മംഗളൂരു: ലിംഗായത്ത് സമുദായ നേതാവും മുൻ മുഖ്യമന്ത്രിയുമായ ബി.എസ് യെദിയൂരപ്പയുടെ ശികാരിപ്പൂരിലെ വസതിക്ക് നേരെയുണ്ടായ ആക്രമണവും കല്ലേറും അദ്ദേഹത്തെ രാഷ്ട്രീയമായി ഒതുക്കാനുള്ള ബി.ജെ.പിയുടെ തന്ത്രമാണെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ ഡി.കെ ശിവകുമാർ പറഞ്ഞു. സംവരണ വിഷയത്തിൽ ആശയക്കുഴപ്പവും വിവാദവും സൃഷ്ടിച്ചത് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയാണെന്ന് വ്യക്തമാണ്. അക്രമത്തിനിരയായ വ്യക്തികളോ സമൂഹമോ അധികാരികൾക്കെതിരെ പ്രതിഷേധിക്കുക സ്വാഭാവികമാണ്. എന്നാൽ, ആക്രമണവും കല്ലേറും മുഖ്യമന്ത്രിയുടേയോ മന്ത്രിമാരുടെയോ വസതികൾക്ക് നേരെ നടന്നിട്ടില്ല. അതുകൊണ്ടുതന്നെ ബി.ജെ.പിയുടെ കുതന്ത്രത്തിന്റെ ഭാഗമാണ് ഇതെന്ന് വ്യക്തമാണെന്നും പറഞ്ഞു.
ഭരണകക്ഷിയുടെ ആഭ്യന്തര കുഴപ്പമാണ് ആക്രമണത്തിന് കാരണമായതെന്നും ആരോപിച്ചു. അവർക്ക് യെദിയൂരപ്പയോട് ദേഷ്യമുണ്ട്. രാജി പ്രഖ്യാപന വേളയിൽ യെദിയൂരപ്പ പരസ്യമായി കരഞ്ഞപ്പോൾ, അപ്രതീക്ഷിതമായി ആഭ്യന്തരമന്ത്രി അമിത് ഷാ മുൻ മുഖ്യമന്ത്രിയെ പ്രശംസിക്കാൻ തുടങ്ങി. അധികാരത്തിൽ നിന്ന് പുറത്താക്കപ്പെടുകയും യെദിയൂരപ്പയെ മാറ്റിനിറുത്തുകയും ചെയ്ത ശേഷം ഇപ്പോൾ അമിത് ഷാ അദ്ദേഹത്തിന്റെ വസതി സന്ദർശിച്ച് നല്ല ബന്ധത്തിലാണെന്ന് കാണിക്കുന്നു. ലിംഗായത്ത് നേതാവ് ഭരണകക്ഷിക്ക് എത്രത്തോളം നിർണായകമാണെന്ന് അമിത് ഷാ ഇപ്പോൾ പരോക്ഷമായി സമ്മതിച്ചുവെന്നത് വ്യക്തമായി. മുൻ മുഖ്യമന്ത്രിയെ നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംവരണ വിഷയത്തിൽ വിവിധ സംസ്ഥാനങ്ങളിൽ ആശയക്കുഴപ്പവും തർക്കവുമുണ്ടെന്ന് ശിവകുമാർ പറഞ്ഞു. ഇത്തരമൊരു സാഹചര്യത്തിൽ ശാസ്ത്രീയ അടിത്തറയോ പഠനമോ ഇല്ലാതെ സംവരണത്തിന്റെ കാര്യത്തിൽ ബൊമ്മൈ സർക്കാർ ഏകപക്ഷീയമായ തീരുമാനമെടുത്തത് വിചിത്രമാണ്. പിന്നാക്ക വിഭാഗ കമ്മിഷൻ ഡിസംബറിൽസമർപ്പിച്ച റിപ്പോർട്ടിൽ, സംവരണം വർദ്ധിപ്പിക്കുകയോ ആഭ്യന്തര സംവരണം വർദ്ധിപ്പിക്കുകയോ ചെയ്യണമെന്ന് നിർദ്ദേശിച്ചിട്ടുണ്ടോ, അന്തിമ റിപ്പോർട്ട് ലഭിക്കാതെ സർക്കാരിന് എങ്ങനെ പ്രവർത്തിക്കാനാകുമെന്നും ശിവകുമാർ ചോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |