ന്യൂഡൽഹി: ഖാലിസ്ഥാൻ വിഘടനവാദ ഗ്രൂപ്പ് വാരിസ് പഞ്ചാബ് ദെ നേതാവായ അമൃത്‌പാൽ സിംഗിനെയും സഹായികളെയും ഒളിവിൽ കഴിയാൻ സഹായിക്കുന്നത് സ്ത്രീകളുടെ ശൃംഖലയാണെന്ന് റിപ്പോർട്ട്. പത്ത് ദിവസത്തിലെറെയായി പൊലീസ് അയാൾക്കായി തെരച്ചിൽ നടത്തുകയാണ്. പട്യാല മുതൽ ഡൽഹി വരെ ഖാലിസ്ഥാൻ നേതാവ് പൊലീസിൽ നിന്ന് രക്ഷപ്പെടാൻ സഹായിച്ചത് സഹായി പപൽപ്രീത് സിംഗിന്റെ സുഹൃത്തുക്കളാണെന്ന് വിവരം.
ആദ്യം അമൃത്‌പാലും പപൽപ്രീതും പാട്യാലയിൽ നിന്ന് ഹരിയാനയിലെത്തി. അവിടെ ഒരു സ്‌ത്രീയുടെ വീട്ടിലാണ് അഭയം പ്രാപിച്ചത്. അവിടെ നിന്ന് അവർ സ്‌ത്രീയുടെയും അവരുടെ സഹോദരന്റെയും ഫോൺ ഉപയോഗിച്ചാണ് അടുത്ത തന്ത്രങ്ങൾ മെനഞ്ഞതെന്നാണ് റിപ്പോർട്ട്. പപൽപ്രീതിന്റെ അടുത്ത സുഹൃത്തായിരുന്നു ബൽജിത് കൗറാണ് ഇവർക്ക് ഹരിയാനയിൽ അഭയം നൽകിയത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
തുടർന്ന് പപൽപ്രീത് ഡൽഹിയിലെ തന്റെ വനിതാ സുഹൃത്തിനെ അഭയത്തിന് വേണ്ടി സമീപിച്ചു. മാർച്ച് 21ന് കിഴക്കൻ ഡൽഹിയിലെ ഒരു യുവതിയുടെ വീട്ടിൽ അമൃത്‌പാലും സഹായിയും അഭയം പ്രാപിച്ചതായി പൊലീസ് അറിയിച്ചു. കർഷക സമരത്തിനിടെയാണ് ഈ യുവതി പപൽപ്രീതുമായി സൗഹൃദം ഉണ്ടാക്കുന്നത്. യുവതിയ്ക്ക് പപൽപ്രീതിന്റെ കൂട്ടാളി അമൃത്‌പാൽ ആണെന്ന് അറിയില്ലായിരുന്നു. ഒരു രാത്രി അവിടെ ചെലവഴിച്ച ശേഷമാണ് ഇരുവരും അവിടെ നിന്ന് പോയത്.
കിഴക്കൻ ഡൽഹിയിൽ മധു വിഹാറിൽ അമൃത്‌പാൽ സിംഗ് നടക്കുന്ന സിസിടിവി ദൃശ്യങ്ങൾ മാർച്ച് 21ന് പൊലീസിന് ലഭിച്ചിരുന്നു. തലപ്പാവ് ഇല്ലാതെയാണ് അയാളെ അന്ന് കണ്ടത്. ഇത് അമൃത്‌പാൽ തന്നെയാണെന്ന് പഞ്ചാബ് പൊലീസിന്റെ രഹസ്യാന്വേഷണ ഏജൻസികൾ പിന്നീട് അറിയിച്ചിരുന്നു.
പപൽപ്രീതിന്റെ പത്തിലധികം വനിതാ സുഹൃത്തുക്കൾ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. അവരുടെ ഫോൺ, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ എന്നിവ പൊലീസ് നിരീക്ഷണത്തിലാണ്. ബൽജിത് കൗറിനെ ഹരിയാന പൊലീസ് അറസ്റ്റ് ചെയ്തതിനെ തുടർന്ന് അമൃത്‌പാലും പപൽപ്രീതും അതീവ ജാഗ്രതയിലാണ്.
അതേസമയം അമൃത്‌പാൽ സിംഗ് കീഴടങ്ങാൻ പോകുന്നുവെന്ന റിപ്പോർട്ടുകൾ വരുന്നുണ്ട്. ജലന്ധറിലായിരിക്കും കീഴടങ്ങുകയെന്നാണ് വിവരം. ഇതിനെത്തുടർന്ന് പൊലീസ് അതീവ ജാഗ്രതയിലാണ്. സുവർണ്ണക്ഷേത്രത്തിന് അതീവ സുരക്ഷയാണ് ഒരുക്കിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |