ആലപ്പുഴ: ചകിരിയും തൊണ്ടുമൊക്കെ അഴുക്കാനായി പൊതു ജലാശയങ്ങളിൽ ഇട്ടാൽ പിഴ ഈടാക്കാനുള്ള സർക്കാർ ഉത്തരവിൽ പ്രതിഷേധിച്ച് കയർ മേഖല. ബ്രഹ്മപുരം സംഭവവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെയും ഹരിത ട്രൈബ്യൂണൽ ഉത്തരവുകളുടെയും പശ്ചാത്തലത്തിലാണ് പഞ്ചായത്തുകൾക്കും നഗരസഭകൾക്കും സർക്കാർ നിർദ്ദേശം നൽകിയത്. 10,000 രൂപയാണ് കുറഞ്ഞ പിഴ.
സംസ്ഥാനത്തെ പത്ത് കയർപ്രോജക്ടുകളിലുള്ള 747 കയർ സഹകരണ സംഘങ്ങളിലെ ഒന്നരലക്ഷം കയർ പിരി തൊഴിലാളികളുടെയും അനുബന്ധ മേഖലയിൽ പണിയെടുക്കുന്ന 50,000 തൊഴിലാളികളുടെയും ഉപജീവന മാർഗമാണ് വഴിമുട്ടുന്നത്. ഒപ്പം ഉത്പന്നമേഖലയിലെ തൊഴിലാളികളും പ്രതിസന്ധിയിലാകും. സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന കയറിന്റെ 50 ശതമാനവും കായംകുളം പ്രോജക്ടിലാണ്. കാർത്തികപ്പള്ളി താലൂക്കിൽ ഉൾപ്പെട്ട പ്രദേശമായതിനാൽ ഉത്തരവ് നടപ്പാക്കാൻ കഴിയാത്ത അവസ്ഥയിലാണ് പഞ്ചായത്ത്, നഗരസഭ സെക്രട്ടറിമാർ. പൊലീസ് സാന്നിദ്ധ്യത്തിൽ ആരോഗ്യവകുപ്പ് അധികൃതരുടെയും തദ്ദേശ സ്ഥാപന സെക്രട്ടറിമാരുടെയും നേതൃത്വത്തിലാവണം പരിശോധന നടത്തേണ്ടതെന്നും ഉത്തരവിലുണ്ട്. ഉപജീവന മാർഗത്തിന് തടസമുണ്ടാകാത്ത വിധം പുഴകൾ മലിനമാക്കാതിരിക്കാൻ ജനങ്ങളിൽ ആദ്യം ബോധവത്കരണവും പിന്നീട് താക്കീതും തുടർന്ന് പിഴ ഈടാക്കാനുമാണ് പഞ്ചായത്ത് സെക്രട്ടറിമാർ ആലോചിക്കുന്നത്.
തൊണ്ടിന് 90 ദിവസം
പച്ചത്തൊണ്ടിന്റെയും ചകിരിയുടെയും കറ കളയാൻ ജലാശയങ്ങളിലാണ് താഴ്ത്തിയിരുന്നത്. തൊണ്ടിന് 90 ദിവസവും ചകരിക്ക് 7 ദിവസവും വേണം. പിന്നീട് കരയിലെടുത്ത് മാലിന്യങ്ങളും ചകരിച്ചോറും നീക്കും.
രാജഭരണ കാലം മുതൽ തോടുകളെയാണ് ആശ്രയിച്ചിരുന്നത്. തൊണ്ടിൽ നിന്ന് ഊർന്നിറങ്ങുന്ന ജലം നീരോഴുക്കുള്ള ചാലുകളിലൂടെ കായലുകളിൽ എത്തുന്നതാണ് പതിവ്. എന്നാൽ ഇതിലൂടെ ഏതെങ്കിലും രോഗങ്ങൾ വ്യാപിച്ചതായി പഠനങ്ങൾ പറയുന്നില്ല.
സംഘങ്ങൾ പ്രതിസന്ധിയിൽ
ഔദ്യോഗിക കണക്കനുസരിച്ച് 100 കോടിയിൽ അധികം രൂപയുടെ കയറും കയർ ഉത്പന്നങ്ങളും സംസ്ഥാനത്ത് കെട്ടിക്കിടക്കുന്നുണ്ട്. കയർപിരി മേഖലയിലെ തൊഴിലാളികൾക്ക് ചകിരി എത്തിക്കുന്നത് സംഘങ്ങളാണ്. നിലവിലെ സാഹചര്യം മറികടക്കാൻ സംഘങ്ങൾ ചകിരി അഴുക്കാനായി ടാങ്കുകളും ട്രീറ്റ്മെന്റ് പ്ളാന്റുകളും നിർമ്മിക്കേണ്ട അവസ്ഥയാണ്. 160 കെട്ട് ചകിരി അഴുക്കാനായി 60,000 ലിറ്റർ വെള്ളം സംഭരിക്കാൻ ശേഷിയുള്ള ടാങ്കും ട്രീറ്റ്മെന്റ് പ്ളാന്റുകളും നിർമ്മിക്കാൻ കുറഞ്ഞത് 25 ലക്ഷത്തിലധികം രൂപ വേണ്ടിവരും. തൊഴിലാളികൾക്ക് കൂലികൊടുക്കാൻ പോലും കഴിയാത്ത വിധം പ്രതിസന്ധിയിലാണ് സംഘങ്ങൾ.
സർക്കാർ ഉത്തരവ് നടപ്പാക്കുന്നത് പരമ്പരാഗത തൊഴിൽ മേഖലയായ കയർപിരി മേഖലയിലെ ലക്ഷക്കണക്കിന് തൊഴിലാളികളുടെ ഉപജീവനത്തിന് തടസം ഉണ്ടാകത്ത തരത്തിലാവണം
രാജലക്ഷ്മി, കയർ തൊഴിലാളി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |