മുംബയ്: എം.പി സ്ഥാനത്ത് നിന്നും അയോഗ്യനായ ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ സവർക്കർക്കെതിരെ പരാമർശം നടത്തി പ്രധാനമന്ത്രിയ്‌ക്കെതിരെ ആഞ്ഞടിച്ച രാഹുൽ ഗാന്ധിയ്‌ക്ക് മുന്നറിയിപ്പുമായി ശിവസേനാ നേതാവ് ഉദ്ദവ് താക്കറെ. മോദി പരാമർശത്തിൽ മാപ്പ് പറയാൻ താൻ സവർക്കറല്ലെന്ന് രാഹുൽ പറഞ്ഞിരുന്നു. ഈ രീതിയിൽ സംസാരിച്ചാൽ സഹിക്കില്ലെന്ന് ഉദ്ദവ് താക്കറെ പറഞ്ഞു. പ്രതിപക്ഷ ഐക്യത്തിൽ വിള്ളൽവീഴാൻ ഇത്തരം പരാമർശങ്ങൾ കാരണമാകുമെന്ന് ഉദ്ദവ് താക്കറെ അറിയിച്ചു. മലേഗാവിൽ പാർട്ടി റാലിയെ അഭിസംബോധന ചെയ്യവേയാണ് ഉദ്ദവ് ഈ മുന്നറിയിപ്പ് നൽകിയത്.
'14 വർഷം ആൻഡമാൻ ജയിലിൽ ചിന്തിക്കാവുന്നതിനുമപ്പുറമുള്ള പീഡനങ്ങളാണ് സവർക്കർ ഏറ്റുവാങ്ങിയത്. അദ്ദേഹത്തിന്റെ സഹനങ്ങളെക്കുറിച്ച് നമുക്ക് വായിക്കാനേ കഴിയൂ. അതും ഒരുതരം ത്യാഗം തന്നെയാണ്. നമ്മൾ സവർക്കർക്കെതിരായ അപമാനം പ്രോത്സാഹിപ്പിക്കില്ല.' ഉദ്ദവ് പറഞ്ഞു. സവർക്കർക്കെതിരെ ഇനിയും അപമാനശ്രമം തുടർന്നാൽ പ്രതിപക്ഷ ഐക്യത്തിന് അത് വിള്ളലുണ്ടാക്കും. അദ്ദേഹം മുന്നറിയിപ്പ് നൽകി. കോൺഗ്രസും എൻസിപിയുമായി ചേർന്ന് ജനാധിപത്യത്തെ സംരക്ഷിക്കാൻ ഒന്നിച്ച് പോരാടാനാണ് സഖ്യമുണ്ടാക്കിയതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
'പോരാടാൻ ഞങ്ങൾ തയ്യാറാണ്. പക്ഷെ ഞങ്ങളുടെ ദൈവത്തെ അപമാനിച്ചാൽ സഹിക്കില്ല. വീർ സവർക്കർ ഞങ്ങളുടെ ദൈവമാണ്.' ഉദ്ദവ് ഓർമ്മിപ്പിച്ചു. അതേസമയം രാഹുൽ ഗാന്ധിയ്‌ക്ക് മോദി പരാമർശത്തിൽ എം.പി സ്ഥാനം നഷ്‌ടമായതിൽ ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഉദ്ദവ് ശക്തമായ ഭാഷയിൽ തന്നെ വിമർശിച്ചു. 'മോദി എന്നാൽ ഇന്ത്യയല്ല. നമ്മുടെ സ്വാതന്ത്ര്യസമര സേനാനികൾ ജീവൻ ബലിയർപ്പിച്ചത് ഇതിനാണോ? മോദിയെ ചോദ്യം ചെയ്യുന്നത് ഇന്ത്യയെ അപമാനിക്കുന്ന നടപടിയല്ല.' ഉദ്ദവ് പറഞ്ഞു.
എം.പി സ്ഥാനം നഷ്‌ടപ്പെട്ട ശേഷം വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ 'മാപ്പ് ചോദിക്കാൻ എന്റെ പേര് സവർക്കർ എന്നല്ല. എന്റെ പേര് ഗാന്ധി എന്നാണ്. ഗാന്ധി ഒരിക്കലും ആരോടും മാപ്പ് ചോദിച്ചിട്ടില്ല.' എന്നാണ് രാഹുൽ അഭിപ്രായപ്പെട്ടത്. രാഹുലിന്റെ പരാമർശത്തിൽ മഹാരാഷ്‌ട്രാ മുഖ്യമന്ത്രിയായ ഏക്‌നാഥ് ഷിൻഡെയും കടുത്ത ഭാഷയിലാണ് വിമർശിച്ചത്. 'സവർക്കറെയും പ്രധാനമന്ത്രി മോദിയെയും പരസ്യമായി അപലപിച്ച രാഹുൽ ഗാന്ധിയുടെ നടപടിയെ ഞാൻ അപലപിക്കുന്നു. ഇത്തരത്തിൽ സംസാരിച്ചാൽ രാഹുലിനെ ജനങ്ങൾ തെരുവിലിറങ്ങി നടക്കാൻ അനുവദിക്കില്ല.' ഷിൻഡെ പറഞ്ഞു. രാഹുൽ ഗാന്ധിയുടെ ഇത്തരം പരാമർശത്തിന് അദ്ദേഹം ശിക്ഷിക്കപ്പെടണമെന്നും ഷിൻഡെ ആവശ്യപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |