കൊച്ചി: വാഹന പരിശോധനയ്ക്കിടെ എസ്.ഐയുടെ കൈയൂക്കിനിരയായി ഇരുമ്പനം കർഷകകോളനി ചാത്തൻവേലിൽ വീട്ടിൽ മനോഹരൻ (52) കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. എ.സി.പി പയസ് ജോർജിന്റെ നേതൃത്വത്തിലാണ് അന്വേഷണം. സസ്പെൻഷനിലായ എസ്.ഐ ജിമ്മി ജോസ്, പട്രോളിംഗിന് ഒപ്പമുണ്ടായിരുന്ന രണ്ട് പൊലീസുകാർ, ഡ്രൈവർ, സാക്ഷികളായ നാട്ടുകാർ എന്നിവരുടെ മൊഴിയെടുത്തു.
ബന്ധുക്കളുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. സ്റ്റേഷനിലെ സി.സി ടിവി ദൃശ്യങ്ങളും പരിശോധിച്ചു. മനോഹരനെ ശനിയാഴ്ച രാത്രി 9.30ഓടെ സ്‌റ്റേഷനിൽ എത്തിക്കുന്നതും കുറച്ചുസമയത്തിനുശേഷം കുഴഞ്ഞുവീഴുന്നതും ദൃശ്യങ്ങളിലുണ്ട്. പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഇന്ന് സമർപ്പിച്ചേക്കും.
സംഭവത്തിൽ എസ്.ഐക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മനോഹരന്റെ ബന്ധുക്കൾ മുഖ്യമന്ത്രിക്ക് പരാതി നൽകും. എസ്.ഐ ജിമ്മി ജോസ് ഇളയച്ഛനെ ഇരുമ്പനം മനയ്ക്കപ്പടി ഭാഗത്തുവച്ച് വാഹനപരിശോധനയ്ക്കിടെ മർദ്ദിച്ചതിന് ദൃക്‌സാക്ഷികളുണ്ടെന്ന് മനോഹരന്റെ ജ്യേഷ്ഠപുത്രൻ വിഷ്ണു കേരളകൗമുദിയോട് പറഞ്ഞു. ഇളയച്ഛനെ ഈയൊരു അവസ്ഥയിലേക്ക് എത്തിച്ചത് എസ്.ഐയുടെ ക്രൂരമായ പെരുമാറ്റമാണ്. എസ്.ഐക്കെതിരെ ശക്തമായ നടപടി വേണമെന്നും ആവശ്യപ്പെട്ടു.
എസ്.ഐയെ രക്ഷിക്കാൻ നീക്കം
വാഹന പരിശോധനയ്ക്കിടെ മനോഹരനെ എസ്.ഐ കസ്റ്റഡിയിലെടുത്തത് ബൈക്കിന് മതിയായ രേഖകൾ കൈവശമില്ലാത്തതിന്റെ പേരിലെന്ന് തൃപ്പൂണിത്തുറ ഹിൽപാലസ് സ്റ്റേഷനിലെ സഹപ്രവർത്തകർ പൊലീസ് കംപ്ലയിന്റ് അതോറിട്ടിക്ക് വിശദീകരണം നൽകി. മനോഹരനെ മർദ്ദിച്ചിട്ടില്ലെന്നും കൈ തട്ടിമാറ്രി മനോഹരൻ ബൈക്കുമായി മുന്നോട്ടുപോയെന്നുമാണ് പൊലീസുകാർ പറഞ്ഞത്. എസ്.ഐയെ രക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഇതെന്നാണ് ആരോപണം.
എന്നാൽ, മനോഹരനെ തല്ലിയതിന് ദൃക്‌സാക്ഷിയുള്ള സാഹചര്യത്തിൽ പൊലീസിന്റെ വാദം കംപ്ലയിന്റ് അതോറിട്ടി മുഖവിലയ്ക്കെടുത്തിട്ടില്ല. അതോറിട്ടി അംഗം അരവിന്ദ് ബാബു സ്റ്റേഷനിലെത്തിയാണ് വിവരശേഖരണം നടത്തിയത്. വാഹനപരിശോധനയ്ക്കിടെ മതിയായ രേഖകൾ കൈവശമില്ലെങ്കിൽ 24 മണിക്കൂറിനകം ഹാജരാക്കിയാൽ മതിയെന്നാണ് ചട്ടം. ഇതിന്റെ പേരിൽ ഒരാളെ കസ്റ്റഡിയിലെടുക്കേണ്ട ആവശ്യമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |