കോഴിക്കോട്: പുല്ലൂരാംപാറയിൽ കെ എസ് ആർ ടി സി ബസ് തലകീഴായി പുഴയിൽ മറിഞ്ഞ സംഭവത്തിൽ മരണസംഖ്യ രണ്ടായി. ആനക്കാംപൊയിൽ സ്വദേശി ത്യേസ്യാമ്മ (75), കണ്ടപ്പൻചാൽ സ്വദേശി കമല (65) എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
അപകടത്തിൽ ഇരുപത്തിയഞ്ചോളം പേർക്കാണ് പരിക്കേറ്റത്. ഇതിൽ ഏഴ് പേർ ഓമശ്ശേരി ശാന്തി ആശുപത്രിയിലും പതിനഞ്ച് പേർ തിരുവമ്പാടി ലിസ ആശുപത്രിയിലും ചികിത്സയിൽ കഴിയുന്നുണ്ട്. അതേസമയം, അപകടത്തെക്കുറിച്ച് അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഗതാഗത മന്ത്രി കെ എസ് ആർ ടി സി സി എം ഡിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
തിരുവമ്പാടി കാളിയമ്പുഴയിൽ ഇന്ന് ഉച്ചയ്‌ക്ക് രണ്ട് മണിയോടെയായിരുന്നു അപകടം. ആനക്കാംപൊയിലിൽ നിന്ന് തുരുവമ്പാടിയിലേക്ക് പോകുകയായിരുന്ന കെ എസ് ആർ ടി സി ബസാണ് അപകടത്തിൽപ്പെട്ടത്. ബസ് കലുങ്കിലിടിച്ച് പുഴയിലേക്ക് മറിയുകയായിരുന്നു.
രണ്ട് പേരുടെ നില ഗുരുതരമാണെന്ന് തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഒരു മാദ്ധ്യമത്തോട് പറഞ്ഞു. പാലം അപകടാവസ്ഥയിലായിരുന്നുവെന്നും അവർ വ്യക്തമാക്കി. അമ്പതോളം പേരാണ് ബസിൽ ഉണ്ടായിരുന്നതെന്ന് ഒരു യാത്രക്കാരി വ്യക്തമാക്കിയിട്ടുണ്ട്.
ഫയർഫോഴ്സിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റവരെ പെട്ടന്ന് തന്നെ ആശുപത്രികളിലേക്ക് മാറ്റി. ക്രെയിൻ ഉപയോഗിച്ച് ബസ് ഉയർത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |