ഇറ്റാനഗർ: ചൈനയുടെ പ്രകോപനം തുടർക്കഥയായ അരുണാചൽ പ്രദേശിലെ നിയന്ത്രണരേഖയ്ക്ക് സമീപം പുതിയ പാലം നിർമിക്കുന്നതിന്റെ അനുബന്ധ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് കേന്ദ്രസർക്കാർ. പുതിയ പാലത്തിന്റെ നിർമാണത്തിനായുള്ള കരാർ കേന്ദ്രസർക്കാർ ക്ഷണിച്ചു. 199 കോടി രൂപയുടേതാണ് കരാർ. സൈനിക, അർദ്ധ സൈനിക വിഭാഗത്തിനും പ്രദേശവാസികൾക്കും കൂടുതൽ ഗതാഗത സൗകര്യം ഒരുക്കുന്ന പുതിയ പാലം അതിർത്തി പ്രദേശത്തെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായാണ് നിർമിക്കപ്പെടുന്നത്.
അടിയന്തര സാഹചര്യമുണ്ടായാൽ പടക്കോപ്പുകളടക്കം ലൈൻ ഓഫ് ആക്ച്യുവൽ കൺട്രോളിലേയ്ക്ക് സുഗമമായി എത്തിക്കാൻ സഹായിക്കുന്നതാണ് പുതിയ പാലം. അതിനാൽ സൈനിക തലത്തിൽ ചൈനയുടെ കടന്നുകയറ്റത്തിന് തക്കതായ പ്രതിരോധമൊരുക്കുന്നതിന് ഏറെ നിർണായകമായാണ് പാലത്തിന്റെ നിർമാണത്തെ കേന്ദ്രസർക്കാർ കാണുന്നത്. പാലം യാഥാർത്ഥ്യമാകുന്നതോടെ ചെറു പീരങ്കികളെയും സൈനികകരെയും പ്രതികൂല സാഹചര്യങ്ങളിൽ കുറഞ്ഞ സമയത്തിനുള്ളിൽ അതിർത്തിയിലെത്തിക്കാനാകും.
പുതിയ രണ്ട് വരി പാലം യാഥാർത്ഥ്യമാകുന്നതോടെ യാത്രാദൂരത്തിൽ നിലവിലുള്ളതിനേക്കാൾ180 കി.മീറ്ററിന്റെ വ്യത്യാസമുണ്ടാകുമെന്നാണ് വിലയിരുത്തുന്നത്. 386 മീറ്റർ ദൂരമുള്ള പാലത്തിന്റെ നിർമാണം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തവാങ് മേഖലയിലടക്കം പീപ്പിൾസ് ലിബറേഷൻ ആർമിയുടെ കടന്നുകയറ്റം ആവർത്തിക്കപ്പെട്ടതിന് പിന്നാലെയാണ് ഇത്തരം പദ്ധതികളിൽ പ്രതിരോധ മന്ത്രാലയം കൂടുതൽ ഊന്നൽ നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |