ന്യൂഡൽഹി: ജോലികഴിഞ്ഞെത്തിയപ്പോൾ ഭക്ഷണം കിട്ടാത്തതിൽ കലിപൂണ്ട് യുവാവ് ഭാര്യയെ തല്ലിക്കൊന്നു. രാജ്യ തലസ്ഥാനമായ ഡൽഹിയിലെ ബൽസ്വായിൽ ബജ്റംഗി ഗുപ്ത എന്ന യുവാവ് അരുംകൊല നടത്തിയത്. അറസ്റ്റിലായ യുവാവിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു.
വീട്ടിൽ നിന്ന് കുറച്ചകലെ ചായക്കട നടത്തുകയാണ് ബജ്റംഗി ഗുപ്ത. കഴിഞ്ഞദിവസം കടയിലെ ജോലിക്കുശേഷം വിശന്നുവലഞ്ഞ് വീട്ടിലെത്തിയെങ്കിലും ഭാര്യ ഭക്ഷണമുണ്ടാക്കിയിരുന്നില്ല. ഇതിന്റെ പേരിൽ വഴക്കുണ്ടാവുകയും ബജ്റംഗി ഗുപ്ത വടികൊണ്ട് ഭാര്യയെ പൊതിരെ തല്ലുകയുമായിരുന്നു. ബഹളംകേട്ടെത്തിയ സമീപവാസികളാണ് അവശയായ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെയായിരുന്നു മരിച്ചത്. ആന്തരികാവയവങ്ങൾക്കേറ്റ പരിക്കാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്.
മൂന്നുവർഷം മുമ്പാണ് ഇരുവരും വിവാഹിതരാവുന്നത്.ആറുമാസം പ്രായമുള്ള ഒരു കുഞ്ഞും ഇവർക്കുണ്ട്. പൊലീസ് വീട്ടിലെത്തി പരിശോധിച്ചതിനെ തുടർന്ന് മർദ്ദിക്കാനുപയോഗിച്ച വടിയും കണ്ടെടുത്തു.മകളും ബജ്റംഗി ഗുപ്തയും നേരത്തേ പ്രശ്നമുണ്ടെന്നും കുഞ്ഞിനെ നോക്കിയതിനാലാണ് ഭക്ഷണം ഉണ്ടാക്കാൻ വൈകിയതെന്നുമാണ് യുവതിയുടെ മാതാവ് പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |