മുംബയ്: ലോകത്തെ ഏറ്റവും ജയപ്രിയ ക്രിക്കറ്റ് ലീഗായ ഐ.പി.എല്ലിന്റെ പതിനാറാം പതിപ്പിന് കേളികൊട്ടുയരാറായി. വിവിധ രാജ്യങ്ങളുടെ ജേഴ്സിയിൽ ഒരു മനസോടെ കളിച്ചവർ പത്ത് ടീമുകളിലായി പലതായി തിരിഞ്ഞ് പോരാടുമ്പോൾ ആവേശം വാനോളമുയരുമെന്ന് മുൻകാലങ്ങൾ സക്ഷ്യപ്പെടുത്തുന്നു.
വെള്ളിയാഴ്ച രാത്രി 7.30 ന് തുടങ്ങുന്ന ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ ഗുജറാത്ത് ടൈറ്റൻസും ചെന്നൈ സൂപ്പർ കിംഗ്സും തമ്മിൽ ഏറ്റുമുട്ടും. ടീമുകളുടെ പരിശീലന സെക്ഷനുകൾ ഉൾപ്പെടെ ഇപ്പഴേ സാമൂഹ്യമാദ്ധ്യമങ്ങളിൽ ട്രെൻഡിംഗാണ്. ലീഗ് ഘട്ടത്തിൽ 70 മത്സരങ്ങളാണുള്ളത്. ഇതോടൊപ്പം ക്വാളിഫയറും എലിമനേറ്ററും ഫൈനലുമുൾപ്പെടെ ആകെ 74 മത്സരങ്ങളാണ് ഇത്തവണയുള്ളത്. കൊച്ചിയിൽ ഡിസംബറിൽ നടന്ന മിനി ലേലത്തിലൂടെ ടീമുകളെല്ലാം തങ്ങളുടെ സ്ക്വാഡിനെ സജ്ജമാക്കി കഴിഞ്ഞു. എന്നാൽ ആപ്രതീക്ഷിത പരിക്കുകളും ചില പിൻമാറ്റങ്ങളും ടീമുകൾക്ക് തലവേദനായാകുന്നുണ്ട്.
പരിക്കേറ്റ പ്രമുഖർ
മുംബയ് ഇന്ത്യൻസ്
ഏറ്റവും കൂടുതൽ തവണ ഐ.പി.എൽ ചാമ്പ്യൻമാരായ മുംബയ് ഇന്ത്യൻസിന് അവരുടെ വജ്രായുധം ജസ്പ്രീത് ബുംറയുടെ സേവനം ലഭിക്കില്ല. ശസ്ത്രക്രിയയ്ക്ക് വിധേയനായ ബുംറയ്ക്ക് ദീർഘനാളത്തെ വിശ്രമം ആവശ്യമാണ്. ഓസീസ് പേസർ ജെയ് റിച്ചാർഡ്സണും ഹാംസ്ട്രിംഗ് ഇഞ്ചുറിയെ തുടർന്ന് വിശഅരമത്തിലാണ്. അതേസമയം പരിക്കിൽ നിന്ന് മോചിതനായി ജോഫ്ര ആർച്ചർ എത്തുന്നത് അവർക്ക് ആശ്വാസം നൽകുന്നു.
ഡൽഹി ക്യാപിറ്റൽസ്
കാറപകടത്തിൽ പരിക്കേറ്റ് വിശ്രമത്തിലായിരിക്കുന്ന ക്യാപ്ടൻ റിഷഭ് പന്തിന് ഇത്തവണ ഡൽഹിക്കായി കളിക്കാനാകില്ല. പന്തിന് പകരം ഡേവിഡ് വാർണറാണ് ഡൽഹിയുടെ ക്യാപ്ടൻ.
കൊൽക്കത്ത നൈറ്റ്റൈഡേഴ്സ്
പുറത്തെ പരിക്കിനെത്തുടർന്ന് കൊൽക്കത്തയുടെ ക്യാപ്ടൻ ശ്രേയസ് അയ്യർക്ക് സീസണിലെ ആദ്യപകുതി നഷ്ടമാകും. നിതീഷ് റാണയെ താത്കാലിക ക്യാപ്ടനായി പ്രഖ്യാപിച്ചിട്ടുണ്ട്.
ചെന്നൈ സൂപ്പർ കിംഗ്സ്
കിവീ പേസർ കെയ്ൽ ജാമീസണും പുറംവേദന വില്ലനായി. അദ്ദേഹത്തിന് പകരം സിസാന്ദ മംഗളയെ ടീമിലെടുത്തു. വളർന്നുവരുന്ന താരം മുകേഷ് ചൗധരിക്കും പരിക്ക് മൂലം ആദ്യ മത്സരങ്ങളിൽ കളിക്കാനാകില്ല. പരിക്ക് പൂർണമായി ഭേദമാകാത്ത സൂപ്പർതാരം ബെൻ സ്റ്റോക്സ് ആദ്യഘട്ടത്തിൽ ബാറ്റിംഗ് മാത്രമെ ചെയ്യൂവെന്നാണ് റപ്പോർട്ടുകൾ.
പഞ്ചാബ് കിംഗ്സ്
കാൽമുട്ടിലെ പരിക്കിൽ നിന്ന പൂർണമായി മോചിതനാകാത്ത ജോണി ബെയർസ്റ്റോയുടെ അഭാവം പഞ്ചാബിന് വലിയ നഷ്ടമാണ്. മാത്യു ഷോർട്ടാണ് ജോണിയുടെ പകരക്കാരൻ.
രാജസ്ഥാൻ റോയൽസ്
സ്റ്റാർ പേസർ പ്രസിദ്ധ് കൃഷ്ണയ്ക്ക് പരിക്ക് വില്ലനായി. സന്ദീപ് ശർമ്മ പകരക്കാരൻ.
ആർ.സി.ബി
മികച്ച ഫോമിലുണ്ടായിരുന്ന രജത്ത് പട്ടീദാറിന്റെയും സ്പെഷ്യലിസ്റ്റ് പേസർ ജോഷ് ഹേസൽവുഡിന്റെ പരിക്ക് തിരിച്ചടി. വിൽ ജാക്ക്സിന് പകരം ബ്രെയ്സ്‌വെൽ ടീമിൽ.
ലക്നൗ
പരിക്കിന്റെ പിടിയിലായ യുവവിസ്മയം മൊഹ്‌സീൻ ഖാന് സീസണിലെ ഭൂരിഭാഗം മത്സരങ്ങളും നഷ്ടപ്പെട്ടേക്കാം.
18 വയസ്സുള്ളപ്പോഴാണ് രാജസ്ഥാൻ റോയൽസിൽ ആദ്യമായി എത്തിയത്. ഇപ്പോൾ 28 വയസായി. കഴിഞ്ഞ പത്തു വർഷം ആവേശകരവും വെല്ലുവിളി നിറഞ്ഞതുമായിരുന്നു. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുന്നതിന്റെ സമ്മർദം എപ്പോഴും ഉണ്ട്. കഴിഞ്ഞ തവണ ഫൈനലിലെത്തിയത് സ്വപ്ന സമാന യാത്രയായിരുന്നു. ആളുകളുടെ പ്രതീക്ഷ കൂടി. നന്നായി കളിക്കുകയും മികച്ച പ്രകടനം പുറത്തെടുക്കുകയുമല്ലാതെ മറ്റു മാർഗമില്ല. സംഗക്കാരയുടെ സാന്നിധ്യം വലിയ ധൈര്യമാണ്
– സഞ്ജു സാംസൺ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |