തിരുവനന്തപുരം : തലശ്ശേരി ബിഷപ്പിന്റെ ബി.ജെ.പി അനുകൂല പ്രസ്താവന കേട്ട് കരയുന്ന സി.പി.എം - കോൺഗ്രസ് നേതാക്കൾ ഇനിയും കുറേ കരയേണ്ടി വരുമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു.അതൊരു ട്രയൽ റൺ മാത്രമാണ്. ഇനിയും പല സഭകളും ഇടത്, വലത് മുന്നണികൾക്കെതിരെ രംഗത്ത് വരുമ്പോൾ കൂടുതൽ ഞെട്ടും. സംസ്ഥാന സർക്കാരിന്റെ അഴിമതിക്കും ജനദ്രോഹനയങ്ങൾക്കുമെതിരെ എൻ.ഡി.എ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു സുരേന്ദ്രൻ..
വർഗീയ മുന്നണിയെന്ന് അയിത്തം കല്‌പിച്ച് എൻ.ഡി.എയെ മാറ്റി നിറുത്തിയ കാലം കഴിഞ്ഞു. ക്രൈസ്തവ ഭൂരിപക്ഷ സംസ്ഥാനങ്ങളിൽ ബി.ജെ.പി അധികാരത്തിലെത്തിയത് അതിന് തെളിവാണ്. അഴിമതിയിൽ മുങ്ങിക്കുളിച്ച സംസ്ഥാന സർക്കാരിനെതിരെ എൻ.ഡി.എ കുരിശുയുദ്ധമാണ് നടത്തുന്നത്. അഴിമതി നടത്തിയവരെ പൂജപ്പുര ജയിലിലെത്തിക്കും വരെ വിശ്രമമില്ല.കേരളത്തിൽ രഹസ്യ സഖ്യത്തിലായിരുന്ന ഇടത്,വലത് മുന്നണികൾ ഇപ്പോൾ ഒന്നായി. രാഹുൽഗാന്ധിയെ മുന്നിൽ നിറുത്തി കള്ളൻമാരുടെ ഘോഷയാത്രയാണ് നടക്കുന്നത്. മുഖ്യമന്ത്രിയാണ് ബ്രഹ്മപുരത്ത് സോണ്ട കമ്പനിക്ക് കരാർ കൊടുത്തത്. വി.ഡി. സതീശനും കോൺഗ്രസ് നേതാക്കൾക്കും ഇതിൽ പങ്കുണ്ട്. ഭരണകക്ഷിയിലെ നേതാവിന് കരാറും പ്രതിപക്ഷ പാർട്ടിയിലെ നേതാവിന് ഉപകരാറും കിട്ടുന്ന സംസ്ഥാനമാണ് കേരളമെന്നും സുരേന്ദ്രൻ പറഞ്ഞു.
ബി.ഡി.ജെ.എസ് സംസ്ഥാന ഉപാദ്ധ്യക്ഷൻ കെ.പത്മകുമാർ അദ്ധ്യക്ഷനായി. ബി.ജെ.പി ദേശീയ നിർവാഹകസമിതി അംഗം പി.കെ.കൃഷ്ണദാസ്,നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാൻ കുരുവിള മാത്യു,ആർ.എൽ.ജെ.പി സംസ്ഥാന പ്രസിഡന്റ് എം.മെഹബൂബ്,സോഷ്യലിസ്റ്റ് ജനതാ സംസ്ഥാന പ്രസിഡന്റ് വി.വി.രാജേന്ദ്രൻ,കേരള കാമരാജ് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ശ്യാം ലൈജു എന്നിവർ സംസാരിച്ചു.നന്താവനത്ത് നിന്നാരംഭിച്ച ആയിരക്കണക്കിന് പേർ അണിനിരന്ന മാർച്ച് സെക്രട്ടേറിയറ്റിന് മുമ്പിൽ സമാപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |