സാൻഫ്രാൻസിസ്കോ: ഖാലിസ്ഥാൻ അനുകൂല സംഘടനയായ 'വാരിസ് പഞ്ചാബ് ദേ' നേതാവ് അമൃത്പാൽ സിംഗിനെ പിടികൂടാനുള്ള ഒാപ്പറേഷൻ ഇന്ത്യയിൽ തുടരുന്നതിനിടെ യു.എസിൽ ഇന്ത്യൻ കോൺസുലേറ്റിന്റെ സുരക്ഷ വർദ്ധിപ്പിച്ചു. കഴിഞ്ഞ ഞായറാഴ്ച സാൻഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റിനു മുന്നിൽ ഖാലിസ്ഥാൻ അനുകൂലികളായ ഇരുന്നൂറോളം പേർ ഖാലിസ്ഥാൻ പതാകയുമായി കോൺസുലേറ്റിലേക്ക് ഇരച്ചു കയറി പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.
ഇന്ത്യൻ കോൺസുലേറ്റ് ആക്രമിച്ച ഖാലിസ്ഥാൻ അനുകൂലികൾ ജനാലകളും വാതിലുകളും അടിച്ചുതകർത്തു. ത്രിവർണ്ണ പതാക അഴിച്ചുമാറ്റി. കെട്ടിടത്തിന്റെ പുറംഭിത്തിയിൽ 'അമൃത്പാലിനെ സ്വതന്ത്രമാക്കൂ' എന്ന് സ്പ്രേ പെയിന്റുകൊണ്ട് എഴുതുകയും ചെയ്തു. അമൃത്പാൽ സിംഗിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചായിരുന്നു കോൺസുലേറ്റിന് നേരെയുള്ള ഖാലിസ്ഥാൻ അനുകൂലികളുടെ ആക്രമണം. വാളുകൾ, മരക്കമ്പുകൾ തുടങ്ങിയ ആയുധങ്ങളുപയോഗിച്ചാണ് അക്രമികൾ കെട്ടിടത്തിന്റെ വാതിലുകളിലും ജനലുകളിലുമുള്ള ചില്ലുകൾ അടിച്ചുതകർത്തത്. കോൺസുലേറ്റ് ആക്രമണത്തിന്റെ വീഡിയോകൾ അക്രമികൾ തന്നെ ചിത്രീകരിച്ചത് പുറത്തുവിടുകയും ചെയ്തു.
ഖാലിസ്ഥാൻ അനുകൂലികൾ കഴിഞ്ഞ ദിവസം ലണ്ടനിലെ ഇന്ത്യൻ ഹൈകമ്മിഷന് നേരെയും ആക്രമണം അഴിച്ചുവിട്ടിരുന്നു. യു.കെയിൽ ഇന്ത്യൻ ഹൈകമ്മിഷനിലെ ജനൽ ചില്ലുകൾ അടിച്ചുതകർത്ത അക്രമികൾ അവിടുത്തെ ത്രിവർണ്ണ പതാക അഴിച്ചുമാറ്റുകയും ഖാലിസ്ഥാൻ പതാക സ്ഥാപിക്കുകയും ചെയ്തു. അതിക്രമത്തിൽ രണ്ട് സുരക്ഷാ ഗാർഡുകൾക്ക് പരിക്കേറ്റു. കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ബാൽക്കണിയിൽ നിന്നാണ് ഖാലിസ്ഥാൻ അനുകൂലി ഇന്ത്യൻ പതാക അഴിച്ചുമാറ്റിയത്. ഖാലിസ്ഥാനി പതാകകൾ വീശിയും മുദ്രാവാക്യങ്ങൾ മുഴക്കിയും സംഘം ഏറെ നേരം ഹൈകമ്മിഷന് മുന്നിൽ നിലയുറപ്പിച്ചു. 'ഖാലിസ്ഥാൻ സിന്ദാബാദ്' വിളികളോടെ ഖാലിസ്ഥാൻ അനുകൂലികൾ ഇന്ത്യൻ പതാക അഴിച്ചുമാറ്റിയതിന് തൊട്ടുപിറകെ ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ കൂറ്റൻ ത്രിവർണ്ണ പതാക അതേയിടത്ത് ഉയർത്തി. ഒരു ഖാലിസ്ഥാനി അനുകൂലിയെ ലണ്ടൻ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |