തിരുവനന്തപുരം: വർക്കലയിൽ പച്ചക്കറി വ്യാപാരിയുൾപ്പെടെ അഞ്ചംഗ കുടുംബം വീടിന് തീപിടിച്ച് മരിക്കാനിടയായ സംഭവത്തിൽ തീയുടെ ഉറവിടം കണ്ടെത്താനായി ക്രൈംബ്രാഞ്ച് അന്വേഷണം ശക്തമാക്കി.
വർക്കല പുത്തൻചന്തയിലെ പച്ചക്കറി-പഴവർഗ മൊത്ത വ്യാപാരിയായ ധളവാപുരം രാഹുൽനിവാസിൽ ആർ.പ്രതാപൻ (62), ഭാര്യ ഷേർളി (52), ഇളയമകൻ അഹിൽ (29), അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മൂത്തമകൻ നിഹുലിന്റെ ഭാര്യ അഭിരാമി (24), ഇവരുടെ മകൻ റയാൻ ( 8 മാസം) എന്നിവരുടെ ദാരുണ മരണത്തിനിടയാക്കിയ തീപിടിത്തമാണ് ദുരൂഹമായി തുടരുന്നത്.
ഇലക്ട്രിക് ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തതിന് കാരണമെന്ന് ഫയർഫോഴ്സ് വ്യക്തമാക്കിയെങ്കിലും ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റും ഫോറൻസിക് വിഭാഗവും ഇക്കാര്യം തള്ളിയതാണ് ആശയക്കുഴപ്പത്തിനും ക്രൈംബ്രാഞ്ച് അന്വേഷണത്തിനും കാരണം. തീയുടെ ഉറവിടവും അതിന്റെ കാരണവും കണ്ടെത്താൻ ദൃക്‌സാക്ഷികളിൽ നിന്നും അയൽക്കാരിൽ നിന്നും വീണ്ടും മൊഴിരേഖപ്പെടുത്തിയും തെളിവുകൾ ശേഖരിച്ചും സംശയങ്ങളുടെ ചുരുളഴിക്കാനാണ് ക്രൈംബ്രാഞ്ച് നീക്കം. ദുരന്തത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട നിഹുൽ തന്റെ ഭാര്യയും കുഞ്ഞുമുൾപ്പെടെയുള്ള കുടുംബാംഗങ്ങൾക്കുണ്ടായ ദുരന്തത്തിൽ സംശയങ്ങൾ ഉന്നയിക്കുക കൂടി ചെയ്‌തതോടെ സംഭവം അടിമുടി പുനരന്വേഷിക്കാനാണ് തീരുമാനം.
2022 മാർച്ച് എട്ടിന് പുലർച്ചെയായിരുന്നു നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. ഉറങ്ങിക്കിടക്കുകയായിരുന്ന പ്രതാപനും കുടുംബവും ഞൊടിയിടയിൽ അഗ്നിക്കിരയാകുകയായിരുന്നു. ഇരുനില വീട് ഭാഗികമായും പോർച്ചിലുണ്ടായിരുന്ന ബൈക്കുകൾ പൂർണമായും കത്തി നശിച്ചിരുന്നു. തീപിടിത്തം ആസൂത്രിതമല്ലെന്നും അപകടമാണ് സംഭവിച്ചതെന്നുമാണ് പൊലീസിന്റെയും ഫയർഫോഴ്സിന്റെയും നിഗമനം. പക്ഷേ തീ എങ്ങനെ, എവിടെ തുടങ്ങിയെന്നുള്ളതിന് ഇപ്പോഴും വ്യക്തതയില്ല. കാർപോർച്ചിലെ സ്വിച്ച് ബോർഡിലെ തകരാറാണ് തീപിടിത്തത്തിന് കാരണമെന്നും സ്വിച്ച് ബോർഡിൽ തീപ്പൊരിയുണ്ടാകുകയും അത് കേബിൾവഴി ഹാളിലേക്ക് പടർന്നതാണെന്നുമാണ് ഫയർഫോഴ്സ് റിപ്പോർട്ട്. എന്നാൽ മുറികളിലെ സ്വിച്ച് ബോർഡിലും വയറിംഗുകളിലുമൊന്നും ഷോർട്ട് സർക്യൂട്ടിന്റെ ലക്ഷണങ്ങൾ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് ഉദ്യോഗസ്ഥർക്കോ ഫോറൻസിക് ലാബിലെ സാമ്പിൾ പരിശോധനയിലോ കണ്ടെത്താൻ കഴിയാത്തതാണ് കൂടുതൽ സംശയത്തിന് കാരണം.
തീപിടിത്തത്തിൽ വീട്ടിലെ സിസി ടി.വി കാമറകൾ നശിച്ചുപോയെങ്കിലും പൊലീസ് ശേഖരിച്ച് ഫോറൻസിക് ലാബിൽ സൂക്ഷിച്ചിരുന്ന ഹാർഡ് ഡിസ്ക് ഉടൻ ഹൈദരാബാദിലെ സെൻട്രൽ ഫോറൻസിക് ലാബിലേക്ക് അയച്ച് സംശയങ്ങൾ ദൂരീകരിക്കാമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. സംഭവശേഷം വീട് അതേപടി സൂക്ഷിച്ചിരിക്കുന്നതിനാൽ കൂടുതൽ വിദഗ്ദ്ധ പരിശോധനയ്ക്കും ശാസ്ത്രീയ തെളിവെടുപ്പിനുമുള്ള സാദ്ധ്യതകളും അവശേഷിക്കുന്നുണ്ട്. അജ്ഞാതമായ തീപിടിത്ത കാരണവും നിഹുലിന്റെ സംശയങ്ങളും ദൂരീകരിക്കാൻ പഴുതടച്ച അന്വേഷണത്തിനാണ് ക്രൈംബ്രാഞ്ച് പദ്ധതിയിട്ടിരിക്കുന്നത്.
ആദ്യഘട്ടമെന്ന നിലയിൽ അന്വേഷണസംഘം ദൃക്സാക്ഷികളെയും അയൽവാസികളെയും നേരിൽക്കണ്ടാണ് വിവരങ്ങൾ ശേഖരിച്ചത്. ദുരന്തത്തിന്റെ ഓരോ നിമിഷവും കാണികളുടെ മൊഴികളിലൂടെ പുനരാവിഷ്കരിക്കുകയാണ് ക്രൈംബ്രാഞ്ച്. അതനുസരിച്ച് കുടുംബാംഗങ്ങൾ മരണപ്പെട്ട മുറികളിൽ വിശദമായ പരിശോധന നടത്തിയും സാദ്ധ്യമായ മറ്റ് തെളിവുകൾ ശേഖരിച്ചും സംശയങ്ങൾക്ക് വ്യക്തത വരുത്താമെന്നാണ് കണക്കുകൂട്ടൽ. നേരത്തെ ലോക്കൽ പൊലീസ് കൈമാറിയ കേസ് ഡയറിയിലെ വിവരങ്ങളും താരതമ്യം ചെയ്യുന്നുണ്ട്. പ്രതാപന്റെ പച്ചക്കറി വ്യാപാരവുമായി ബന്ധപ്പെട്ട ഇടപാടുകൾ, സാമ്പത്തിക ക്രയവിക്രയങ്ങൾ, ഇവരുമായി വിരോധത്തിനിടയായിട്ടുള്ള വ്യക്തികളെ സംബന്ധിച്ച വിവരങ്ങൾ, നിഹുൽ ഉന്നയിച്ച സംശയങ്ങൾ തുടങ്ങി മുഴുവൻ കാര്യങ്ങളും അന്വേഷിച്ച് സത്യം കണ്ടെത്താനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |