ഭോപ്പാൽ: കുനോ നാഷണൽ പാർക്കിലുണ്ടായിരുന്ന നമീബിയൻ ചീറ്റപ്പുലികളിലൊന്നായ സാഷ ചത്ത ദുഃഖത്തിന് പിന്നാലെ സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് അധികൃതർ. ചീറ്റകളിലൊന്ന് നാല് കുഞ്ഞുങ്ങൾക്ക് ജന്മം നല്കി. വിവരം പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് ട്വിറ്ററിലൂടെ കുഞ്ഞുങ്ങളുടെ ചിത്രങ്ങളും വിവരവും പുറത്തുവിട്ടു. ഈ അമൃത് കാലത്ത് ഇന്ത്യയുടെ വന്യജീവി സംരക്ഷണ ചരിത്രത്തിലെ സുപ്രധാന സംഭവമാണിതെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണത്തോടെ 2022 സെപ്തംബർ 17ന് ഇന്ത്യയിലെത്തിച്ച ചീറ്റപ്പുലികളിൽ ഒന്നിന് നാല് കുഞ്ഞുങ്ങൾ പിറന്നതിൽ സന്തോഷമുണ്ടെന്ന് ട്വീറ്റ് ചെയ്ത അദ്ദേഹം പ്രൊജക്ട് ചീറ്റയുടെ പിന്നിൽ പ്രവർത്തിച്ചവരെ അഭിനന്ദിക്കുകയും ചെയ്തു. എട്ട് പുലികളെയാണ് ആദ്യ ഘട്ടത്തിൽ കുനോ നാഷണൽ പാർക്കിൽ എത്തിച്ചത്. അതിൽ അഞ്ച് പെണ്ണും മൂന്ന് ആണുങ്ങളുമാണുണ്ടായിരുന്നത്. രണ്ടാം ഘട്ടമായി 12 ചീറ്റകളെക്കൂടി ഇന്ത്യയിലെത്തിച്ചിരുന്നു. ഇവയെ ക്വാറന്റീനിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അവ ആരോഗ്യത്തോടെ കഴിയുന്നെന്ന് അധികൃതർ അറിയിച്ചു. ആദ്യഘട്ടത്തിൽ എത്തിച്ചവയിൽ ഒന്നായ സാഷ വൃക്ക രോഗത്തെത്തുടർന്ന് കഴിഞ്ഞ ദിവസം ചത്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |