ദുബായ്: ഐ.സി.സി ഏകദിന റാങ്കിംഗിൽ ബൗളർമാരുടെ പട്ടികയിലെ ഒന്നാം സ്ഥാനം ഇന്ത്യൻ പേസർ മുഹമ്മദ് സിറാജിന് നഷ്ടമായി. പുതിയ പട്ടികയിൽ സിറാജ് മൂന്നാമതേക്കിറങ്ങിയപ്പോൾ ഓസ്‌ട്രേലിയയുടെ ജോഷ് ഹെയ്‌സൽവുഡ് ഒന്നാമതെത്തി.ന്യൂസിലാൻഡിന്റെ ട്രെന്റ് ബൗൾട്ടാണ് രണ്ടാമത്. ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയിൽ മികവ് നിലനിറുത്താൻ കഴിയാതെ വന്നതോടെയാണ് സിറാജിന് ഒന്നാം റാങ്ക് നഷ്ടമായത്.
രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്‌ക്കെതിരേ തകർപ്പൻ ബൗളിംഗ് കാഴ്ചവെച്ച ഓസ്‌ട്രേലിയയുടെ മിച്ചൽ സ്റ്റാർക്ക് സിറാജിനൊപ്പം മൂന്നാം റാങ്ക് പങ്കിട്ടു. ഇരുവർക്കും 702 റേറ്റിംഗാണുള്ളത്. ബൗളർമാരുടെ പട്ടികയിൽ ആദ്യ പത്തിൽ മറ്റ് ഇന്ത്യൻ താരങ്ങളില്ല. ബാറ്റർമാരുടെ പട്ടികയിൽ ഇന്ത്യയുടെ ശുഭ്മാൻ ഗിൽ അഞ്ചാമതുണ്ട്. വിരാട് ഏഴാമതും രോഹിത് ശർമ ഒൻപതാമതുമാണ്. പാകിസ്ഥാന്റെ ബാബർ അസമാണ് ഒന്നാമത്. ആൾറൗണ്ടർമാരുടെ പട്ടികയിൽ ഒരു ഇന്ത്യൻ താരം പോലും ആദ്യ പത്തിലില്ല. ടെസ്റ്റ് ബാറ്റർമാരുടെ റാങ്കിംഗിൽ ന്യൂസിലാൻഡിന്റെ കേൻ വില്യംസൺ വൻ കുതിപ്പ് നടത്തി രണ്ടാം സ്ഥാനത്തെത്തി. നാല് സ്ഥാനം മെച്ചപ്പെടുത്തിയ വില്യംസൺ മാർനസ് ലാബുഷേയ്‌നിന് തൊട്ടുപിന്നിലുണ്ട്. ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇരട്ട സെഞ്ച്വറിയും സെഞ്ച്വറിയും നേടിയ വില്യംസൺ മാരകഫോമിലാണ് കളിക്കുന്നത്. ഇന്ത്യയുടെ ഋഷഭ് പന്ത് ഒൻപതാം റാങ്കിലുണ്ട്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |