ചെന്നൈ: രണ്ടാം ക്ലാസുകാരിയായ മകളെ തല്ലിയെന്നാരോപിച്ച് അദ്ധ്യാപകനെ ഓടിച്ചിട്ട് മർദിച്ച് മാതാപിതാക്കൾ. തമിഴ്നാട്ടിലെ തൂത്തുക്കുടിയിലാണ് സംഭവം. സ്വകാര്യ സ്കൂൾ അദ്ധ്യാപകനായ ഭരത്തിനാണ് മർദനമേറ്റത്. സംഭവത്തിൽ കുട്ടിയുടെ രക്ഷിതാക്കളായ ശിവലിംഗത്തെയും സെൽവിയെയും പൊലീസ് അറസറ്റ് ചെയ്തു.
അദ്ധ്യാപകൻ തല്ലിയെന്ന് കുട്ടി പരാതി പറഞ്ഞതോടെയാണ് ശിവലിംഗവും സെൽവിയും സ്കൂളിലെത്തിയത്. ക്ലാസ് മുറിയിൽ അതിക്രമിച്ച് കയറിയ ഇവർ അദ്ധ്യാപകനെ തലങ്ങും വിലങ്ങും മർദിക്കുകയായിരുന്നു. ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ കല്ലുകൊണ്ട് എറിഞ്ഞ് വീഴ്ത്തുകയും വീണ്ടും തല്ലുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. സ്കൂളിന് ചുറ്റും ഇവർ അദ്ധ്യാപകനെ ഓടിക്കുന്നുണ്ട്.
കുട്ടിയെ തല്ലാൻ നിങ്ങൾക്കാരാണ് അധികാരം തന്നത് എന്ന് ചോദിച്ചുകൊണ്ടാണ് സെൽവി ഭരത്തിനെ മർദിക്കുന്നത്. ചെരുപ്പ് കൊണ്ട് അടിക്കുമെന്നും ഇടയ്ക്ക് പറയുന്നുണ്ട്. ഭരത്തിനെ രക്ഷപ്പെടുത്താൻ മറ്റ് അദ്ധ്യാപകർ ശ്രമിച്ചെങ്കിലും ദമ്പതികൾ പിന്മാറാൻ കൂട്ടാക്കിയില്ല. തുടർന്ന് മറ്റ് അദ്ധ്യാപകർ ഇതിന്റെ ദൃശ്യങ്ങൾ പകർത്തുകയും ഇത് തെളിവാക്കി പൊലീസിൽ പരാതിപ്പെടുകയുമായിരുന്നു. സംഭവത്തിൽ കുട്ടിയുടെ മുത്തച്ഛൻ മുനിസാമിയെയും പൊലീസ് അറസ്റ്റ് ചെയ്തു.
എന്നാൽ കുട്ടിയെ തല്ലിയെന്ന വാദം അദ്ധ്യാപകൻ നിഷേധിച്ചിട്ടുണ്ട്. പഠിപ്പിക്കുന്നതിനിടെ കുട്ടി ക്ലാസിൽ സംസാരിച്ചതിനും മറ്റ് കുട്ടികളുമായി വഴക്കുണ്ടാക്കിയതിനും സീറ്റ് മാറ്റിയിരുത്തുക മാത്രമാണ് ചെയ്തതെന്നും ഭരത്ത് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |