തിരുവനന്തപുരം: പൊതുവാഹനങ്ങൾ അമിതവേഗത്തിലാണെങ്കിൽ യാത്രക്കാർക്ക് കൂടി മുന്നറിയിപ്പ് നൽകുന്ന (വെഹിക്കിൾ ട്രാക്കിംഗ് ഡിവൈസ് വി.എൽ.ടി.ഡി) വിധത്തിൽ ജി.പി.എസ് നിബന്ധനകൾ പരിഷ്കരിക്കാൻ ഗതാഗതവകുപ്പ് തീരുമാനിച്ചു. കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള എല്ലാ പൊതുവാഹനങ്ങൾക്കും ഇത് ബാധകമാണ്.
നിലവിൽ വേഗപരിധി ലംഘിച്ചാൽ ഡ്രൈവർക്ക് മാത്രം കേൾക്കാൻ പാകത്തിലാണ് അപായസൂചന (ബീപ്പ് ശബ്ദം) മുഴങ്ങുന്നത്. ഇത് ഡ്രൈവർമാർ അവഗണിക്കുന്നത് ഒഴിവാക്കാനാണ് യാത്രക്കാർക്ക് കൂടി കേൾക്കാവുന്ന വിധത്തിൽ സന്ദേശം നൽകുന്നത്.
വടക്കഞ്ചേരിയിൽ ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെടുന്നതിന് മുമ്പ് അമിതവേഗം സംബന്ധിച്ച അപായസൂചന ഡ്രൈവർക്കും, എസ്.എം.എസ് സന്ദേശം ഉടമയ്ക്കും നൽകിയിരുന്നെങ്കിലും ഇരുവരും അവഗണിച്ചിരുന്നു. ഇത്തരം സാഹചര്യങ്ങളിൽ യാത്രക്കാരുടെ ഇടപെടൽ കൂടി ഉറപ്പാക്കുന്ന വിധത്തിലാണ് ജി.പി.എസ് സംവിധാനം പരിഷ്‌കരിച്ചത്. സംസ്ഥാനത്ത് ഓട്ടോറിക്ഷ ഒഴികെയുള്ള എല്ലാ പൊതുവാഹനങ്ങളിലും ജി.പി.എസ് നിർബന്ധമാണ്.
50 ലക്ഷം ഡെപ്പോസിറ്റ് നൽകണം
ജി.പി.എസ് സംവിധാനം വിൽക്കുന്ന കമ്പനികൾ വിപണനാനന്തരസേവനം നൽകാതെ മുങ്ങുന്നത് ഒഴിവാക്കാൻ 50 ലക്ഷം രൂപ സുരക്ഷാ നിക്ഷേപം ഈടാക്കാനും ഗതാഗതവകുപ്പ് തീരുമാനിച്ചു. വൻതുക മുടക്കി ജി.പി.എസ് ഘടിപ്പിച്ച വാഹനങ്ങൾ അടുത്ത ഫിറ്റ്‌നസ് പരശോധനയ്ക്ക് ഹാജരാക്കുമ്പോൾ പഴയ കമ്പനിയും മോഡലും നിലവിലുണ്ടാകില്ല. പുതിയ ഉപകരണം ഘടിപ്പക്കേണ്ടിവരും. പരാതി വ്യാപകമായതിനെ തുടർന്നാണ് ജി.പി.എസ് കമ്പനികളെ നിയന്ത്രിക്കാൻ തീരുമാനിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |