ബംഗളൂരു: കർണാടകയിൽ വോട്ടർമാർക്ക് സൗജന്യമായി വിതരണം ചെയ്യാൻ എത്തിച്ച, എം എൽ എയുടെ ചിത്രം പതിപ്പിച്ച അഞ്ഞൂറിലധികം പ്രഷർ കുക്കറുകൾ അധികൃതർ പിടിച്ചെടുത്തു. വടക്കുപടിഞ്ഞാറൻ ബംഗളൂരുവിലെ രാജഗോപാൽ നഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ സ്വകാര്യ കാർഗോ കമ്പനിയുടെ വാഹനം സംശയം തോന്നി പരിശോധിച്ചപ്പോഴാണ് കുക്കറുകൾ ഉൾപ്പടെയുള്ള സാധനങ്ങൾ പിടിച്ചെടുത്തത്.ദാസറഹള്ളി നിയോജക മണ്ഡലത്തിലെ ജെഡി(എസ്) എം എൽ എയായ ആർ മഞ്ജുനാഥിന്റെ ചിത്രമാണ് കുക്കറുകളിൽ പതിച്ചിരുന്നത്. പിടിച്ചെടുത്തവയ്ക്ക് എട്ടുലക്ഷത്തിലധികം രൂപ വിലവരുമെന്നാണ് കണക്കാക്കുന്നത്. ഇതുസംബന്ധിച്ച് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
കർണാടകയിൽ വോട്ടർമാരെ സ്വാധീനിക്കാനുള്ള സാധനങ്ങൾ പിടിച്ചെടുക്കുന്ന നിരവധി സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ ഞായറാഴ്ച ബനശങ്കരി ആറാം സ്റ്റേജിൽ നൈസ് റോഡിൽ നിന്ന് ആറുലക്ഷത്തോളം രൂപയും വൻതാേതിൽ കിച്ചൺ സെറ്റുകളും കയറ്റിയ കാർ ഉദ്യോഗസ്ഥർ പിടിച്ചെടുത്തിരുന്നു.താൻ ഒരു സ്വകാര്യ സ്ഥാപനത്തിലെ ബിൽ കളക്ടറാണെന്നും പണവും സാധനങ്ങളും തൊഴിലുടമയുടേതാണെന്നും വാഹനത്തിലുണ്ടായിരുന്ന ആൾ പറഞ്ഞെങ്കിലും ഇതുസംബന്ധിച്ച രേഖകളൊന്നും ഹാജരാക്കാൻ അയാൾക്ക് കഴിഞ്ഞില്ല. ഇതോടെയാണ് വാഹനമുൾപ്പടെ പിടിച്ചെടുത്തത്. ശേഷാദ്രിപുരത്തെ വീട്ടിൽ ഇൻകം ടാക്സ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ വിലപിടിപ്പുള്ളള ഗിഫ്ടുകൾ അടങ്ങിയ നിരവധി പെട്ടികൾ പിടിച്ചെടുത്തിരുന്നു.
കർണാടക നിയമസഭയിലേക്ക് മേയ് 10ന് ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ്. മേയ്13നാണ് വോട്ടെണ്ണല്‍. ബി ജെ പിക്ക് അധികാരത്തുടർച്ച കിട്ടുമെന്നാണ് അഭിപ്രായ സർവേകൾ വ്യക്തമാക്കുന്നത്. എന്നാൽ തങ്ങൾ അധികാരം പിടിക്കുമെന്നാണ് കോൺഗ്രസിന്റെ അവകാശവാദം.മാനനഷ്ടകേസിൽ രാഹുൽ ഗാന്ധിക്കെതിരായ വിധിയും അദ്ദേഹത്തിന്റെ ലോക്‌സഭാ അംഗത്വം റദ്ദാക്കിയതും തിരഞ്ഞെടുപ്പിൽ മുഖ്യ പ്രചാരണ വിഷയമാക്കാനാണ് കോൺഗ്രസ് തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |