സുൽത്താൻബത്തേരി: സംസ്ഥാന അതിർത്തിയായ മുത്തങ്ങയിൽ വൻ ലഹരി മരുന്നുവേട്ട. മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി മൂന്ന് യുവാക്കളെ സുൽത്താൻ ബത്തേരി പൊലീസ് പിടികൂടി. കൊടുവള്ളി വാവാട് പുൽക്കുഴിയിൽ മുഹമ്മദ് മിഥിലാജ് (28), ബത്തേരി പള്ളിക്കണ്ടി സ്വദേശികളായ നടുവിൻപീടിക ജാസിം അലി (26), പുതിയപീടിക അഫ്താഷ് (29) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 492 ഗ്രാം അതിമാരക മയക്കുമരുന്നായ എം.ഡി.എം.എ പിടികൂടി. ഇവർ സഞ്ചരിച്ചിരുന്ന കാറും കസ്റ്റഡിയിലെടുത്തു. ജില്ലയിലെ ഏറ്റവും വലിയ എം.ഡി.എം.എ വേട്ടയാണ് ഇത്.
ചൊവ്വാഴ്ച രാത്രി 9മണിയോടെ മുത്തങ്ങ തകരപ്പാടിയിൽ വെച്ചാണ് മൂന്നംഗ സംഘം പിടിയിലായത്. വാഹനപരിശോധനയ്ക്കിടെ കർണാടക ഭാഗത്തുനിന്നെത്തിയ കാറിലെ യാത്രക്കാരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. കാറിനുള്ളിൽ മ്യൂസിക് സിസ്റ്റത്തിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു എം.ഡി.എം.എ. മൂവരും ചേർന്ന് ആറുലക്ഷം രൂപ നൽകിയാണ് എം.ഡി.എം.എ ബംഗളൂരൂവിൽ നിന്നും വാങ്ങിയത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനം കോഴിക്കോട് നിന്നും മിഥിലാജ് വാടകയ്ക്കെടുത്തതായിരുന്നു.
പിടിയിലായവർ വയനാട്ടിലെ കോളേജുകൾ കേന്ദ്രീകരിച്ച് വിദ്യാർത്ഥികൾക്ക് മയക്കുമരുന്ന് എത്തിച്ചുനൽകുന്നവരിൽ പ്രധാനികളാണെന്ന് ജില്ലാ പൊലീസ് മേധാവി ആർ ആനന്ദ് പറഞ്ഞു. ഇതിനുപുറമെ കോഴിക്കോടും കൊടുവള്ളിയും കേന്ദ്രീകരിച്ചും എം.ഡി.എം.എ വിൽപ്പന നടത്തുന്നവരാണിവർ. മിഥിലാജ്, അഫ്താഷ് എന്നിവരുടെ പേരിൽ മുമ്പും വിവിധ സ്റ്റേഷനുകളിൽ കേസുകളുണ്ടന്നും പൊലീസ് പറഞ്ഞു. സുൽത്താൻബത്തേരി എസ്.എച്ച്.ഒ സന്തോഷ്, എസ്.ഐ റോയിച്ചൻ, എസ്.സി.പി.ഒ ഗോപാലകൃഷ്ണൻ, സി.പി.ഒമാരായ നൗഫൽ, റെജീഷ്, അനീഷ്, മധൂസൂദനൻ, ഡാൻസാഫ് എസ്.ഐ ഹരീഷ് എന്നിവരുടെ നേതൃത്വത്തിലാണ് എം.ഡി.എം.എ പിടികൂടിയത്.
1 അഫ്താഷ്
2. ജാസിംഅലി,
3. മുഹമ്മദ് മിദ്ലാജ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |