ഇരിങ്ങാലക്കുട: നടനും മുൻ എംപിയുമായ ഇന്നസെന്റിന് വിടനൽകാനൊരുങ്ങി നാട്. ഇരിങ്ങാലക്കുട ടൗൺഹാളിൽ പൊതുദർശനം തുടരുകയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ, ഭാര്യ കമല, പി കെ ശ്രീമതി, മന്ത്രി എം ബി രാജേഷ് തുടങ്ങി പ്രമുഖർ ഉൾപ്പടെ ആയിരങ്ങൾ അന്തിമോപചാരം അർപ്പിച്ചു.
അഞ്ച് മണിയ്ക്ക് ശേഷം മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകും. നാളെ രാവിലെ ഒൻപതരവരെ മൃതദേഹം വീട്ടിൽ പൊതുദർശനത്തിന് വയ്ക്കും. പത്തരയോടെ ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ പള്ളിയിലാണ് സംസ്‌കാരം. മാതാപിതാക്കൾക്കരികിലാണ് അന്ത്യവിശ്രമം.
ഇന്ന് വൈകിട്ട് അഞ്ചരയോടെ സംസ്‌കാര ചടങ്ങുകൾ പൂർത്തിയാക്കാനായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാൽ ഭൗതിക ശരീരം വീട്ടിൽ കൂടുതൽ സമയം വയ്ക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടതോടെയാണ് സംസ്‌കാരം ചൊവ്വാഴ്ചത്തേക്ക് മാറ്റിയത്. ഒരു വർഷം മുൻപാണ് ഇന്നസെന്റിന്റെ ഈ വീട് പണിതത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |