കൊച്ചി: എറണാകുളം നോർത്തിലെ ആഡംബര ഹോട്ടലിലെ താമസക്കാരായ നാല് യുവാക്കളിൽ നിന്ന് പിടികൂടിയ 292 ഗ്രാം എം.ഡി.എം.എ ഇവരുടെ കൈവശമെത്തിയത് 'ഗോഡൗൺ' ഇടപാട് വഴി. ഇതിന് ഒന്നര കോടിയോളം രൂപ വിപണിവിലയുണ്ട്. കേരളത്തിന് പുറത്ത് നിന്ന് മയക്കുമരുന്ന് മാഫിയ കടത്തിക്കൊണ്ടുവരുന്ന കിലോക്കണക്കിന് ലഹരിമരുന്ന് വില്പനയ്ക്ക് മുമ്പ് കരുതലോടെ സൂക്ഷിക്കാൻ ഏൽപ്പിക്കുന്ന രീതിയാണിത്. ലഹരിയിടപാടുകാരുടെ വിശ്വാസം കൈപ്പറ്റുന്നവരെ മാത്രമേ ഇത്തരത്തിൽ മയക്കുമരുന്ന് സൂക്ഷിക്കാൻ ഏൽപ്പിക്കുകയുള്ളൂ. എക്‌സൈസോ പൊലീസോ പിടികൂടാതെ രണ്ടോ മൂന്നോ ദിവസം മയക്കുമരുന്ന് സൂക്ഷിക്കുന്നതിന് 25000 രൂപ മുതലാണ് മയക്കുമരുന്ന് മാഫിയ നൽകിവരുന്നത്.
പിടിയിലായ നാല് യുവാക്കളിൽ വൈപ്പിൻ മുരിക്കുംപാടം അഴീക്കൽ തൈവേലിക്കകത്ത് വിനീഷ് നായർ (26) ഈവിധം ലഹരിമരുന്ന് സൂക്ഷിപ്പുകാരനായിരുന്നു. ഇയാൾ പത്ത് തവണ മയക്കുമരുന്ന് സൂക്ഷിച്ചിട്ടുണ്ടെന്നാണ് പൊലീസിന് ലഭിച്ചിട്ടുള്ളവിവരം. പിറന്നാൾ ആഘോഷത്തിനെന്ന പേരിലാണ് മറ്റ് മൂവരെയും ഇയാൾ ഹോട്ടലിലേക്ക് വിളിച്ചുവരുത്തിയത്. ഏലൂർ നോർത്ത് ഉദ്യോഗമണ്ഡൽ പെരുമ്പടപ്പിൽ വീട്ടിൽ വിഷ്ണു ഷിബു (24), ഉദ്യോഗമണ്ഡൽ ഫാക്ട് ടൗൺഷിപ്പ് ഇ.ഡി ഫ്‌ളാറ്റിൽ ആദിത്യ കൃഷ്ണ (23), ഏലൂർ മഞ്ഞുമ്മൽ പുത്തൻപുരയ്ക്കൽ വീട്ടിൽ പി.ആർ. നവീൻ എന്നിവരെയാണ് കൊച്ചി സിറ്റി ഡാൻസാഫും എറണാകുളം ടൗൺ നോർത്ത് പൊലീസും ചേർന്ന് പിടികൂടിയത്. നാല് പേരെയും കോടതി റിമാൻഡ് ചെയ്തു.
പിടിയിലാകുന്നതിന് രണ്ട് ദിവസം മുമ്പാണ് വിനീഷിന് മയക്കുമരുന്ന് ലഭിച്ചത്. ഇന്റർനെറ്റ് കാൾ അനുസരിച്ച് കുമ്പളം ടോൾ പ്ലാസയിൽ കാത്തുനിന്ന ഇയാൾക്ക് മുന്നിൽ ഒരു കാർ വന്നു നിൽക്കുകയും ഇതിൽ കയറ്റി നഗരംചുറ്റി തിരികെ അവിടെ ഇറക്കിവിടുകയുമായിരുന്നു. മുഖം മറച്ചിരുന്ന രണ്ട് പേരാണ് കാറിലുണ്ടായിരുന്നതെന്നാണ് ഇയാളുടെ മൊഴി. ഇന്റർനെറ്റ് കാൾ അനുസരിച്ചാണ് സൂക്ഷിക്കുന്ന ലഹരിമരുന്ന് കൈമാറേണ്ടത്. സ്ഥലവും മറ്റും ഇവർ അറിയിക്കും. അതുവരെ കൊച്ചിയിലെ ആഡംബര ഹോട്ടലുകളിൽ താമസിക്കുകയാണ് ചെയ്യുന്നത്. തിരുവനന്തപുരം സ്വദേശി മുഖേനെയാണ് വിനീഷ് മയക്കുമരുന്ന് സംഘവുമായി അടുക്കുന്നത്. തിരുവനന്തപുരം സ്വദേശിയാരെന്നും വിനീഷിന് മയക്കുമരുന്ന് കൈമാറിയ സംഘം ഏതെന്നും അന്വേഷിച്ച് വരികയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |