ന്യൂഡൽഹി : എന്ത് മൗലികാവകാശമാണ് നിഷേധിക്കപ്പെട്ടതെന്നും, മണ്ഡലത്തെ പ്രതിനിധീകരിക്കാനുളള അവകാശം മൗലികാവകാശമാണോയെന്നും ലക്ഷദ്വീപ് മുൻ എം.പി. മുഹമ്മദ് ഫൈസലിനോട് സുപ്രീംകോടതിയുടെ ചോദ്യം.
വധശ്രമക്കേസിലെ പത്ത് വർഷം തടവുശിക്ഷയും കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിധിയും കേരള ഹൈക്കോടതി സ്റ്റേ ചെയ്‌ത് രണ്ടുമാസം കഴിഞ്ഞിട്ടും ലോക്‌സഭ സെക്രട്ടേറിയറ്റ് തന്റെ എം.പി സ്ഥാനം പുനഃസ്ഥാപിക്കുന്നില്ലെന്ന മുഹമ്മദ് ഫൈസലിന്റെ ഹർജി പരിഗണിക്കുകയായിരുന്നു ജസ്റ്റിസ്‌മാരായ കെ.എം. ജോസഫും, ബി.വി.നാഗരത്നയും അടങ്ങിയ ബെഞ്ച്.
മണ്ഡലത്തെ പ്രതിനിധീകരിക്കാനുളള മൗലികാവകാശമാണ് നിഷേധിക്കുന്നതെന്നും അയോഗ്യത കൽപിച്ച വിജ്ഞാപനം പിൻവലിക്കാത്തതിനാൽ പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിൽ പങ്കെടുക്കാനായില്ലെന്നും ഫൈസലിന്റെ അഭിഭാഷകൻ മറുപടി നൽകി.
എം.പി. സ്ഥാനം പുനഃസ്ഥാപിക്കാത്തതിനെതിരെ ഹൈക്കോടതിയെ സമീപിക്കാത്തത് എന്തുകൊണ്ടെന്നും ബെഞ്ച് ചോദിച്ചു.
വധശ്രമക്കേസിലെ കവരത്തി കോടതി വിധി കേരള ഹൈക്കോടതി സ്റ്റേ ചെയ്‌തതിനെതിരെ ലക്ഷദ്വീപ് ഭരണകൂടം സമർപ്പിച്ച ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്. ഹൈക്കോടതി ഉത്തരവിൽ ഇടപെടാൻ സുപ്രീംകോടതി തയാറാകാത്ത സാഹചര്യത്തിൽ കൂടിയാണ് ഹർജിയുമായി സമീപിച്ചതെന്നും അഭിഭാഷകൻ വ്യക്തമാക്കി. തുടർന്ന്, ഇന്ന് വാദം കേൾക്കാമെന്ന് ബെഞ്ച് പറഞ്ഞു.
അപകീർത്തിക്കേസിൽ രണ്ടുവർഷം ശിക്ഷിക്കപ്പെട്ടതിനെത്തുടർന്ന് എം.പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ട രാഹുൽഗാന്ധിക്കും സുപ്രീംകോടതി നിലപാട് നിർണായകമാണ്. രാഹുലിനെതിരെയുള്ള വിധി അപ്പീൽ കോടതി സ്റ്റേ ചെയ്‌താൽ അദ്ദേഹത്തിന്റെ എം.പി സ്ഥാനം പുനഃസ്ഥാപിക്കപ്പെടുമോയെന്ന ചോദ്യം ഉയരുന്നതിനിടെയാണ് ഫൈസലിന്റെ ഹർജിയിൽ വാദം കേൾക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |