിപ്പടുക്കന്നതിനായി കെജ്‌രിവാൾ സർക്കാർ 12 പുതിയ സ്‌കൂൾ ഒഫ് അപ്ലെെഡ് ലേണിംഗ് ആരംഭിച്ചു. ഇവിടെ പരമ്പരാഗത വിഷയങ്ങൾ കൂടാതെ വിദ്യാർത്ഥിയ്ക്ക് അവരുടെ കഴിവുകൾ വികസിപ്പിക്കുന്നതിന് അവസരം നൽകുന്നുവെന്നും തന്റെ ബഡ്ജറ്റ് പ്രസംഗത്തിൽ കെെലാഷ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |