മംഗ്‌ളൂരു : കർണാടക തിരഞ്ഞെടുപ്പിൽ മൈസൂരു ജില്ലയിലെ വരുണ നിയമസഭാ മണ്ഡലത്തിൽ തീപാറുന്ന പോരാട്ടത്തിന് വേദിയാകുന്നു. അടുത്ത കർണാടക മുഖ്യമന്ത്രി ആകാൻ രംഗത്തുള്ള പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയും മുൻ മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയുടെ മകൻ ബി. വൈ വിജയേന്ദ്രയും തമ്മിലാകും ഈ മണ്ഡലത്തിൽ അങ്കം കുറിക്കുക. അങ്ങനെ വന്നാൽ മിന്നുന്ന മത്സരത്തിന് സാക്ഷ്യം വഹിക്കും വരുണ.
യെദ്യൂരപ്പയുടെ മകൻ ബി.വൈ. വിജയേന്ദ്രയെ മണ്ഡലത്തിൽ നിന്നും മത്സരിപ്പിക്കാൻ ബിജെപി നേതൃത്വം ആലോചിക്കുന്നുണ്ട് എന്ന് പ്രഖ്യാപിച്ചത് യെദിയൂരപ്പ തന്നെയാണ്. വരുണയിൽ വിജയേന്ദ്രയെ മത്സരിപ്പിക്കാൻ ബിജെപി കേന്ദ്ര നേതൃത്വം ആലോചിക്കുന്നുണ്ട് എന്നാണ് സൂചന. വിജേന്ദ്ര മത്സരം രംഗത്ത് വന്നാൽ സിദ്ധരാമയ്യയുടെ വിജയം എളുപ്പമാകില്ലെന്ന് രാഷ്ട്രീയ നിരീക്ഷകർ കണക്കുകൂട്ടുന്നു. അദ്ദേഹത്തിന്റെ സ്വാധീന മേഖലയിൽ നിന്ന് വോട്ടർമാരുടെ എണ്ണത്തിൽ വലിയ കുറവുണ്ടാകുമെന്ന് ബിജെപിയും പ്രതീക്ഷിക്കുന്നു.
സിദ്ധരാമയക്കെതിരെ കരുത്തനായ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കുമെന്ന് ബിജെപി പ്രഖ്യാപിച്ചതും യെദിയൂരപ്പ പിന്തുണച്ചതും മകൻ വിജയേന്ദ്രയുടെ സ്ഥാനാർത്ഥിത്വം പ്രതീക്ഷിച്ചുകൊണ്ടാണ്. കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ യെദിയൂരപ്പയുടെ വീട്ടിലെത്തി വിജയേന്ദ്രയുമായി സംസാരിച്ചിരുന്നു.
അതേസമയം വരുണയിലെ വിജയേന്ദ്രയുടെ സ്ഥാനാർത്ഥിത്വത്തോട് പ്രതികരിച്ച സിദ്ധരാമയ്യ, എതിരാളികളുടെ കാര്യത്തിൽ താൻ ഒരിക്കലും വിഷമിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്നു. കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ. ശിവകുമാർ പറഞ്ഞത് സിദ്ധരാമയ്യക്കെതിരെ വരുണ മണ്ഡലത്തിൽ മത്സരിക്കുന്ന യെദ്യൂരപ്പയെ സ്വാഗതം ചെയ്യുന്നു എന്നാണ്. 2018 ൽ വരുണ നിയോജക മണ്ഡലത്തിൽ മത്സരിക്കുന്നതിന് വിജയേന്ദ്രയ്ക്ക് ബി.ജെ.പി നേതൃത്വം അവസാന നിമിഷം ടിക്കറ്റ് നിഷേധിച്ചിരുന്നു. എന്നാൽ, തന്റെ പിതാവ് പ്രതിനിധീകരിക്കുന്ന ശിക്കാരിപുര മണ്ഡലത്തിൽ മത്സരിക്കുന്നതിലാണ് താൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് വിജയേന്ദ്ര പറയുന്നു.
സംസ്ഥാനത്ത് പാർട്ടി ആവശ്യപ്പെടുന്ന ഏത് മണ്ഡലത്തിലും മത്സരിക്കാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് തന്റെ അവസാന തെരഞ്ഞെടുപ്പാണെന്നും രാഷ്ട്രീയ ജീവിതം ആരംഭിച്ച മണ്ഡലത്തിൽ നിന്ന് മത്സരിക്കണമെന്ന ആഗ്രഹം പ്രകാരമാണ് തനിക്ക് ടിക്കറ്റ് നൽകിയതെന്നും സിദ്ധരാമയ്യ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. സിദ്ധരാമയ്യയെ തന്റെ മണ്ഡലത്തിൽ ഒതുക്കാനും സംസ്ഥാനത്തുടനീളം പ്രചാരണം നടത്താൻ അദ്ദേഹത്തിന് കൂടുതൽ സമയം നൽകാതിരിക്കാനുമാണ് വിജയേന്ദ്രയെ മത്സരിപ്പിക്കാനുള്ള ബി.ജെ.പിയുടെ തന്ത്രമെന്നാണ് പറയുന്നത്. ഒരു മാസത്തിനുള്ളിൽ 120 മണ്ഡലങ്ങളിൽ പ്രചാരണം നടത്താനാണ് സിദ്ധരാമയ്യ ആലോചിക്കുന്നത്. വിജയേന്ദ്ര എത്തിയാൽ ആ നീക്കം പ്രയാസകരമാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |