SignIn
Kerala Kaumudi Online
Saturday, 27 April 2024 5.55 AM IST

അട്ടിക്കൂലിയിൽ തർക്കം, റേഷനിൽ പ്രതിസന്ധി

s

അട്ടിക്കൂലിയെ കോടതി എതിർത്തു, അനുകൂലിച്ച് സർക്കാർ


ആലപ്പുഴ: എഫ്.സി.ഐ ഗോഡൗണുകളിൽ നിന്ന് ഭക്ഷ്യധാന്യങ്ങൾ റേഷൻ കടകളിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ടുയർന്ന അട്ടിക്കൂലിത്തർക്കത്തിൽ തീരുമാനം വൈകുന്നത് സർക്കാരിന് ചെലവേറുന്നു. അട്ടിക്കൂലി അനുവദനീയമല്ലെന്ന് ഹൈക്കോടതി നിർദേശിച്ചിട്ടും തൊഴിലാളികൾക്ക് അനുകൂലമായ നിലപാടിലാണ് സർക്കാർ ഇപ്പോഴും. ഇതിനാൽ ഭക്ഷ്യധാന്യം റേഷൻ കടകളിലെത്തിക്കാൻ ഇരട്ടിത്തുകയാണ് സർക്കാരിന് ചെലവാകുന്നത്.

നിലവിലുള്ള കൂലിക്കു പുറമെ വെള്ളം കുടിക്കാശ് എന്ന നിലയിലാണ് ലോഡൊന്നിന് 750 രൂപ അട്ടിക്കൂലി വാങ്ങിയിരുന്നത്. ഇതിനെതിരെ ഒരുവിഭാഗം കരാറുകാർ ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി നേടി. എന്നിട്ടും തൊഴിലാളികൾ അട്ടിക്കൂലി അവകാശമെന്ന നിലയിൽ ഉറച്ചുനിൽക്കുകയാണ്. ഇക്കാര്യത്തിൽ സർക്കാർ തീരുമാനം വരുന്നതുവരെ തൽസ്ഥിതി തുടരാൻ ജില്ലാഭരണകൂടം നിർദേശിച്ചിട്ടുണ്ട്.

അട്ടിക്കൂലി തർക്കത്തെ തുടർന്ന് ചേർത്തല താലൂക്കിലെ റേഷൻ ഭക്ഷ്യധാന്യവിതരണം പൂർണമായും മുടങ്ങി. അട്ടിക്കൂലി നൽകാൻ കരാറുകാരൻ വിസമ്മതിച്ചതിനെ തുടർന്ന് ആലപ്പുഴ എഫ്.സി.ഐ ഗോഡൗണിൽ നിന്ന് ഇതുവരെ റേഷൻ സാധനങ്ങൾ ചേർത്തലയിലെ സപ്ലൈകോ എൻ.എഫ്.എസ്.എ ഗോഡൗണിലേക്ക് മാറ്റാനായിട്ടില്ല. ഭക്ഷ്യധാന്യങ്ങൾ ലോറിയിൽ കയറ്റാൻ കാലങ്ങളായി തൊഴിലാളികൾക്ക് അട്ടിക്കൂലി നൽകുന്നുണ്ട്.

നഷ്ടം സർക്കാരിന്

അട്ടിക്കൂലി പ്രശ്‌നമുണ്ടായതിനെ തുടർന്ന് കഴിഞ്ഞമാസം ആലപ്പുഴ എഫ്.സി.ഐയിൽ നിന്ന് കരാറുകാരൻ ഭക്ഷ്യധാന്യമെടുത്തില്ല. പകരം മാവേലിക്കര എഫ്.സി.ഐയിൽ നിന്ന് 105 ലോഡ് ഭക്ഷ്യധാന്യം ചേർത്തലയിൽ വിതരണത്തിനെത്തിച്ചു. ലോഡൊന്നിന് 7500 രൂപയിലധികമാണ് ഇതുവഴി സർക്കാരിന് നഷ്ടമുണ്ടായത്. തൃശൂർ മുളങ്കുന്നത്തുകാവ് എഫ്.സി.ഐ ഗോഡൗണിൽ അട്ടിക്കൂലി ആവശ്യപ്പെട്ട് ലോറി ഡ്രൈവറെ മർദ്ദിച്ചു. എന്നിട്ടും സംസ്ഥാന സർക്കാർ വിഷയത്തിൽ തീരുമാനമെടുത്തിട്ടില്ല.


അട്ടിക്കൂലി നൽകാൻ തയ്യാറുള്ള കരാറുകാരെ ഭക്ഷ്യധാന്യ വിതരണച്ചുമതല ഏല്പിക്കണമെന്നാണ് ആലപ്പി ഡിസ്ട്രിക്ട് ലോറി ട്രാൻസ്‌പോർട്ട് ഡ്രൈവേഴ്‌സ് ആൻഡ് ക്ലീനേഴ്‌സ് യൂണിയൻ (സി.ഐ.ടി.യു) ആവശ്യപ്പെട്ടു. നിലവിലുള്ള വ്യവസ്ഥ പ്രകാരം അമ്പലപ്പുഴ, കുട്ടനാട് താലൂക്കുകളിലെ താത്കാലിക കരാറുകാർ ഭക്ഷ്യധാന്യമെത്തിക്കാൻ തയ്യാറാണ്

സി.ഐ.ടി.യു

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.