പോത്തൻകോട്: കുടുംബാംഗങ്ങളുമായി അമേരിക്കയിലേക്കു പോകാനുള്ള യാത്രാരേഖയിൽ പിതാവിന്റെ ഒപ്പുവാങ്ങാൻ മറന്ന് യാത്ര മുടങ്ങിയ യുവാക്കൾ, ഒപ്പിനായി പിതാവ് ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് ബൈക്കിൽ പോകവേ പിക്കപ്പ് വാനുമായി കൂട്ടിയിടിച്ച് മരിച്ചു. പൂന്തറ ടിസി 47/93, ന്യൂസ് വില്ലയിൽ വിജയകുമാറിന്റെയും ലൂർദമ്മയുടെയും മകൻ വിനു (21), പൂന്തുറ ടി.സി / 144 മടുവം വീട്ടിൽ സൈറസിന്റെയും ലൈലയുടെയും മകൻ അനിൽ സൈറസ് (അഖിൽ -24) എന്നിവരാണ് മരിച്ചത്.
തീരദേശ പാതയിൽ വെട്ടുതുറയിൽ ചൊവ്വാഴ്ച രാത്രിയുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെട്ടുതുറയിൽ വച്ച് എതിരെ വന്ന വാഹനത്തെ കണ്ട് യുവാക്കൾ ബൈക്ക് വെട്ടിത്തിരിക്കുന്നതിനിടെ നിയന്ത്രണം തെറ്റി വാനിൽ ഇടിച്ചു മറിയുകയായിരുന്നു. റോഡിൽ തെറിച്ചുവീണ ഇരുവരെയും നാട്ടുകാർ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.
വിനുവിന്റെ യാത്രാരേഖകളിലാണ് ഒരിടത്ത് പിതാവിന്റെ ഒപ്പ് വാങ്ങാൻ മറന്നത്.മരിയനാട് ഐസ് ഫാക്ടറി നടത്തുന്ന വിനുവിന്റെ അച്ഛനെ കണ്ട് ഒപ്പിടീക്കാനാണ് വിനുവും അഖിലും പൂന്തറയിൽ നിന്നു പുറപ്പെട്ടത്. മനു ലിനു, റിനു എന്നിവരാണ് വിനുവിന്റെ സഹോദരങ്ങൾ. അക്ഷയ്, അഷ്മത എന്നിവരാണ് അഖിലിന്റെ സഹോദരങ്ങൾ. ഗൾഫിലായിരുന്ന അഖിൽ അടുത്തിടെയാണ് നാട്ടിലെത്തിയത്. ഇരുവരുടെയും മൃതദേഹം പൂന്തുറ സെന്റ് തോമസ് ദേവാലയ സെമിത്തേരിയിൽ സംസ്കരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |