രാജാക്കാട്: ജനവാസമേഖലകളിലെ ആക്രണം തുടരുന്ന കാട്ടാന അരിക്കൊമ്പനെ പിടികൂടാനുള്ള നടപടി വൈകുന്നതിൽ പ്രതിഷേധിച്ച് ഹൈറേഞ്ചിലെ ജനമൊന്നാകെ തെരുവിലിറങ്ങിയതോടെ ജനകീയ ഹർത്താലിൽ പ്രതിഷേധമിരമ്പി. വിവിധിയിടങ്ങളിൽ നാട്ടുകാർ റോഡിലിറങ്ങി പ്രതിഷേധിച്ചതോടെ മണിക്കൂറുകളോളം വാഹനങ്ങൾ വഴിയിൽ കുടുങ്ങി.
ഹൈറേഞ്ചിലെ എട്ട് പഞ്ചായത്തുകളിലാണ് ജനകീയ സംരക്ഷണ മുന്നണി ഹർത്താൽ പ്രഖ്യാപിച്ചത്. ഇതിന് കോൺഗ്രസ് പിന്തുണയും നൽകി. മറയൂർ, കാന്തല്ലൂർ, വട്ടവട, ദേവികുളം, മൂന്നാർ, രാജകുമാരി, ചിന്നക്കനാൽ, ശാന്തമ്പാറ എന്നീ എട്ട് പഞ്ചായത്തുകളിലാണ് ഹർത്താൽ നടത്തിയത്. ചിന്നക്കനാൽ, സിങ്കുകണ്ടം, സിമന്റുപാലം, പൂപ്പാറ, ശാന്തമ്പാറ, മൂലത്തറ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പ്രകടനങ്ങളും ഉപരോധവും നടന്നു. കൈക്കുഞ്ഞുങ്ങളുമായി അമ്മമാർ, കൊച്ചുകുട്ടികൾ, വയോധികർ അങ്ങനെ നിരവധി പേർ പ്രതിഷേധത്തിൽ അണിനിരന്നു. പലയിടത്തും റോഡിൽ കിടന്നും ജനങ്ങൾ പ്രതിഷേധിച്ചു. റോഡ് ഉപരോധിക്കുന്നതിൽ സ്ത്രീകളും കുട്ടികളുമടക്കം രാഷ്ട്രീയം മറന്ന് ജനങ്ങൾ പങ്കെടുത്തു. ഹർത്താലിൽ ബോഡിമെട്ട് വഴിയുള്ള അന്തർസംസ്ഥാന ഗതാഗതം തടസപ്പെട്ടു. രാവിലെ ആറുമണി മുതൽ കൊച്ചി- ധനുഷ്‌കോടി ദേശീയപാതയിൽ പലയിടത്തും വാഹനങ്ങൾ തടയാൻ തുടങ്ങിയിരുന്നു. തമിഴ്‌നാട്ടിൽ നിന്നെത്തിയവരും മൂന്നാറിൽ നിന്നുള്ള വിനോദസഞ്ചാരികളും വഴിയിൽ കുടുങ്ങി. 10 മണിയോടെയാണ് വാഹനങ്ങൾ കടത്തിവിട്ടത്. പിന്നീട് ഒരോ മണിക്കൂറിന്റെ ഇടവേളയിൽ വാഹനങ്ങൾ കടന്നു പോകാൻ പ്രതിഷേധക്കാർ അനുവദിച്ചു. തമിഴ്‌നാട്ടിൽ നിന്ന് തൊഴിലാളികൾ എത്താതിരുന്നതോടെ തോട്ടം മേഖല പൂർണമായും സ്തംഭിച്ചു. പ്രതിഷേധത്തിന് പിന്തുണയുമായി വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും ബോഡിമെട്ടിലെത്തി. റോഡ് തടഞ്ഞതിനും മുൻകൂർ അനുമതി തേടാതെ ഹർത്താൽ നടത്തിയതിനും വിവിധ പൊലീസ് സ്റ്റേഷനുകളിൽ സമരക്കാർക്കെതിരെ കേസ് എടുത്തിട്ടുണ്ട്. കുങ്കിത്താവളത്തിലേക്ക് സമരം നടത്താൻ ജനങ്ങളെത്തിയെങ്കിലും പൊലീസിന്റെ അഭ്യർത്ഥന മാനിച്ച് ഇവിടെ നിന്ന് മാറിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
സമരം സൂചന മാത്രം
ഹർത്താൽ ഒരു സൂചനാസമരം മാത്രമാണെന്നാണ് പ്രദേശവാസികൾ പറയുന്നത്. അരിക്കൊമ്പനെ പിടിച്ച് മാറ്റുന്നതുവരെ സമരവുമായി മുന്നോട്ടു പോകാനാണ് ജനങ്ങളുടെ തീരുമാനം. വനംവകുപ്പ് പരാതിക്കാർക്കൊപ്പം ചേർന്ന് തങ്ങളെ വീടുകളിൽ നിന്ന് ഒഴിപ്പിക്കുന്നതിന് കൂട്ട് നിൽക്കുകയാണെന്നും നാട്ടുകാർ പറഞ്ഞു.
കുങ്കിയാനകളും
ദൗത്യസംഘവും പോകില്ല
അരിക്കൊമ്പനെ പിടികൂടുന്ന കാര്യത്തിൽ അന്തിമതീരുമാനമാകുന്നത് വരെ കുങ്കിയാനകളെ തിരികെ കൊണ്ടുപോകേണ്ടെന്നാണ് വനംവകുപ്പ് തീരുമാനം. ദൗത്യസംഘവും പ്രദേശത്ത് ക്യാമ്പ് ചെയ്ത് അരിക്കൊമ്പനെ നിരീക്ഷിക്കുന്നത് തുടരുന്നുണ്ട്. അതേസമയം കൊമ്പൻ ഇന്നലെ പിടിയാനയ്ക്കം രണ്ട് കുട്ടിയാനകൾക്കുമൊപ്പം സിമന്റ്പാലത്തെത്തിയിരുന്നു. ഹൈക്കോടതി ഏപ്രിൽ അഞ്ചിന് കേസ് വീണ്ടും പരിഗണിക്കും. അതിന് മുമ്പ് അരിക്കൊമ്പനെ പിടികൂടുന്നത് സംബന്ധിച്ച് വിദഗ്ദ്ധസമിതി അന്തിമറിപ്പോർട്ട് സമർപ്പിക്കുമെന്നാണ് അറിയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |