29ന് ശേഷം ബില്ലുകൾ സ്വീകരിക്കില്ല
തിരുവനന്തപുരം: സാമ്പത്തിക വർഷം തീരാൻ ഒരാഴ്ച മാത്രം ശേഷിക്കെ, സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് ട്രഷറികളിൽ നിയന്ത്രണം കൂടുതൽ കടുപ്പിച്ച് ധനവകുപ്പ്.
വേയ്സ് ആൻഡ് മീൻസ് പരിധി പാലിക്കാൻ കർശനമായി ആവശ്യപ്പെട്ടിട്ടുണ്ട്. പണലഭ്യതയും ശ്രദ്ധിക്കണം. തദ്ദേശസ്ഥാപനങ്ങളുടെ സഞ്ചിത നിധിയിൽ നിന്ന് ട്രഷറിയിൽ നിക്ഷേപിച്ച തുക പിൻവലിക്കാം. ശമ്പളം,പെൻഷൻ, അലവൻസുകൾ,മെഡിക്കൽ ഗ്രാന്റ്, ലോട്ടറി സമ്മാനത്തുക, ഇൻഷ്വറൻസ്,നികുതി തുടങ്ങിയവയെ വേയ്സ് ആൻഡ് മീൻസ് നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കി. അല്ലാത്തവയെല്ലാം ധനവകുപ്പിന്റെ അനുമതിയോടെ മാത്രമേ പരിഗണിക്കൂ.
ട്രഷറിയിൽ നിന്ന് പിൻവലിക്കാവുന്ന പണം ഫെബ്രുവരി 20 മുതൽ പത്തുലക്ഷമായി പരിമിതപ്പെടുത്തി. ഇത് മാർച്ച് 31വരെ തുടരും.
സർക്കാർ വകുപ്പുകളുടേയും തദ്ദേശ സ്ഥാപനങ്ങളുടേയും 28ന് ശേഷം ലഭിക്കുന്ന ബില്ലുകൾ ക്യൂവിലേക്ക് മാറ്റും. ഈ ബില്ലുകൾ മാർച്ച് 31നകം മാറില്ല.
സാമ്പത്തിക വർഷം തീരുന്ന മാർച്ച് 31ന് അർദ്ധരാത്രി വരെ ട്രഷറി പ്രവർത്തിക്കുമെങ്കിലും ബില്ലുകൾ പാസാക്കില്ല. എല്ലാ വകുപ്പു മേധാവികളും ഓഫീസർമാരും മാർച്ച് 29ന് അഞ്ചു മണിക്ക് മുമ്പായി ബില്ലുകളും ചെക്കുകളും ട്രഷറിയിൽ സമർപ്പിക്കണം. മാർച്ച് 29ന് ശേഷം വരുന്നവ സ്വീകരിക്കേണ്ടെന്ന് ട്രഷറി ഡയറക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ബഡ്ജറ്റ് വിഹിതം അനുസരിച്ചുള്ള അലോട്ട്‌മെന്റ് ലെറ്ററുകൾ മാർച്ച് 25ന് ട്രഷറികളിൽ സമർപ്പിക്കണം.
സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള നീക്കമാണിത്.
ബില്ലുകൾ സമർപ്പിക്കുമ്പോൾ നൽകുന്ന ടോക്കണിന്റെ അടിസ്ഥാനത്തിലാകും ബില്ലുകൾ മാറുന്നതിന് മുൻഗണന. ഈ ബില്ലുകൾ അടുത്ത സാമ്പത്തിക വർഷമായിരിക്കും മാറുക. വിതരണം പൂർത്തിയാക്കാത്തതോ അന്തിമ വൗച്ചർ ഇല്ലാത്തതോ ആയ ബില്ലുകൾ അംഗീകരിക്കില്ല. ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയാണ് മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചത്. പദ്ധതി ചെലവുകൾ ഉൾപ്പെടെ ഏറ്റവും കൂടുതൽ തുക ട്രഷറിയിൽ നിന്ന് പിൻവലിക്കുന്നത് മാർച്ചിലാണ്. ഇരുപതിനായിരം കോടിയോളം രൂപയാണ് ഈ മാസം സർക്കാരിന് വേണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |