മുംബയ് ഇന്ത്യൻസിന് പ്രഥമ വനിതാ ഐ.പി.എൽ കിരീടം
ഫൈനലിൽ ഡൽഹി ക്യാപ്പിറ്റൽസിനെ 7 വിക്കറ്റിന് തോൽപ്പിച്ചു
മുംബയ് : പ്രഥമ വനിതാ ഐ.പി.എൽ ക്രിക്കറ്റ് കിരീടം മുംബയ് ഇന്ത്യൻസിന്. ഫൈനലിൽ ഡൽഹി ക്യാപ്പിറ്റൽസിനെ 7 വിക്കറ്റിന് തോൽപ്പിച്ചാണ് മുംബയ് വനിതകൾ ചാമ്പ്യന്മാരായത് . ഇന്നലെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ക്യാപ്പിറ്റൽസിനെ നിശ്ചിത 20 ഓവറിൽ 131/9 എന്ന സ്കോറിൽ ഒതുക്കുകയായിരുന്നു മുംബയ് ഇന്ത്യൻസ്. തുടർന്ന് മറുപടിക്കിറങ്ങി 19.3 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. ക്യാപ്ടൻ ഹർമൻ പ്രീത് കൗറും(37) നാറ്റ് ഷീവർ ബ്രണ്ടു(60 നോട്ടൗട്ട്)മാണ് ചേസിംഗിന് നേതൃത്വം നൽകിയത്.
ഒരു ഘട്ടത്തിൽ 79/9 എന്ന സ്കോറിലായിരുന്ന ക്യാപ്പിറ്റൽസിനെ അവസാന വിക്കറ്റിൽ ശിഖ പാണ്ഡെയും (27 നോട്ടൗട്ട്) രാധാ യാദവും (27 നോട്ടൗട്ട്) ചേർന്ന് കൂട്ടിച്ചേർത്ത 52 റൺസാണ് 131ലെത്തിച്ചത്.
ടോസ് നേടിയിറങ്ങിയ ക്യാപിറ്റൽസിന് കടുത്ത തിരിച്ചടിയാണ് തുടക്കത്തിലേ നേരിടേണ്ടിവന്നത്. രണ്ടാം ഓവറിൽത്തന്നെ ഷെഫാലി വെർമ്മയെ (11) പുറത്താക്കിയ ഇസി വോംഗാണ് ക്യാപിറ്റൽസിന് പ്രഹരമേൽപ്പിച്ചത്. എലിമിനേറ്ററിൽ യു.പി വാരിയേഴ്സിനെതിരെ ഹാട്രിക് നേടിയിരുന്ന ഇസി ഇന്നലെയും മികച്ച ഫോമിലായിരുന്നു. ഷെഫാലിയെ പുറത്താക്കി ഒരു പന്തിന് ശേഷം ഇസി ആലിസ് കാപ്സെയെയും പുറത്താക്കി. അഞ്ചാം ഓവറിൽ ജെമീമ റോഡ്രിഗസിനെയും ഇസി പുറത്താക്കിയതോടെ ക്യാപ്പിറ്റൽസ് 35/3 എന്ന നിലയിലായി. തുടർന്ന് ക്യാപ്ടൻ മെഗ് ലാന്നിംഗും (35) , മരിസാന്നെ കാപ്പും (18) ചേർന്ന് സ്കോർ 73ലെത്തിച്ചു. അവിടെനിന്നാണ് പാടേ തകർന്നത്. മരിസാന്നെ കാപ്പിനെ അമേലിയ ഖേർ പുറത്താക്കിയതിന് പിന്നാലെ മെഗ് ലാന്നിംഗ് റൺഒൗട്ടായി. അരുന്ധതി (0),ജെസ് ജൊനാസൻ(2),മലയാളി താരം മിന്നു മണി(1),തന്യ ഭാട്യ(0) എന്നിവർ പെട്ടെന്ന് മടങ്ങിയതോടെ ടീം 79/9 എന്ന നിലയിലായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |